നയതന്ത്ര മര്യാദകള്‍ അപകടത്തില്‍

HIGHLIGHTS
  • ലാറ്റിന്‍ അമേരിക്കയില്‍ എംബസ്സിയില്‍ ആക്രമണവും അറസ്റ്റും
  • അഴിമതിക്കേസുകളുടെ തുടര്‍ക്കഥയില്‍ ഒരധ്യായം കൂടി
Proxima Studio-shutter
Representative image. Photo Credit: Proxima Studio/Shutterstock.com
SHARE

ഒരു രാജ്യത്തെ വിദേശ എമ്പസ്സിക്കകത്ത് എല്ലാ അധികാരങ്ങളും ആ എമ്പസ്സി പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിനാണ്. അവരുടെ അനുവാദമില്ലാതെ ആതിഥേയ രാജ്യത്തിലെ ആര്‍ക്കും അവിടെ കയറിച്ചെല്ലാനാവില്ല. രാജ്യാന്തരതലത്തില്‍ പരമ്പരാഗതമായി പിന്തുടര്‍ന്നുവരുന്ന നിയമമാണിത്. 

പക്ഷേ, ലാറ്റിന്‍ അമേരിക്കയില്‍ അത് ഈയിടെ നഗ്നമായി ലംഘിക്കപ്പെടുകയും ലോകമൊട്ടുക്കും നയതന്ത്ര മേഖലകളില്‍ ഉള്‍ക്കിടിലമുണ്ടാവുകയും ചെയ്തു. ഇതൊരു കീഴ്വഴക്കമായാല്‍ ഫലം ഭീകരമായിരിക്കുമെന്ന് എല്ലാവരും ഭയപ്പെടുന്നു.  

ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിലെ മെക്സിക്കോ എംബസ്സിയിലായിരുന്നു സംഭവം. അവിടെ അഭയം പ്രാപിച്ചിരുന്ന തങ്ങളുടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ പിടികൂടാന്‍ ഇക്വഡോര്‍ പൊലീസ് മതില്‍ചാടി അകത്തേക്കു തള്ളിക്കയറി. അബാസ്സഡറുടെ അസാന്നിധ്യത്തില്‍ എംബസ്സിയുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അയാളെ അവര്‍ തള്ളിവീഴ്ത്തുകയും നേതാവിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയും ചെയ്തു. 

നയതന്ത്ര മര്യാദകളെ സംബന്ധിച്ച നിയമം ലംഘിക്കപ്പെടുക മാത്രമല്ല. ഇത്രയും പരസ്യമായി ചവിട്ടിത്തേക്കപ്പെടുകയും ചെയ്തത് ലാറ്റിന്‍ അമേരിക്കയില്‍ മാത്രമല്ല, അതിനു പുറത്തും പ്രകമ്പനമുണ്ടാക്കിയതു സ്വാഭാവികം. ഈ സംഭവത്തിന്‍റെ പേരില്‍ ഇക്വഡോറിനെ ഐക്യരാഷ്ട്ര സംഘടനയില്‍നിന്നു പുറത്താക്കണമെന്നു പോലും ആവശ്യപ്പെട്ടിരിക്കുകയാണ് മെക്സിക്കോ. 

ഈ ആവശ്യവുമായി അവര്‍ യുഎന്‍ ആഭിമുഖ്യത്തിലുളള രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു കഴിഞ്ഞു. ഇത്തരമൊരു കേസ് ലോകകോടതി മുന്‍പാകെ വരുന്നത് ആദ്യമാണെന്നു പറയപ്പെടുന്നു. തങ്ങളുടെ എംബസ്സിക്കകത്തു നടത്തിയ അതിക്രമത്തിന് ഇക്വഡോര്‍ മാപ്പ് പറയണമന്നും നഷ്ട പരിഹാരം നല്‍കണമെന്നും മെക്സിക്കോ ആവശ്യപ്പെട്ടിട്ടുണ്ട്.

മെക്സിക്കോയും ഇക്വഡോറും തമ്മില്‍ പൊതുവായ അതിര്‍ത്തിയില്ല. അതുകൊണ്ടുതന്നെ അതിര്‍ത്തിത്തര്‍ക്കം പോലുള്ള പ്രശ്നമവുമില്ല. ഏതാണ്ട് രണ്ടു നൂറ്റാണ്ടുകളുടെ പഴക്കമുള്ള നയതന്ത്ര ബന്ധം കാര്യമായ ഉയര്‍ച്ചതാഴ്ച്ചകളില്ലാതെ സാധാരണപോലെ നടന്നുവരികയായിരുന്നു.

അതിനിടിയിലാണ് ഇക്വഡോറിലെ മുന്‍ വൈസ് പ്രസിഡന്‍റ് ജോര്‍ജ് ഗ്ളാസ് (54) അഴിമതിക്കേസില്‍ അറസ്റ്റില്‍നിന്നു രക്ഷപ്പെടാനായി ഇക്വഡോറിന്‍റെ തലസ്ഥാനത്തെ മെക്സ്ക്കോയുടെ എംബസ്സിയില്‍ അഭയം പ്രാപിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അങ്ങനെ തുടങ്ങിയതാണ് അസാധാരണമായ ഈ സംഭവ പരമ്പര. 

രാഷ്ട്രീയ കാരണങ്ങളാലുളള അറസ്റ്റ് ഭയക്കുന്നവര്‍ക്കാണ് വിദേശ രാജ്യങ്ങളുടെ എംബസ്സികളില്‍ അഭയം നല്‍കുക പതിവ്. പ്രത്യേകിച്ചും, അറസ്റ്റിനെ തുടര്‍ന്നു ജീവന്‍ അപകടത്തിലാവുകയോ  ദീര്‍ഘകാലത്തേക്കു ജയിലിലാവുകയോ ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍. ഗ്ളാസ് അഴിമതിക്കേസിലെ പ്രതിയാണെന്നും അതിനാല്‍ രാഷ്ട്രീയാഭയത്തിന് അര്‍ഹനല്ലെന്നുമായിരുന്നു ഇക്രഡോറിന്‍റെ വാദം. നേരത്തെ അദ്ദേഹം രണ്ട് അഴിമതിക്കേസുകളില്‍ ആറും എട്ടും വര്‍ഷങ്ങളിലെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. 

ഇടതുപക്ഷ നേതാവായ പ്രസിഡന്‍റ് റഫേല്‍ കൊറിയയുടെ കീഴിലാണ് 2013-2017 കാലത്ത് ഗ്ളാസ് വൈസ് പ്രസിഡന്‍റായി സേവനം ചെയ്തിരുന്നത്. ഗ്ളാസിനെതിരായ ഒരു അഴിമതിക്കേസില്‍ കൊറിയയും പ്രതിയായിരുന്നു. പക്ഷേ നാടുവിട്ടുപോയതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. യൂറോപ്പില്‍ ബല്‍ജിയത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 

മൂന്നു മാസമായിട്ടും ഗ്ളാസിനു മെക്സിക്കോ എംബസ്സി അഭയം നല്‍കിയിരുന്നില്ല. എങ്കിലും ഗവമണ്‍മെന്‍റിന്‍റെ തീരുമാനം ഉണ്ടാകുന്നതുവരെ എംബസ്സിയില്‍ താമസിക്കാന്‍ അനുവദിച്ചു.  ഇതു കാരണം ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ഉലയുകയായിരുന്നു.

ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധിപനാണ് കഴിഞ്ഞ വര്‍ഷം ഇക്വഡോറിലെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡാനിയല്‍ നൊബോ. മുന്‍പ് ബിസിനസ്സിലായിരുന്നതിനാല്‍ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ല. മെക്സിക്കോയിലെ പ്രസിഡന്‍റ് ആന്‍ഡ്രെസ് മാന്വല്‍  ലോപ്പസ് ഓബ്രഡോര്‍ ആണെങ്കില്‍ സപ്തതി കഴിഞ്ഞു നില്‍ക്കുന്നു. നൊബോ മധ്യ വലതു പക്ഷക്കാരനാണെങ്കില്‍ ലോപ്പസ് ഓബ്രഡോര്‍ മധ്യ ഇടതു പക്ഷക്കാരനാണ്. 

ഇരു രാജ്യങ്ങളും തമ്മിലുലളള ബന്ധം ഉലഞ്ഞു കൊണ്ടിരിക്കേ മെക്സിക്കോ പ്രസിഡന്‍റ നടത്തിയ ഒരു പരാമര്‍ശവും കുഴപ്പമുണ്ടാക്കി. 2023ലെ തിരഞ്ഞെടുപ്പില്‍ നൊബോ നേടിയ വിജയത്തിന്‍റെ സാധുതയെ ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ആ പരാമര്‍ശം. ക്ഷുഭിതനായ ഇക്വഡോര്‍ പ്രസിഡന്‍റ് അവിടത്തെ  മെക്സിക്കോ അംബാസ്സഡറെ പുറത്താക്കി. 

ഗ്ളാസ്സിന് അഭയം നല്‍കാന്‍ മെക്സിക്കോ തീരുമാനിച്ചത് അന്നാണ്. ഇക്വഡോര്‍ പൊലീസുകാരുടെ ഒരു സംഘം കവചിത വാഹനങ്ങളില്‍ എത്തുകയും മെക്സിക്കോ എംബസ്സി കെട്ടിടത്തില്‍ തള്ളിക്കയറി ഗ്ളാസിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത് അതിന്‍റെ പിറ്റേന്നും-ഏപ്രില്‍ അഞ്ച് വെള്ളിയാഴ്ച. അന്നുതന്നെ ഇക്വഡോറുമായുളള നയതന്ത്രബന്ധം മെക്സിക്കോ വിഛേദിക്കുകയും ചെയ്തു.

ഇക്വഡോറിന്‍റെ തന്നെ ലണ്ടനിലെ എംബസ്സിയില്‍ മുന്‍പ് ഒരാള്‍ ഏഴു വര്‍ഷം അഭയം പ്രാപിച്ചിരുന്നു. അമേരിക്കയും മറ്റും  സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പരമരഹസ്യമാക്കി വയ്ക്കുന്നതും എന്നാല്‍ ലോകത്തിലെ ജനങ്ങള്‍ അറിഞ്ഞരിക്കേണ്ടതെന്നു കരുതപ്പെടുന്നതുമായ വിവരങ്ങള്‍ പരസ്യമാക്കിക്കൊണ്ട് 2010ല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ജൂലിയന്‍ അസ്സാന്‍ജ് ആയിരുന്നു അത്. 

വിക്കിലീക്സ് എന്ന തന്‍റെ ഇന്‍ര്‍നെറ്റ് വെബ്സൈറ്റിലൂടെ ആ വിവരങ്ങള്‍ പുറത്താക്കിയ ഈ ഓസ്ട്രേലിയക്കാരന്‍ അതിന്‍റെ സ്ഥാപകനും ചീഫ് എഡിറ്ററുമായിരുന്നു. എന്നാല്‍, 2011ല്‍ അസ്സാന്‍ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം പ്രാപിച്ചതുമായി അതിനു നേരിട്ടു ബന്ധമില്ല.

സ്വീഡനില്‍ പോയിരുന്നപ്പോള്‍ അസ്സാന്‍ജ് അവിടെ ഒരു സ്ത്രീപീഡനക്കേസില്‍ കുടുങ്ങിയിരുന്നു. ലണ്ടനില്‍ എത്തിയപ്പോള്‍ സ്വീഡനില്‍ നിന്നുള്ള വാറണ്ട് അനുസരിച്ച് ലണ്ടന്‍ പൊലീസ് അസ്സാന്‍ജിനെ അറസ്റ്റ് ചെയ്യുകയും ഏതാനും ദിവസം അദ്ദേഹം അവിടെ ജയിലില്‍ കഴിയുകയും ചെയ്തു. ജാമ്യം നേടി പുറത്തുവന്ന ശേഷമാണ് ഇക്വഡോര്‍ എംബസ്സിയില്‍ അഭയം തേടിയത്. 

ജാമ്യകാലാവധി അവസാനിക്കുന്നതോടെ താന്‍ വീണ്ടും അറസ്റ്റിലാകുമെന്നും ഒടുവില്‍ അമേരിക്കയ്ക്കു കൈമാറപ്പെടുമെന്നും അവിടെ ദീര്‍ഘകാലത്തെ ജയില്‍വാസം അനുഭവിക്കേണ്ടിവരുമെന്നും അസ്സാന്‍ജ് ഭയപ്പെടുകയായിരുന്നു. അമേരിക്കയുമായി ഇടക്കിടെ ഇടഞ്ഞുകൊണ്ടിരുന്ന ഇക്വഡോറിലെ അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്‍റ് ലണ്ടനിലെ തങ്ങളുടെ എംബസ്സിയില്‍ അദ്ദേഹത്തിന് അഭയം നല്‍കി.  

പക്ഷേ, ഏഴു വര്‍ഷം (2012-2019) എംബസ്സിയില്‍ താമസിക്കുന്നതിനിടയില്‍ അസ്സാന്‍ജ് അവിടത്തെ ഉദ്യാഗസ്ഥരുമായി നിരന്തരം ഇടഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ഇക്വഡോര്‍ അഭയം റദ്ദാക്കുകയും പൊലീസിനെ വിളിച്ചുവരുത്തി അദ്ദേഹത്തെ ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ഇപ്പോഴും ലണ്ടനില്‍ തടങ്കലില്‍ കഴിയുന്ന അസ്സാന്‍ജ് (52) തന്നെ അമേരിക്കയ്ക്കു കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് കോടതിയില്‍ നിയമ പോരാട്ടത്തിലാണ്.

അന്ന് ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയിലുണ്ടായ സംഭവങ്ങളെപ്പോലെതന്നെ ഇപ്പോള്‍ ഇക്വഡോറിലെ മെക്സിക്കോ എംബസ്സിയിലുണ്ടായ സംഭവവും ആ ചെറിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഒരു ഇരുളടഞ്ഞ അധ്യമായി. ഇടതു വലതു വ്യത്യാസമില്ലാതെ ആ മേഖലയിലെ എല്ലാ രാഷ്ട്ര നേതാക്കളും ഏപ്രില്‍ അഞ്ചാം തീയതിയിലെ സംഭവത്തെ കഠിനമായി അപലപിച്ചിട്ടുണ്ട്. 

ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും നയതന്തമര്യാദകള്‍ കാലഹരണപ്പെടാന്‍ ഇടയാക്കുമെന്നും അവര്‍ ഭയപ്പെടുന്നു, യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസും അവരോടൊപ്പം ചേര്‍ന്നു. ലാറ്റിന്‍ അമേരിക്കയിലെ മറ്റൊരു രാജ്യമായ നിക്കറാഗ്വ ഒരടികൂടി മുന്നോട്ടുപോവുകയും മെക്സിക്കോയുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഇക്വഡോറുമായുളള നയതന്ത്രബന്ധം വിഛേദിക്കുകയും ചെയ്തു. 

ഇക്വഡോറിനു തൊട്ടടുത്താണ് തെക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായ പെറു. ഇക്വഡോറിലേതു പോലുളള അഴിമതിയാരോപണങ്ങളെ നേരിടുകയാണ് പെറുവിലെ വനിതാ പ്രസിഡന്‍റ് ദിന ബൊലുവാര്‍ത്തെ. അതോടനുബന്ധിച്ച് അവരുടെതന്നെ ഗവണ്‍മെന്‍റിലെ അഴിമതി വിരുദ്ധ വിഭാഗം കഴിഞ്ഞ മാസാവസാനത്തില്‍ പ്രസിഡന്‍റിന്‍റെ ഓഫീസും വീടും റെയ്ഡ് ചെയ്യുകയുണ്ടായി. (ഏപ്രില്‍ നാലിലെ വിദേശരംഗം ലേഖനം-അഴിമതിക്കേസുകളുടെ ഘോഷയാത്ര-കാണുക). 

അത്യപൂര്‍വ സംഭവമായിരുന്നു അതും. ഇക്വഡോറിലെ എംബസ്സി ആക്രമണം അതുമായി ചേര്‍ത്തുവായിക്കപ്പെടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS