തട്ടിയെടുക്കപ്പെട്ട ചരിത്ര ചിഹ്നങ്ങള്‍

HIGHLIGHTS
  • കോഹിനൂര്‍ ഉള്‍പ്പെടെ തിരിച്ചുകിട്ടണമെന്ന് ആവശ്യം
  • ഗ്രീസ്-ബ്രിട്ടന്‍ പുരാവസ്ത തര്‍ക്കം മൂര്‍ഛിക്കുന്നു
Visitors walk in the courtyard of the British Museum in London (Photo by Amir MAKAR / AFP)
Visitors walk in the courtyard of the British Museum in London (Photo by Amir MAKAR / AFP)
SHARE

"മോഷ്ടിക്കപ്പെട്ട പുരാവസ്തുക്കളുടെ ഏറ്റവും വലിയ ശേഖരം" എന്ന് ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തെ ചിലര്‍ വിളിക്കാറുണ്ട്. ഇത് അതിശയോക്തിയാവാം. എങ്കിലും അതില്‍ സത്യമുണ്ടെന്നത് നിഷേധിക്കപ്പെടുന്നില്ല. 

ലോകത്തില്‍ വച്ചേറ്റവും വിശാലവും ആദ്യത്തേതുമായ മ്യൂസിയങ്ങളില്‍ ഒന്നാണിത്. ഭൂമിയുടെ മുക്കിലും മൂലയിലും കോളണികളുണ്ടായിരുന്ന ബ്രിട്ടന്‍ ആ രാജ്യങ്ങളില്‍ നിന്നെല്ലാം ശേഖരിച്ച പുരാവസ്തുക്കള്‍ സൂക്ഷിക്കുകയും പ്രദര്‍ശനത്തിനു വയ്ക്കുകയും ചെയ്തിട്ടുള്ളത് മുഖ്യമായും അവിടെയാണ്. 

മോഷ്ടിക്കുകയോ നേരായ വഴിയിലൂടെയല്ലാതെ സമ്പാദിച്ചതോ ആയ വസ്തുക്കളും അക്കൂട്ടത്തിലുണ്ടെന്നതു രഹസ്യമല്ല. എല്ലാ വസ്തുക്കളും നിയമവിധേയമായ വിധത്തില്‍ എത്തിച്ചേര്‍ന്നതാണെന്നു ബ്രിട്ടന്‍ തന്നെ അവകാശപ്പെടുന്നുമില്ല. അതേസമയം, അവയൊന്നും അവകാശികള്‍ക്കു തിരിച്ചുകൊടുക്കാന്‍ ബ്രിട്ടന്‍  ഒരുക്കവുമില്ല. 

അത്തരമൊരു കൂട്ടം അമൂല്യ പുരാവസ്തുക്കളുടെ പേരില്‍ ബ്രിട്ടനും യൂറോപ്പിലെ മറ്റൊരു രാജ്യമായ ഗ്രീസും തമ്മില്‍ തര്‍ക്കം നടന്നുവരികയായിരുന്നു. ഇപ്പോളത്  പെട്ടെന്നു മൂര്‍ഛിച്ചു. രണ്ടു നൂറ്റാണ്ടുമുന്‍പ് ഗ്രീസ് ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്ന കാലത്ത് ബ്രിട്ടന്‍ അവിടെനിന്നു കൊണ്ടുപോയ അതിപ്രാചീന ശില്‍പ്ങ്ങളും പാനലുകളും തങ്ങള്‍ക്കു തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെടുകയാണ് ഗ്രീസ്.   

ഈ ആവശ്യം 1830ല്‍ സ്വതന്ത്രമായതു മുതല്‍ക്കേ ഗ്രീസ് ഉന്നയിച്ചുവരികയായിരുന്നു. അതു ശക്തിപ്പെടാന്‍ തുടങ്ങിയത് ഗ്രീക്കുകാരിയായ ഹോളിവുഡ് നടി മെലിന മെര്‍ക്യൂറി 1981-1989 കാലത്ത് രാജ്യത്തിന്‍റെ സാംസ്ക്കാരിക മന്ത്രിയായപ്പോളാണ്.  

ഒന്നേമുക്കാല്‍ നൂറ്റാണ്ടുമുന്‍പ് അവിഭക്ത ഇന്ത്യയില്‍നിന്നു കൊണ്ടുപോയ കോഹിനൂര്‍ എന്ന അമൂല്യ രത്നം തിരിച്ചുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യവും ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കപ്പെടുന്നു. ലണ്ടന്‍ ടവറിലെ ജ്യുവല്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള അതിന്മേല്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. 

the-younger-memnon-statue-british-museum
The younger memnon statue british museum. Photo By: www.britishmuseum.org

ബ്രിട്ടനും ഗ്രീസും തമ്മിലുള്ള തര്‍ക്കം പെട്ടെന്നു മൂര്‍ഛിച്ചത് ബ്രിട്ടനുമായുള്ള മറ്റു രാജ്യങ്ങളുടെ സമാനമായ തര്‍ക്കങ്ങള്‍ക്കു പുതുജീവന്‍ നല്‍കിയേക്കാമെന്നു കരുതുകയാണ് പലരും. അത്തരം ആവശ്യങ്ങള്‍ക്കു ബ്രിട്ടന്‍ വഴങ്ങിയാല്‍ പിന്നെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ കാര്യമായി ഒന്നും ബാക്കിയാവില്ലെന്നു കരുതുന്നവരുമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറണ്‍ പോലും 2010ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞിരുന്നു. 

ഇരുപത്തഞ്ചു നൂറ്റാണ്ടുകളുടെ പഴക്കമുള്ളതെന്നു കരുതപ്പെടുന്ന ഗ്രീക്ക് ശില്‍പങ്ങളും പാനലുകളും 1801-1805 കാലത്തു ലണ്ടനിലേക്കു കപ്പല്‍ കയറ്റിയത് എല്‍ഗിന്‍ പ്രഭുവെന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു. ഓട്ടോമന്‍ തലസ്ഥാനമായ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ (ഇന്നത്തെ ഇസ്തംബൂള്‍) ബ്രിട്ടന്‍റെ  അംബാസ്സഡറായിരുന്നു അദ്ദേഹം. 

ഗ്രീസിന്‍റെ തലസ്ഥാനമായ ആതന്‍സിനു സമീപമുള്ള ആക്രൊപൊലിസിലെ പാര്‍ത്തിനന്‍ കോട്ടയില്‍ ജീര്‍ണാവസ്ഥയില്‍ കിടക്കുകയായിരുന്നു ശില്‍പ്പങ്ങളും മറ്റും. അവയില്‍ കുറേയെണ്ണം അദ്ദേഹം വിലയ്ക്കു വാങ്ങുകയും ബ്രിട്ടീഷ് മ്യൂസിയത്തിനു വില്‍ക്കുകയും ചെയ്തു. 

ഇതൊരു ന്യായമായ കച്ചവടമാണെന്നും അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ആവര്‍ത്തിക്കുകയാണ് ബ്രിട്ടന്‍. എന്നാല്‍, ഗ്രീക്ക് സാംസ്ക്കാരത്തിന്‍റെയും പൈതൃകത്തിന്‍റെയും അടയാളങ്ങളായ ആ പുരാവസ്തുക്കള്‍ ഗ്രീക്ക് ജനതയുടെ സ്വന്തമാണെന്നും മറ്റാര്‍ക്കും അതു വില്‍ക്കാന്‍ അധികാരമില്ലെന്നും ആരെങ്കിലും അതു വില കൊടുത്തു വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനു നിയമസാധ്യതയില്ലെന്നും ഗ്രീസ് വാദിക്കുന്നു.  

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോടാകിസ് ഒരാഴ്ചമുന്‍പ് ലണ്ടനിലെത്തിയത് ഈ പശ്ചാത്തലത്തിലാണ്. ഗാസയിലെയും യുക്രെയിനിലെയും യുദ്ധം, കുടിയേറ്റം, കാലാവസ്ഥ എന്നിവ പോലുള്ള പല വിഷയങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി സംസാരിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. 

പക്ഷേ, അതിനു രണ്ടു ദിവസംമുന്‍പ് ഒരു ടിവി അഭിമുഖ്യത്തില്‍ അദ്ദേഹം മുഖ്യമായി സംസാരിച്ചത് ബ്രിട്ടീഷ് മ്യൂസിയത്തിലെ ശില്‍പ്പങ്ങളുടെ കാര്യമാണ്. ഫ്രാന്‍സിലെ ലൂവ്രേ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ലിയനാര്‍ഡോ ഡാവിഞ്ചി പെയിന്‍റിങ്ങായ മോണലിസയുമായി അവയെ അദ്ദേഹം താരതമ്യപ്പെടുത്തി. മോണലിസ ചിത്രം രണ്ടായി മുറിച്ച് ഒരു ഭാഗം ലൂവ്രെയിലും ബാക്കി ലണ്ടനിലും സൂക്ഷിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നു ചോദിക്കുകയും ചെയ്തു. 

സുനകിന് ഇതു രസിച്ചില്ല. ലണ്ടന്‍ സന്ദര്‍ശന വേളയില്‍ പുരാവസ്തുക്കളുടെ കാര്യം പരസ്യമായി ചര്‍ച്ച ചെയ്യില്ലെന്നു തനിക്കു നല്‍കിയ ഉറപ്പ്മി റ്റ്സോടാക്കിസ്  ലംഘിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല, താനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പ് ഗ്രീക്ക് പ്രധാനമന്ത്രി ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് കെയിര്‍ സ്റ്റാര്‍മറിനെ കണ്ടു സംസാരിച്ചതും അദ്ദേഹത്തിന് ഇഷ്ടമായില്ല. 

മിറ്റ്സോടാകിസുമായുള്ള തന്‍റെ കൂടിക്കാഴ്ച ഏതാനും മണിക്കൂറുകള്‍മാത്രം മുന്‍പ് അദ്ദേഹം റദ്ദാക്കുകയും ഗ്രീക്ക് പ്രധാനമന്ത്രിക്കു വേണമെങ്കില്‍ ബ്രിട്ടീഷ്  ഉപപ്രധാനമന്ത്രി ഓലിവര്‍ ഡൗഡനുമായി സംസാരിക്കാമെന്നു നിര്‍ദേശിക്കുകയും ചെയ്തു. അപമാനിതനായ മിറ്റ്സോടാകിസ് ആ നിര്‍ദേശം സ്വീകരിച്ചില്ല. ഗ്രീക്ക് പുരാവസ്തുക്കളുടെ പ്രശ്നം ലണ്ടനില്‍ പരസ്യമായി സംസാരിക്കില്ലെന്നു താന്‍ സുനകിന് ഉറപ്പ് നല്‍കിയിരുന്നുവെന്നത് അദ്ദേഹം നിഷേധിക്കുകയും ചെയ്തു.  

അതിന്‍റെ തൊട്ടുപിന്നാലെ ഒരു തമാശ കൂടിയുണ്ടായി. ഇക്കഴിഞ്ഞ വെളളിയാഴ്ച (ഡിസംബര്‍ ഒന്ന്) ദുബായില്‍ ലോകകാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെ ചാള്‍സ് രാജാവ് എത്തിയത് നീല നിറമുള്ള ടൈ ധരിച്ചായിരുന്നു. ആ നിറം ഗ്രീക്ക് പതാകയെ ഓര്‍മ്മിപ്പിക്കുന്നുവെന്നും സുനകിന്‍റെ കൂടി സാന്നിധ്യത്തില്‍  രാജാവ് പരസ്യമായി  ഗ്രീസിനോട് അനുതാപം പ്രകടിക്കുന്നുവെന്നുമായിരുന്നു ഉടനെയുണ്ടായ വ്യാഖ്യാനം. 

ചാള്‍സിന്‍റെ പിതാവും കഴിഞ്ഞ വര്‍ഷം അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ് രാജകുമാരന്‍ എന്ന ഐഡിന്‍ബറ പ്രഭു മുന്‍പ് ഗ്രീക്ക്  രാജകുടുംബത്തിലെ അംഗമായിരുന്ന കാര്യം ഓര്‍മിക്കപ്പെടാനും ഇതു കാരണമായി. ചര്‍ച്ചാവിഷയമായ നീല ടൈ രാജാവ് ആദ്യമായി ധരിക്കുന്നതല്ലെന്ന  വിശദീകരണവും തൊട്ടുപിന്നാലെയുണ്ടായി. 

ബ്രിട്ടനും ഗ്രീസും തമ്മിലുള്ള തര്‍ക്കം പെട്ടെന്നു മൂര്‍ഛിച്ചത് ബ്രിട്ടനുമായുള്ള മറ്റു രാജ്യങ്ങളുടെ സമാനമായ തര്‍ക്കങ്ങള്‍ക്കു പുതുജീവന്‍ നല്‍കിയേക്കാമെന്നു പലരും കരുതുന്നത് സ്വാഭാവികമാണ്. ഇന്ത്യയുടെ കോഹിനൂര്‍ രത്നം, ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ബ്രിട്ടീഷ് മേല്‍ക്കോയ്മയിലായിരുന്ന കാലത്ത് അവിടെനിന്നു കൊണ്ടുപോയ ആയിരക്കണക്കിനു വെങ്കല ശില്‍പ്പങ്ങള്‍, ഈജിപ്തില്‍നിന്ന് ആദ്യം ഫ്രഞ്ചുകാര്‍ കൊളളയടിക്കുകയും അവരില്‍നിന്നു ബ്രിട്ടന്‍ പിടിച്ചെടുക്കുകയും ചെയ്ത 2000 വര്‍ഷം പഴക്കമുള്ള റോസിറ്റ സ്റ്റോണ്‍ എന്ന ശിലാഫലകം എന്നിവ സംബന്ധിച്ച തര്‍ക്കം അവയില്‍ ചിലതു മാത്രം. 

ലോകത്തുവച്ചേറ്റവും വലിയ വജ്രങ്ങളിലൊന്നായ കോഹിനൂര്‍ ഇന്ത്യയില്‍ രാജാക്കന്മാരില്‍നിന്നു രാജാക്കന്മാരിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും ഇറാനിലുടെയും അഫ്ഗാനിസ്ഥാനിലൂടെയും സഞ്ചരിക്കുകയും ചെയ്തു. ഒടുവില്‍ എത്തിച്ചര്‍ന്നത് അവിഭക്ത പഞ്ചാബിലെ രഞ്ജിത് സിങ് മഹാരാജാവിന്‍റെ  കൈകളിലായിരുന്നു.

ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായുളള യുദ്ധത്തില്‍ രഞ്ജിത് സിങ് തോല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തു. 1849ല്‍ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിക്കു കോഹിനൂര്‍ 'സമ്മാനിക്കാന്‍' അദ്ദേഹത്തിന്‍റെ വെറും പത്തുവയസ്സായ മകന്‍ നിര്‍ബന്ധിതനായി. 

അതോടെ കോഹിനൂര്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തില്‍ സ്ഥാനം പിടിച്ചു. 1937ല്‍ ഭര്‍ത്താവ് ജോര്‍ജ് ആറാമന്‍റെ സ്ഥാനാരോഹണ വേളയില്‍ എലിസബത്ത് അമ്മറാണി അണിഞ്ഞിരുന്നത് ആ കിരീടമാണ്. ഗുണം പിടിക്കില്ലെന്ന വിശ്വാസം കാരണം പുരുഷന്മാര്‍ അണിയാറില്ല. 1953ല്‍ രണ്ടാം എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണവും അതണിഞ്ഞായിരുന്നു.

അതിനാല്‍ ഇക്കഴിഞ്ഞ മേയില്‍ ചാള്‍സ് രാജാവ് സ്ഥാനമേല്‍ക്കുമ്പോള്‍ രാജ്ഞി കാമിലയും അതണിയുമെന്നായിരുന്നു പൊതുവിലുള്ള പ്രതീക്ഷ. പക്ഷേ,  കാമില അണിഞ്ഞത് മറ്റൊരു കിരീടമാണ്. കോഹിനൂറിനെയും അതുപോലുള്ള ചരിത്ര ചിഹ്നങ്ങളെയും കുറിച്ചുള്ള തര്‍ക്കത്തിനു വീണ്ടും അവസരം  നല്‍കേണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് തീരുമാനിക്കുകയായിരുന്നുവോ ?  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS