ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സിംഗപ്പൂര്‍

HIGHLIGHTS
  • കഞ്ചാവ്കേസ് പ്രതിയെ തൂക്കിക്കൊന്നു
  • മലേഷ്യയും തായ്ലന്‍ഡും വ്യത്യസ്ത വഴിയില്‍
singapore-capital-punishment-and-drug-offences
SHARE

സിംഗപ്പൂരിലെ കര്‍ക്കശമായ നീതിന്യായ വ്യവസ്ഥയും ലഹരി മരുന്നുകള്‍ക്കെതിരായ ആ രാജ്യത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ്. കഞ്ചാവ് കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുകയായിരുന്നു ഇന്ത്യന്‍ വംശജനായ നാല്‍പ്പത്തിയാറുകാരന്‍ തങ്കരാജു സുബ്ബയ്യ. ഇക്കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 26) അയാളെ തൂക്കിക്കൊന്നു.കഴിഞ്ഞ വര്‍ഷം സിംഗപ്പൂര്‍ തൂക്കിലേറ്റിയതു 11 പേരെയായിരുന്നു. എല്ലാവരും ലഹരിമരുന്നു കേസുകളില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍. ഒരു നിശ്ചിത അളവില്‍ കൂടുതല്‍ ലഹരി മരുന്ന് ഒളിച്ചുകടത്തുകയോ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ക്കു മരണമാണ് ശിക്ഷ. 

കോവിഡ് മഹാമാരി കാരണം മുന്‍പ് രണ്ടു വര്‍ഷം വധശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവച്ചതായിരുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി ഏതാണ്ട് ഒരാളെ വീതം തൂക്കിലേറ്റാന്‍ ഇടയായത് അങ്ങനെയാണ്. ഇനിയും ചുരുങ്ങിയത് 50 പേര്‍ തൂക്കുമരത്തിന്‍റെ നിഴലില്‍ കഴിയുന്നുണ്ടത്രേ. കൃത്യമായ കണക്ക് സിംഗപ്പൂര്‍ അധികൃതരില്‍നിന്നു ലഭ്യമല്ല. 

ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍മാത്രമേ വധശിക്ഷ വിധിക്കാറുള്ളൂ എന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് സിംഗപ്പൂരിലെ ഈ സ്ഥിതിവിശേഷം.  പുതിയ നൂറ്റാണ്ടില്‍ ഇതുവരെ ഇന്ത്യയില്‍ തൂക്കിലേറ്റിയത് എട്ടുപേരെ മാത്രമാണ്. അവസാനമായി വധശിക്ഷയ്ക്കു വിധേയരായത് 2020ല്‍ നാലു പേര്‍. 2012ല്‍ രാജ്യത്തെ മുഴുവന്‍ നടുക്കുന്ന വിധത്തില്‍ ന്യൂഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ അതിക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായിരുന്നു ഇവര്‍. 

ഇതേസമയം, പലവിധ കുറ്റങ്ങളിലായി ലോകത്ത് ഏറ്റവുമധികം ആളുകള്‍ വധശിക്ഷയ്ക്കു വിധേയരാകുന്നത് ചൈനയിലാണെന്ന വസ്തുതയും അവശേഷിക്കുന്നു. ചൈനയില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളും ഏറെയാണ്. 

സിംഗപ്പൂരില്‍ കഴിഞ്ഞ വര്‍ഷം തൂക്കിലേറ്റപ്പെട്ടവരില്‍ ഒരാളുടെ കഥയും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അയല്‍ രാജ്യമായ മലേഷ്യയില്‍നിന്നുള്ള നാഗേന്ദ്രന്‍ ധര്‍മ്മലിംഗം എന്ന ആ മുപ്പത്തിമൂന്നുകാരന്‍ 2009ല്‍ അവിടെ നിന്ന് 43 ഗ്രാം ഹെറോയിന്‍ ഓയില്‍ ഒളിച്ചുകടത്തിയെന്ന പേരിലാണ് അറസ്റ്റിലായത്. അയാള്‍ക്കു ബുദ്ധിമാന്ദ്യമുണ്ടെന്നും അതിനാല്‍ അയാളുടെ ശിക്ഷ ഇളവുചെയ്യണമെന്നും അയാളുടെ കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും വാദിച്ചു. പ്രസിഡന്‍ ഹലീമ യാക്കൂബിനു ദയാഹര്‍ജി നല്‍കുകയും ചെയ്തു. പക്ഷേ, ഫലമുണ്ടായില്ല. 

തങ്കരാജു സുബ്ബയ്യടെ വധശിക്ഷ നടപ്പാക്കിയ സംഭവം രാജ്യാന്തര തലത്തില്‍ സജീവ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തത് നാഗേന്ദ്രന്‍ ധര്‍മ്മലിംഗത്തിനുണ്ടായ അനുഭവത്തിന്‍റെ കൂടി പശ്ചാത്തലത്തിലാണ്. മലേഷ്യയില്‍നിന്നു തന്നെ ഒരു കിലോഗ്രാമും 25 ഗ്രാമും തൂക്കം വരുന്ന കഞ്ചാവ് സിംഗപ്പൂരിലേക്ക് ഒളിച്ചുകടത്താന്‍ സഹായിച്ചുവെന്നതിന് 2013ലാണ് തങ്കരാജു അറസ്റ്റിലായത്. 2018ല്‍ വധശിക്ഷ വിധിക്കപ്പെട്ടു. അപ്പീലുകള്‍ തള്ളപ്പെട്ടു.

ഒരു കിലോഗ്രാമിലധികം കഞ്ചാവ് ഉള്‍പ്പെടുന്ന കേസില്‍ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ നല്‍കണമെന്നാണ് സിംഗപ്പൂരിലെ നിയമം. കേസിന്‍റെ പ്രത്യേകതകളോ സാഹചര്യമോ കണക്കിലെടുത്തു സ്വന്തം വിവേചനാധികാരം ഉപയോഗിക്കാനും മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തില്‍ ശിക്ഷയില്‍ ഇളവു വരുത്താനും ജഡ്ജിക്ക് അധികാരമില്ല. കൂടുതലായി 25 ഗ്രാം കഞ്ചാവാണ് തങ്കരാജുവിനെതിരായ കേസിലുണ്ടായിരുന്നത്. അയാളുടെ ജീവിതത്തിന് അന്ത്യം കുറിച്ചത് അതാണ്.

പിടിയിലായ കഞ്ചാവുമായി പ്രതിക്കു ബന്ധമുണ്ടെന്നതിനു പ്രോസിക്യൂഷന്‍റെ പക്കല്‍ സാഹചര്യത്തെളിവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ് മാത്രം അറിയുന്ന അയാളെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ദ്വിഭാഷിയുടെ സഹായം ഉണ്ടായിരുന്നില്ലെന്നും ന്യായമായ നിയമസഹായം അയാള്‍ക്കു ലഭിച്ചില്ലെന്നും പരാതിയുണ്ടായി. 

വധശിക്ഷ നടപ്പാക്കുന്ന തീയതി അതിന് ഒരാഴ്ച മുന്‍പാണ് തങ്കരാജുവിനെയും കുടുംബത്തെയും അറിയിച്ചിരുന്നത്. അതാണത്രേ പതിവ്. പ്രസിഡന്‍റ് ഹലീമ യാക്കൂബിനു ദയാഹര്‍ജി നല്‍കി. ശിക്ഷ നടപ്പാക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടനയും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍, ഹ്യൂമന്‍റൈറ്റ്സ് വാച്ച് എന്നിവ പോലുള്ള മനുഷ്യാവകാശ സംഘടനകളും യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മായ യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. ഒരു രാജ്യത്തും ഒരു കുറ്റത്തിനും വധശിക്ഷ പാടില്ലെന്നു വാദിക്കുന്ന ബ്രിട്ടീഷ് സഹസ്ര കോടിശ്വരന്‍ സര്‍ റിച്ചഡ് ബ്രാന്‍സനും അവരോടൊപ്പം ചേര്‍ന്നു. 

സമൂഹത്തിന്‍റെ താഴെത്തട്ടുകളിലുളള തങ്കരാജുവിനെപ്പോലുള്ളവര്‍ ലഹരിമരുന്ന് കള്ളക്കടത്തിന്‍റെ പേരില്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ യഥാര്‍ഥ കുറ്റവാളികളായ മാഫിയകളും ക്രൈം സിന്‍ഡിക്കേറ്റുകളും രക്ഷപ്പെടുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. പക്ഷേ, അവരുടെ വിമര്‍ശനം സിംഗപ്പൂരിലെ തമിഴ് വംശജന്‍ കൂടിയായ നിയമ-ആഭ്യന്തരമന്ത്രി കെ. ഷണ്‍മുഖം തളളിക്കളയുന്നു. മാത്രമല്ല, ഗവണ്‍മെന്‍റ് പിന്തുടര്‍ന്നുവരുന്ന കര്‍ശന നടപടികള്‍ ലഹരിമരുന്നു നിര്‍മ്മാര്‍ജനത്തിന് ഏറെ ഉപകരിക്കുന്നുണ്ടെന്നും ജനങ്ങള്‍ പൊതുവെ അതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം അവകാശപ്പെടുകയും ചെയ്യുന്നു.

ലഹരിമരുന്നു കേസുകളില്‍ വധശിക്ഷ നല്‍കുന്ന 35 രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. 1991നും 2003നും ഇടയിലുളള 12 വര്‍ഷങ്ങളില്‍ തൂക്കിലേറ്റപ്പെട്ട 400 പേരില്‍ 247 പേര്‍ ലഹരിമരുന്നു കേസുകളിലെ പ്രതികളായിരുന്നു. 2007നു ശേഷം 65 പേരെയും വധിച്ചു. ഇവരില്‍ ഒരാളായിരുന്നു തങ്കരാജു സുബ്ബയ്യ. 

ബ്രിട്ടന്‍റെ അധീനത്തില്‍നിന്നു മോചനം നേടിയശേഷം കുറച്ചുകാലം സിംഗപ്പൂരും മലേഷ്യയും ഒറ്റ രാജ്യമായിരുന്നു. ലഹരിമരുന്നുകേസില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ നിര്‍ബന്ധമായും വധശിക്ഷ നല്‍കണമെന്ന നിയമം മലേഷ്യയിലുമുണ്ടായിരുന്നു. എന്നാല്‍, ഈയിടെ അതു ഭേദഗതി ചെയ്തു. കുറ്റത്തിന്‍റെ ഗൗരവമനുസരിച്ച് പ്രതിക്കു വധശിക്ഷ നല്‍കാം. എങ്കിലും കേസിന്‍റെ പ്രത്യേകതയും സാഹചര്യവും കണക്കിലെടുത്ത് ശിക്ഷ ഇളവുചെയ്യാനും ജഡ്ജിക്ക് അധികാരം ഉണ്ടായിരിക്കും. 

വധശിക്ഷ നല്‍കാവുന്ന കുറ്റങ്ങളുടെ എണ്ണവും മലേഷ്യ കുറച്ചു. വധശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കുകയും ചെയ്തു. മറ്റൊരു അയല്‍രാജ്യമായ ഇന്തൊനീഷ്യയും കഴിഞ്ഞ വര്‍ഷം ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തി. അതനുസരിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെടുന്നവരുടെ ശിക്ഷ 10 വര്‍ഷത്തേക്കു നടപ്പാക്കില്ല. അതിനുശേഷം ജഡ്ജിക്കു വേണമെങ്കില്‍ 20 വര്‍ഷമോ ജീവപര്യന്തമോ തടവായി ശിക്ഷയില്‍ കുറവ് വരുത്താം. 

ഇതേ മേഖലയിലുള്ള മറ്റൊരു രാജ്യമായ തായ്ലന്‍ഡില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ മാറ്റവും ശ്രദ്ധിക്കപ്പെടുന്നു. കഞ്ചാവിന്‍റെ ഉപയോഗം ഭാഗികമായി അനുവദിക്കുന്ന ആദ്യത്തെ ഏഷ്യന്‍ രാജ്യമായിരിക്കുകയാണ് തായ്ലന്‍ഡ്. കഞ്ചാവ് അടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ അംഗീകത റസ്റ്ററന്‍റുകളില്‍ കിട്ടും. കഞ്ചാവു കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുകയായിരുന്നവരെ വിട്ടയയ്ക്കുകയും ചെയ്തു. 

അപകടകരമെന്നു പറഞ്ഞ് ഈ മാറ്റത്തെ ശക്തമായി എതിര്‍ക്കുന്നവരും തായ്ലന്‍ഡിലുണ്ട്. ഏതായാലും തായ്ലന്‍ഡിന്‍റെയോ മലേഷ്യയുടെയോ ഇന്തൊനീഷ്യയുടെയോ പിന്നാലെ പോകാന്‍ സിംഗപ്പൂര്‍ തയാറില്ല. 

Content Summary : Singapore capital punishment and drug offences

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS