കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച എൽഎൽബി പ്രവേശനതട്ടിപ്പ്

HIGHLIGHTS
  • എൽഎൽബിക്കു പ്രവേശനം ലഭിക്കാൻ മിനിമം മാർക്ക് ഇല്ലാത്ത ഏതാനും വിദ്യാർഥിനേതാക്കളാണ് തട്ടിപ്പു നടത്തിയത്.
thalakuri-llb-article
SHARE

ജോലിക്കും പഠനത്തിനും വേണ്ടി രണ്ടു പ്രവർത്തകർ വ്യാജരേഖകൾ ചമച്ചതിനെത്തുടർന്ന് എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടന വലിയൊരു പ്രതിസന്ധിയിലാണ്. ഇത് ആദ്യത്തെ സംഭവമല്ല. വ്യാജരേഖ ചമച്ച് ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കേരളത്തിലെ ലോ കോളജുകളിൽ അഡ്മിഷൻ നേടിയ കഥ മൂന്നര പതിറ്റാണ്ടു മുമ്പ് കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചതാണ്. അതിന് അരങ്ങൊരുക്കിയതാകട്ടെ കേരള സർവകലാശാലയുടെ അന്നത്തെ ഭരണ സാരഥികളും.

കേരളത്തിൽ എൽഎൽബിക്കു പ്രവേശനം ലഭിക്കാൻ മിനിമം മാർക്ക് ഇല്ലാത്ത ഏതാനും വിദ്യാർഥിനേതാക്കളാണ് തട്ടിപ്പു നടത്തിയത്. കേരളത്തിനു പുറത്തുള്ള ചില കോളജുകളിലൂടെ വഴി വളഞ്ഞ വഴിയിൽ പ്രവേശനം നേടാൻ ആയിരുന്നു ആ തട്ടിപ്പ്. മറ്റു സംസ്ഥാനങ്ങളിലെ, മിനിമം മാർക്ക് എന്ന കടമ്പ ഇല്ലാത്ത സ്വകാര്യ ലോ കോളജുകളിൽ ചേർന്ന് ഒന്നാം വർഷ പരീക്ഷ ജയിച്ചതായി വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കി രണ്ടാം വർഷം ഇവിടത്തെ കോളജുകളിൽ പ്രവേശനം നേടുന്നതായിരുന്നു തന്ത്രം. ഏതാനും വർഷങ്ങൾ തുടർച്ചയായി നടന്ന ഈ തട്ടിപ്പ്  പുറത്തുകൊണ്ടുവന്നത് മലയാള മനോരമയാണ്. പത്രമോഫിസിൽ എത്തിയ ഒരു അജ്ഞാത കത്തിൽ നിന്നായിരുന്നു തട്ടിപ്പിനെപ്പറ്റി സൂചന കിട്ടിയത്. അന്വേഷണത്തിനുള്ള നിയോഗം തിരുവനന്തപുരം ബ്യൂറോയിലുള്ള എനിക്കായിരുന്നു.

അന്വേഷണത്തിന്റെ തുടക്കമെന്ന നിലയിൽ കേരള സർവകലാശാലയുടെ കീഴിലുള്ള ലോ കോളജുകളിലും ലോ അക്കാദമിയിലും അക്കാലത്ത് മറ്റു സംസ്ഥാനങ്ങളിലെ ലോ കോളജുകളിൽനിന്ന് രണ്ടാം വർഷ പ്രവേശനം നേടിയ വിദ്യാർഥികളുടെ പട്ടിക സംഘടിപ്പിക്കാനായി ശ്രമം. യൂണിവേഴ്സിറ്റി റജിസ്ട്രാറെ നേരിട്ടു കണ്ടു ചോദിച്ചെങ്കിലും അദ്ദേഹം വിവരങ്ങൾ തന്നില്ല. മാത്രമല്ല, ഒരു ഭരണഘടനാ സ്ഥാപനമായ സർവകലാശാലയിൽ ചെന്ന്, പ്രവേശനം നേടിയ വിദ്യാർഥികളുടെ പട്ടിക ചോദിച്ചതിന് അദ്ദേഹം എന്നെ ശാസിച്ച് മുറിയിൽനിന്നു പുറത്താക്കി. പിന്നീട് ഒരു സംഘടനാ നേതാവിന്റെ സഹായത്തോടെ അതേ ഓഫിസിൽനിന്നു തന്നെ പട്ടിക സംഘടിപ്പിച്ചു. പട്ടിക കണ്ടപ്പോൾ അദ്ഭുതം.. മുംബൈ, പൂന, ഗോവ തുടങ്ങിയ സർവകലാശാലകളിൽനിന്ന് കേരളത്തിലേക്കു രണ്ടാം വർഷ പ്രവേശനത്തിന് വിദ്യാർഥികളുടെ പ്രവാഹം. പേരുകൾ പരിശോധിച്ചപ്പോൾ ഞെട്ടി. അവരിൽ ചിലർ കോളജിൽ യൂണിയൻ ചെയർമാൻമാരും സെനറ്റിലും സിൻഡിക്കറ്റിലും അംഗങ്ങളും ആയിരുന്നു. ഇവർ വ്യാജരേഖ ചമച്ചാണ് കേരളത്തിലെ കോളജുകളിൽ പ്രവേശനം നേടിയത് എന്നുറപ്പിക്കുകയാണ് അടുത്ത കടമ്പ. അത് വളരെ ശ്രമകരമായിരുന്നു. 

thalakuri-llb-article-1

ബോംബെ, ഗോവ തുടങ്ങിയ സർവകലാശാലകളുടെ കീഴിലുള്ള ലോ കോളജുകൾ സന്ദർശിച്ച് ഈ വിദ്യാർഥികളുടെ പേരുകൾ അവിടുത്തെ റജിസ്റ്ററിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. മുംബൈയിലും ഗോവയിലും ദിവസങ്ങളോളം താമസിച്ചാണ് ഇതൊക്കെ കണ്ടെത്തിയത്. വിദ്യാർഥികൾ അവിടെ പ്രവേശനം നേടിയെങ്കിലും ഒരിക്കലും ക്ലാസ്സിൽ പ്രവേശിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇവർ ഒന്നാംവർഷ പരീക്ഷ പാസായതായി കാണിക്കുന്ന രേഖകൾ ശരിയാണോ എന്നു കണ്ടെത്താനായിരുന്നു അടുത്ത ശ്രമം. ബോംബെ യൂണിവേഴ്സിറ്റി ഓഫിസിലെ ഏതാനും മലയാളി ഉദ്യാഗസ്ഥരുടെ സഹായത്തോടെ യൂണിവേഴ്സിറ്റി രേഖകൾ പരിശോധിച്ചു. ചിലർ പരീക്ഷ എഴുതിയിട്ടുണ്ട്, പാസായിട്ടില്ല. ഭൂരിപക്ഷം പേരും പരീക്ഷ തന്നെയെഴുതിയിട്ടില്ല. പക്ഷേ കേരള സർവകലാശാലയിലെ രേഖകളിൽ ഇവരെല്ലാം പാസായിരിക്കുന്നു. മാർക്ക് ലിസ്റ്റുമുണ്ട്. മുംബൈയിൽ നിന്നുള്ള തട്ടിപ്പിന്റെ വാർത്ത മനോരമയുടെ ഒന്നാം പേജിൽ അച്ചടിച്ചു വന്ന ആദ്യ ദിവസങ്ങളിൽ നിഷേധം, പ്രതിഷേധം, വിമർശനം. ആദ്യം എസ്എഫ്ഐയുടെ വക. പിന്നെ സിപിഎമ്മിന്റെ വക. പിന്നെ സർക്കാർ വക. ഇടതുമുന്നണിയാണ് ഭരണത്തിൽ. നായനാർ മുഖ്യമന്ത്രി. ജനതയുടെ കെ.ചന്ദ്രശേഖർ വിദ്യാഭ്യാസ മന്ത്രി. ആദ്യം, ഇതിനെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കും എന്നു പറഞ്ഞ മന്ത്രി ചന്ദ്രശേഖർ പിന്നീട് സിപിഎം സമ്മർദത്തെ തുടർന്ന് നിലപാട് മാറ്റി. വ്യാജ രേഖ ചമച്ചത് തെറ്റ്. വിദ്യാർഥികളെ കോളജുകളിൽനിന്നു പുറത്താക്കും. പക്ഷേ, ക്രിമിനൽ കേസ് എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ മനോരമ എസ്എഫ്ഐ എന്ന വിദ്യാർഥി പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നു എന്നു സംഘടനയുടെ ആക്ഷേപം. തെറ്റു ചെയ്ത വിദ്യാർഥികളെ തിരുത്തുകയും നടപടിയെടുക്കുകയും ചെയ്യുന്നതിനു പകരം അത് പുറത്തുകൊണ്ടുവന്ന മാധ്യമത്തെ വിമർശിച്ചു കൊണ്ടിരുന്നു.

ഒരു കത്തിലൂടെ  കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിൽ വാർത്ത തേടിപ്പോകുമ്പോൾ എന്റെ മനസ്സിൽ അവർ ഏതു വിദ്യാർഥി സംഘടനയാണെന്നോ ഏതു രാഷ്ട്രീയ പാർട്ടിയാണെന്നോ ഉള്ള ചിന്തയില്ലായിരുന്നു. എന്നാൽ മുംബൈയിൽനിന്നു തിരികെ എത്തുമ്പോൾ ഞാൻ എസ്എഫ്ഐ വിരുദ്ധനും സംഘടനയെ തകർക്കാൻ ശ്രമിക്കുന്ന പത്രത്തിന്റെ ലേഖകനുമായി ചിത്രീകരിക്കപ്പെട്ടു. അന്ന് ആ വിദ്യാർഥികളുടെ തെറ്റ് തിരുത്താതെ അവരെ ന്യായീകരിച്ച സംഘടന ഇന്ന് അതിന്റെ വില കൊടുക്കേണ്ടി വന്നു. ഇന്നിതാ വ്യാജരേഖ ചമച്ചതിനു പ്രതിക്കൂട്ടിലായ രണ്ടു പ്രവർത്തകർ ഒളിവിൽ.

ഒരു കാര്യം കൂടി പറയട്ടെ. അന്ന് ഈ തട്ടിപ്പു നടത്തിയവരിൽ 18 പേർ എസ്എഫ്ഐക്കാർ ആയിരുന്നെങ്കിൽ മൂന്നു പേർ കെഎസ്‌യു പ്രവർത്തകരായിരുന്നു. അക്കാര്യവും വാർത്തയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അവരാരും നേതാക്കൾ ആയിരുന്നില്ല. സെനറ്റിലോ സിൻഡിക്കേറ്റിലോ അംഗങ്ങളുമായിരുന്നില്ല. അതുകൊണ്ടാകാം, അവർക്കുവേണ്ടി പ്രതിഷേധിക്കാൻ ആരും വന്നില്ല. അവരുടെ വിദ്യാർഥി സംഘടനയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപവും ഉണ്ടായില്ല.

Content Summary: Thalakuri Column by John Mundakkayam on LLB Admission scam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS