അഴിമതിക്കേസുകളുടെ ഘോഷയാത്ര

HIGHLIGHTS
  • ഒരു തെക്കെ അമേരിക്കന്‍ രാജ്യത്തിന്‍റെ അസാധാരണ കഥ
  • മുന്‍ പ്രസിഡന്‍റുമാര്‍ ജയിലില്‍
Dina Boluarte
Dina Boluarte (Photo by Lillian SUWANRUMPHA / POOL / AFP)
SHARE

തെക്കെ അമേരിക്കയില്‍ ബ്രസീലും അര്‍ജന്‍റീനയും കഴിഞ്ഞാല്‍ ഏറ്റവും വലിയ രാജ്യമായ പെറു പലപ്പോഴും വാര്‍ത്തകളില്‍ സ്ഥലം പിടിക്കുന്നതു നല്ലതല്ലാത്ത കാരണങ്ങളാലാണ്. മുഖ്യമായും ഉന്നത തലങ്ങളിലെ അഴിമതി. അത്തരം ആരോപണങ്ങളുട കറ പുരളാത്ത പ്രസിഡന്‍റുമാര്‍ പെറുവിന്‍റെ സമീപകാല ചരിത്രത്തില്‍ അധികമില്ല. മുന്‍ പ്രസിഡന്‍റുമാരില്‍ പലരും ജയിലിലാവുകയും ചെയ്തു.  

ഇപ്പോഴത്തെ പ്രസിഡന്‍റായ ദിന ബൊലുവാര്‍ത്തെ എന്ന വനിതയ്ക്കെതിരെയും ഉയര്‍ന്നിരിക്കുകയാണ് അഴിമതിയാരോപണങ്ങള്‍. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പലപ്പോഴും മുന്തിയ റോളക്സ് വാച്ചുകള്‍ മാറിമാറ അണിഞ്ഞ് ദിനതന്നെയാണ് അതിനു വഴിയൊരുക്കിയതും. സ്വര്‍ണം പൂശിയതും വൈരക്കല്ലുകള്‍ പതിച്ചതുമയ അത്തരമൊരു വാച്ചിനു 16 ലക്ഷം രൂപയ്ക്കു തുല്യമായ വിലവരും. 

അത്തരം 15 വാച്ചുകള്‍ അവരുടെ പക്കലുണ്ടത്രേ.  40 ലക്ഷം രൂപയ്ക്കു തുല്യമായ വിലയുളള ബ്രെയിസ്ലറ്റുകളും സ്വന്തമായുള്ള പ്രസിഡന്‍റിനു ബാങ്കുകളില്‍ 250 കോടി രൂപയ്ക്കു തുല്യമായ സ്ഥിരം നിക്ഷേപവുമുളളതായും വാര്‍ത്തകളുണ്ട്. 

ഇതെല്ലാം അവര്‍ക്ക് എങ്ങനെ കിട്ടി ആര് കൊടുത്തു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കഴിഞ്ഞ ചില മാസങ്ങളായി പെറുവിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അലയടിക്കുകയാണ്. 18 വയസ്സ് മുതല്‍ താന്‍ അധ്വാനിക്കുകയാണെന്നും തന്‍റെ സമ്പാദ്യമെല്ലാം അങ്ങനെ താന്‍ അങ്ങനെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണെന്നും ദിന (61) ആണയിട്ടു പറയുന്നു. 

@presidenciaperu Dina Boluarte

അഭിഭാഷകയായിരുന്ന ദിന കുറച്ചുകാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥയായിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയശേഷം മന്ത്രിയും വൈസ് പ്രസിഡന്‍റും ഒടുവില്‍ പ്രസിഡന്‍റുമായി. തന്‍റെ പക്കലുള്ളതെല്ലാം സ്വയം അധ്വാനിച്ച് സമ്പാദിച്ചതാണെന്ന് അവര്‍പറയുന്നത് ചിലര്‍ വിശ്വസിക്കുമ്പോള്‍ പലരും അവിശ്വസിക്കുന്നു.

അവരുടെതന്നെ ഗവണ്‍മെന്‍റിലെ അഴിമതിവിരുദ്ധ വിഭാഗം രണ്ടാമതു പറഞ്ഞ കൂട്ടത്തില്‍പ്പെടുന്നു. അറ്റോര്‍ണി ജനറലിന്‍റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ആ ഉദ്യോഗസ്ഥര്‍ ഇക്കഴിഞ്ഞ ശനിയാഴ്ച (മാര്‍ച്ച് 30) പുലര്‍ച്ചെ ഒരു വലിയ സംഘം പൊലീസിനെയും കൂട്ടിച്ചെന്ന് പ്രസിഡന്‍റിന്‍റെ വസതിയും ഓഫീസും റെയ്ഡ് ചെയ്തു. 

പ്രസിഡന്‍റ് അപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. പൂട്ടിക്കിടന്നിരുന്ന വസതിയുടെ വാതിലിന്‍റെ പൂട്ട് ലോഹദണ്ഡ് ഉപയോഗിച്ച് പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. സംഭവം മുഴുവന്‍ ടെലിവിഷനിലൂടെ ജനങ്ങള്‍ കാണുകയും ചെയ്തു. സാധനങ്ങളൊന്നും ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടുപോയില്ല. കോടതിയില്‍ ഹാജരാക്കാനായി  അവയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുകയും ഫോട്ടോയെടുക്കുകയും ചെയ്തു.  

പെറുവിലെ മുന്‍ പ്രസിഡന്‍റുമാരില്‍ ഒരാള്‍ 15 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മോചിതനായത് ഒന്നേകാല്‍ വര്‍ഷം മുന്‍പാണ്. മറ്റൊരാള്‍ അമേരിക്കയില്‍ അഭയം പ്രാപിച്ചുവെങ്കിലും ഒടുവില്‍ പിടിയിലായി. വേറൊരു മുന്‍ പ്രസിഡന്‍റ് അറസ്റ്റ് ഭയന്ന് 2019ല്‍ സ്വയം വെടിവച്ച മരിച്ചു. 

പ്രസിഡന്‍റ് ദിന ബൊലുവാര്‍ത്തെ രാജിവയ്ക്കണമെന്നും അവരെ അറസ്റ്റ് ചെയ്യണമെന്നും ഇംപീച്ച്ചെയ്തു പുറത്താക്കമെന്നുമുള്ള മുറവിളി ഉയര്‍ന്നിട്ടുണ്ട്. 

പക്ഷേ, പ്രസിഡന്‍റിന്‍റെ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം ദിനയെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല. അതിനാല്‍ പാര്‍ലമെന്‍റ് മുഖേന ഇംപീച്ച് ചെയ്തു പുറത്താക്കാനുളള ശ്രമത്തിലാണ് അവരുടെ എതിരാളികള്‍. പെറുവില്‍ ഇംപീച്ച്മെന്‍റ് നടപടിക്രമങ്ങള്‍ താരതമ്യേന ലഘുവുമാണ്. 

ദിനയുടെ മുന്‍ഗാമിയായിരുന്ന പ്രസിഡന്‍റ് പെഡ്രോ കാസ്റ്റിലോയെ കോണ്‍ഗ്രസ് (പാര്‍ലമെന്‍റ്) ഇംപീച്ച് ചെയ്തു പുറത്താക്കുകയായിരുന്നു. 17 മാസങ്ങള്‍ മാത്രം നീണ്ടുനിന്ന ഭരണത്തില്‍ അഴിമതി മുതല്‍ അധികാര ദുര്‍വിനിയോഗം വരെയുള്ള കുറ്റങ്ങള്‍ അദ്ദേഹം ചെയ്തുവെന്നായിരുന്നു ആരോപണം.  

dina-boluarte-4
ഡിന ബോള്വാർട്ടേ

ഇംപീച്ച്മെന്‍റിനുശേഷം അധികാരം വിട്ടുപോകാതെ അദ്ദേഹം സ്വന്തം ഇഷ്ടമനുസരിച്ച് ഭരണം നടത്തുകയും ചെയ്തു. അതിന്‍റെ പേരിലായിരുന്നു അറസ്റ്റ്. അദ്ദേഹത്തിന്‍റെ കീഴില്‍ വൈസ് പ്രസിഡന്‍റായിരുന്ന ദിന 2022 ഡിസംബറല്‍ പ്രസിഡന്‍റായി സ്ഥാനമേറ്റത് അതിനെ തുടര്‍ന്നാണ്.

എന്നാല്‍, ദിന തിരഞ്ഞെടക്കപ്പെട്ട പ്രസിഡന്‍റ് അല്ലെന്നും അതിനാല്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തുകയാണ് വേണ്ടതെന്നുമുള്ള വാദം ഉയര്‍ന്നു. അതിന്‍റെ പേരില്‍ സമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ദിന അതിനെ നേരിട്ടത് ഉരുക്കുമുഷ്ടിയോടെയാണ്. അറുപതുപേര്‍ മരിച്ചു. ഇപ്പോള്‍ റോളക്സ് വാച്ച് അഴിമതിയുടെ പേരില്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ മനസ്സില്‍ ആ സമരത്തിന്‍റെ ഭീകരമായ ഓര്‍മകളും അലയടിക്കുന്നുണ്ട്.

രാജ്യാന്തര പ്രശനങ്ങളിലൊന്നും പെറു തലയിടുകയോ ചെന്നുപെടുകയോ ചെയ്യാറില്ല. മുഖ്യമായും അതുകൊണ്ടുതന്നെയാണ് വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ അധികമൊന്നും സ്ഥലം പിടിക്കാത്തതും. എങ്കിലും 1990ല്‍ പെറുവിന്‍റെ പ്രസിഡന്‍റായി ജപ്പാന്‍ വംശജന്‍ ആല്‍ബര്‍ട്ടോ ഫുജിമോറി തിരഞ്ഞെടുക്കപ്പെട്ടത് ഒരു വലിയ സംഭവമായിരുന്നു. തുടര്‍ന്നും വിവാദ നടപടികളിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരുന്നു. 

ജപ്പാനില്‍നിന്നു കുടിയേറിപ്പാര്‍ത്ത ഒരു കുടുംബത്തിലെ അംഗമായ ഫുജിമോറി പെറുവില്‍ പ്രസിഡന്‍റായിരുന്നത് പത്തു വര്‍ഷമാണ്. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളില്‍ ആര്‍ക്കും ആ റെക്കോഡ് ഭേദിക്കാനായിട്ടില്ല. മാത്രമല്ല, അവരില്‍ മിക്കവരും അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുകയുമായിരുന്നു.   

വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ഫുജിമോറിയുടെ ഭരണം. കമ്യൂണിസ്റ്റ് തീവ്രവാദി സംഘടനകളുടെ കലാപശ്രമം അവസാനിപ്പിക്കുന്നതിലും രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുന്നതിലും അദ്ദേഹം വിജയിച്ചു. അതിനിടയില്‍തന്നെ മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്ന ആരോപണം അദ്ദേഹത്തിനെതിരെ ഉയരുകയും ചെയ്തു. 

സ്വന്തം ഭാര്യ സൂസന്ന പോലും ഫുജിമോറിക്ക് എതിരാവുകയും 1995ലെ തിരഞ്ഞെടുപ്പില്‍ അവര്‍ അദ്ദേഹത്തിനെതിരെ മല്‍സരിക്കാന്‍ തയാറാവുകയും ചെയ്തു. എന്നാല്‍, അധികാരത്തിലുള്ള പ്രസിഡന്‍റിന്‍റെ ബന്ധുക്കള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാടില്ലെന്ന ഒരു നിയമം ഫുജിമോറി നേരത്തെതന്നെ പാസ്സാക്കിയെടുത്തിരുന്നതിനാല്‍  സൂസന്നയുടെ ശ്രമം വിജയിച്ചില്ല. 

ഭാര്യയെ അദ്ദേഹം പ്രഥമവനിതയുടെ സ്ഥാനത്തുനിന്നു പുറത്താക്കുകയും മകള്‍ കെയ്കുവിനെ ആ പദവിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. കെയ്കു പില്‍ക്കാലത്തു പ്രസിഡന്‍റ് സ്ഥാനത്തേക്കു മല്‍സരിച്ചുവെങ്കിലും തോറ്റു. തോല്‍വി സമ്മതിക്കാതെ നോക്കിയെങ്കിലും വിജയിച്ചില്ല.

ഫുജിമോറി 2000ല്‍ മൂന്നാം തവണ പ്രസിഡന്‍റാകാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. ഒരാള്‍ തുടര്‍ച്ചയായി രണ്ടു തവണ മാത്രമേ മല്‍സരിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. എതിര്‍പ്പ് രൂക്ഷമാവുകയും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും ചെയ്തപ്പോള്‍ അദ്ദേഹം ജപ്പാനിലേക്കു രക്ഷപ്പെട്ടു. അവിടെനിന്നു രാജിക്കത്ത് നാട്ടിലേക്കു ഫാക്സ് ചെയ്തു. 

ഫുജിമോറിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതിനാല്‍ വിചാരണയക്കുവേണ്ടി തിരിച്ചയക്കണമെന്നു പെറു അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും ജപ്പാന്‍ വഴങ്ങിയില്ല. അദ്ദേഹത്തിനു ജപ്പാനിലും പൗരത്വമുള്ളതിനാല്‍ വിട്ടുകൊടുക്കാന്‍ പാടില്ലെന്നായിരുന്നു വാദം. പക്ഷേ, 2005ല്‍ പെറുവിന്‍റെ തൊട്ടടുത്തുള്ള ചിലെ സന്ദര്‍ശിച്ച അദ്ദേഹം അവിടെ അറസ്റ്റിലായി. അവര്‍ പെറുവിനു കൈമാറി. 

അഴിമതി, അധികാര ദുര്‍വനിയോഗം, മനുഷ്യാവകാശ ധ്വംസനം എന്നിവ സംബന്ധിച്ച വിവിധ കേസുകളിലായി 2007ല്‍ പെറുവിലെ കോടതി ഫുജിമോറിയെ ശിക്ഷിച്ചത് 25 വര്‍ഷത്തേക്കാണ്. എങ്കിലും അനാരോഗ്യം കണക്കിലെടുത്ത് 15 വര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം ഇക്കഴിഞ്ഞ ഡിസംബറില്‍ 85ാം വയസ്സില്‍ അദ്ദേഹത്തെ വിട്ടയച്ചു. 

ഫുജിമോറിക്കെതിരായ സമരത്തിനു നേതൃത്വം നല്‍കിയവരില്‍ ഒരാളായിരുന്നു അദ്ദേഹത്തിനുശേഷം പ്രസിഡന്‍റായ അലിയാന്‍ദ്രോ ടോലിഡോ. അഞ്ചു വര്‍ഷക്കാലാവധി പൂര്‍ത്തിയാക്കിയ അപൂര്‍വം പ്രസിഡന്‍റുമാരില്‍ ഒരാള്‍. ഒടുവില്‍ അദ്ദേഹവും അഴിമതിയാരോപണങ്ങള്‍ക്കു വിധേയനായി. 

അമേരിക്കയില്‍ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. എങ്കിലും പെറു അധികൃതരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങുകയും യുഎസ് അധികൃതരുടെ മുന്‍പാകെ കീഴടങ്ങുകയും ചെയ്തു. അവര്‍ പെറു അധികൃതര്‍ക്കു കൈമാറി. 

പെറുവിലെ ഉന്നത ഗവണ്‍മെന്‍റ് തലങ്ങളിലെ അഴിമതിക്കസുകളില്‍ പലതിലും മുഖ്യപങ്കാളിയായിരുന്നു ബ്രസീല്‍ ആസ്ഥാനമായി തെക്കെ അമേരിക്കയിലെ  പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഓഡ്ബ്രെക്റ്റ് എന്ന പടുകൂറ്റന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി.  ഗവണ്‍മെന്‍റ് പദ്ധതികളുടെ കരാര്‍ തങ്ങള്‍ക്കു കിട്ടാനായി അവര്‍ ആ രാജ്യങ്ങളിലെല്ലാം രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴ നല്‍കിയിരുന്നുവെന്നാണ് ആരോപണം. അതോടനുബന്ധിച്ച കേസുകളില്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ജയിലിലാവുകയും ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS