കുത്തഴിഞ്ഞ ജീവിതത്തിന്‍റ ബാക്കിപത്രം

HIGHLIGHTS
  • യുഎസ് പ്രസിഡന്‍റിന്‍റെ മകന്‍ ക്രിമിനല്‍ കേസില്‍
  • തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കേ പുതിയ നിയമയുദ്ധങ്ങള്‍
US President Joe Biden Hunter Biden
US President Joe Biden (L) and his son Hunter Biden. Photo by Nicholas Kamm / AFP
SHARE

ഒരു ക്രിമിനല്‍ കേസില്‍ മുന്‍പ്രസിഡന്‍റിനെ കോടതിയില്‍ ജൂറിമാര്‍ കുറ്റക്കാരനെന്നു വിധിച്ച് ഏതാനും ദിവസം കഴിഞ്ഞതേയുള്ളൂ. നിലവിലുള്ള പ്രസിഡന്‍റിന്‍റെ മകന്‍ പ്രതിയായ ക്രിമിനല്‍ കേസിന്‍റെ വിചാരണ മറ്റൊരു കോടതിയില്‍ തുടങ്ങിക്കഴിഞ്ഞു. 

ഇതു രണ്ടും അമേരിക്കയില്‍ ആദ്യമാണ്. ഏതെങ്കിലുമൊരു മുന്‍പ്രസിഡന്‍റോ സിറ്റിങ് പ്രസിഡന്‍റിന്‍റെ സന്താനമോ മുന്‍പൊരിക്കലും ക്രിമിനല്‍ കേസില്‍പ്രതിയായിരുന്നില്ല. ഇതെല്ലാം  നടക്കുന്നതാണെങ്കില്‍ മുന്‍പ്രസിഡന്‍റും നിലവിലുള്ള പ്രസിഡന്‍റും തമ്മിലുളള അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പ്  മല്‍സരത്തിനു കഷ്ടിച്ച് അഞ്ചു മാസം മാത്രം ബാക്കിയുള്ളപ്പോഴും.

Donald Trump Photo by Charly TRIBALLEAU / AFP
Former US President and Republican presidential candidate Donald Trump leaves Trump Tower in New York City on May 31, 2024. - Donald Trump became the first former US president ever convicted of a crime after a New York jury found him guilty on all charges in his hush money case, months before an election that could see him yet return to the White House. Photo by Charly TRIBALLEAU / AFP

പ്രസിഡന്‍റ് ജോ ബൈഡന്‍റെ അന്‍പത്തിനാലുകാരനായ മകന്‍ ഹണ്ടര്‍ എന്ന റോബര്‍ട്ട് ഹണ്ടര്‍ ബൈഡന്‍ ആറു വര്‍ഷം മുന്‍പ് (2018 ഒക്ടോബറില്‍) ഒരു കൈത്തോക്ക് വാങ്ങിയതാണ് അദ്ദേഹത്തിനെതിരായ കേസിന് ആധാരം. അതോടനുബന്ധിച്ച് തോക്ക് കച്ചവടക്കക്കാരനു പൂരിപ്പിച്ചുകൊടുത്ത ഫോമില്‍ "താങ്കള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണോ?" എന്ന ചോദ്യത്തിനു മറുപടിയായി ഹണ്ടര്‍ അടയാളപ്പെടുത്തിയത് 'അല്ല' എന്നായിരുന്നു.

ലഹരിമരുന്ന് ഉപയോഗിക്കുന്ന ആള്‍ തോക്കു വാങ്ങാനോ കൈവശം വയ്ക്കാനോ അങ്ങനെയുള്ള ആള്‍ക്കു തോക്കു വില്‍ക്കാനോ പാടില്ല. അതുകൊണ്ടാണ് അങ്ങനെയൊരു ചോദ്യത്തിന് ഉത്തരം തേടുന്നത്. ഹണ്ടര്‍ എഴുതിയത് അസത്യമാണെന്നും അദ്ദേഹം ലഹരിമരുന്നിന് അടിമയായിരുന്നുവെന്നുമാണ് അധികൃതര്‍ പിന്നീട് കണ്ടെത്തിയത്. 

കൊക്കെയിന്‍ പോലുളള അതിതീവ്ര ലഹരിമരുന്ന് താന്‍ ഉപയോഗിച്ചിരുന്നുവെന്ന് ഹണ്ടര്‍തന്നെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ തോക്ക് വാങ്ങുന്ന സമയത്ത് താന്‍ ലഹരി ആസക്തിയില്‍നിന്നു മോചനം നല്‍കുന്ന ചികില്‍സ കഴിഞ്ഞിരിക്കുകയായിരുന്നു. ലഹരി ആസക്തിയില്‍നിന്നു വിമുക്തനായിരുന്നുവെന്നും ഹണ്ടര്‍ വാദിക്കുന്നു. ഇതാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച (ജൂണ്‍ മൂന്ന്) ഡെലാവര്‍ സംസ്ഥാനത്തെ വില്‍മിങ്ടണ്‍ ഫെഡറല്‍ കോടതിയില്‍ ആരംഭിച്ച കേസിലെ തര്‍ക്കം. 

joe-biden-family-hunter-1
യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ ഹണ്ടർ ബൈഡനും ആഷ്ലി ബൈഡനുമൊപ്പം (Photo by Brendan Smialowski / AFP)

ലഹരിമരുന്ന് ഉപയോഗിക്കുന്ന കാര്യം സംബന്ധിച്ച് അസത്യപ്രസ്താവന ചെയ്തുവെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായി തോക്ക് കൈവശംവച്ചുവെന്നുമാണ് ഹണ്ടറുടെ പേരിലുളള കേസ്. കുറ്റം തെളിഞ്ഞാല്‍ പരമാവധി 25 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. ഇതുവരെ ക്രിമിനല്‍ കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്ത ആളെന്ന നിലയില്‍ ശിക്ഷ ഇളവുചെയ്തു കിട്ടാനുളള സാധ്യതയമുണ്ട്. ജൂറിമാര്‍ കേസ് അപ്പാടെ തള്ളിക്കളയുമെന്നു പ്രതീക്ഷിക്കുന്നവരും ഏറെയാണ്. 

കുടുംബത്തിലുണ്ടായ ദുരന്തങ്ങളുടെ വേദനിപ്പിക്കുന്ന ഓര്‍മകളില്‍നിന്നു രക്ഷപ്പെടാനായി ചെറുപ്പം മുതല്‍ക്കേ താന്‍ മദ്യത്തിലും ലഹരിമരുന്നിലും അഭയം  തേടിയെന്നാണ് ഹണ്ടര്‍ വിശദീകരിക്കുന്നത്. 1972ല്‍ ഹണ്ടറിനു രണ്ടു വയസ്സായിരുന്നപ്പോള്‍ അമ്മ നീലിയയും കൊച്ചുപെങ്ങള്‍ നവോമിയും  കാറപകടത്തില്‍ മരിച്ചതായിരുന്നു ആദ്യത്തെ ദുരന്തം. ഹണ്ടറിനും നാലു വയസ്സായ ജ്യേഷ്ഠന്‍ ബ്യൂവിനും (ജോസഫ്) സാരമായ പരുക്കേറ്റു.  

നാല്‍പത്താറാം വയസ്സില്‍, ബ്യൂ 2015ല്‍ മസ്തിഷ്ക്ക കാന്‍സര്‍ ബാധിച്ച് മരിച്ചതായിരുന്നു രണ്ടാമത്തെ ദുരന്തം. അഭിഭാഷകനായിരുന്ന ബ്യൂ അപ്പോള്‍ ഡെലാവര്‍ സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ഒരുങ്ങുകയായിരുന്നു. 

hunter biden umbrella
ഹണ്ടർ ബൈഡൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹോദരി വലേരി ബൈഡനൊപ്പം (Photo by Jim WATSON / AFP)

ദുഃഖം താങ്ങാനാവാതെയാണത്രേ ഹണ്ടര്‍ മദ്യത്തിലും ലഹരി മരുന്നിലും സ്വയം മുങ്ങിത്താണു. പിതാവ് ജോ ബൈഡന്‍ അന്ന് പ്രസിഡന്‍റ് ബറാക് ഒബാമയുടെ  കീഴില്‍ വൈസ്പ്രസിഡന്‍റായിരുന്നു. ലഹരി വസ്തുക്കളൊന്നും അദ്ദേഹം കൈകൊണ്ടു തൊടുകപോലുമില്ല. പക്ഷേ, ലഹരിവസ്തുക്കളുടെ പിടിയില്‍നിന്ന്  സ്വയം അകന്നു നില്‍ക്കാന്‍ അതൊന്നും ഹണ്ടറിനു സഹായകമായില്ല. 

അഭിഭാഷകനായിരുന്ന ഹണ്ടര്‍ കുത്തഴിഞ്ഞ ജീവിതത്തിലേക്കു തലകുത്തിവീണു. വ്യഭിചാരവും അവിഹിത ബന്ധങ്ങളും പതിവായി. കിട്ടുന്ന പണമെല്ലാം ധൂര്‍ത്തടിച്ചു. ഇതെല്ലാം 2021 ല്‍ പ്രസിദ്ധീകരിച്ച 'ബ്യൂട്ടിഫുള്‍ തിങ്സ്' എന്ന ആത്മകഥയില്‍ ഹണ്ടര്‍തന്നെ വിവരിച്ചിട്ടുളളതാണ്. 

സഹിക്കവയ്യാതായതോടെ ഭാര്യ കാത്ലീന്‍ ബുഹ്ലെ (ഹണ്ടറുടെ മൂന്നു പെണ്‍മക്കളുടെ അമ്മ) 24 വര്‍ഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് പിരിഞ്ഞുപോയി. അക്കാലത്തെ തങ്ങളുടെ  ഇരുളടഞ്ഞ ജീവിതത്തെപ്പറ്റി കാത്ലീനും 'ഈഫ് വി ബ്രെയ്ക്ക്' എന്ന പേരില്‍ പുസ്തകമെഴുതിയിട്ടുണ്ട്.

മരിച്ചുപോയ ജ്യേഷ്ഠന്‍റെ ഭാര്യ ഹാലിയുമായി ഹണ്ടര്‍ അടുക്കുകയും തുല്യദുഃഖിതരെന്ന നിലയില്‍ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു. ഹണ്ടര്‍ തോക്ക് വാങ്ങിയത്  ആ ഘട്ടത്തിലാണ്. പക്ഷേ, ഹാലിക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. സുബോധമില്ലാത്ത ഏതെങ്കിലും സന്ദര്‍ഭത്തില്‍ അതുപയോഗിച്ച് ഹണ്ടര്‍ അപകടം ക്ഷണിച്ചുവരുത്തുമോയെന്നു ഹാലി ഭയപ്പെട്ടു.  

hunter-biden
ഹണ്ടർ ബൈഡൻ.

തോക്ക് വാങ്ങിയതിന്‍റെ പന്ത്രണ്ടാം ദിവസം ഹാലി അതെടുത്തുകൊണ്ടുപോയി ഒരു പലചരക്കു കടയുടെ മുന്നിലുളള മാലിന്യത്തൊട്ടിയിലിട്ടു. ഉടമസ്ഥനില്ലാതെ  കിടന്ന തോക്ക് ഒടുവില്‍ പൊലീസിന്‍റെ കൈകളിലെത്തി. പൊലീസിന്‍റെ അന്വേഷണത്തില്‍ തോക്ക് വിറ്റ കടക്കാരനെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.  

അയാളുടെ പക്കലുളള രേഖകള്‍ പരിശോധിച്ചപ്പോള്‍ തോക്ക് വാങ്ങിയ ആളുടെ പേരുവിവരങ്ങളും കിട്ടി. ഹണ്ടര്‍ ഒപ്പിട്ടു നല്‍കിയ ഫോമിലെ പ്രധാന വസ്തുത  സംബന്ധിച്ച് പൊലീസിനു സംശയമായി. തുടര്‍ന്ന് നീതിന്യായ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹണ്ടര്‍ക്കെതിരെ കുറ്റം ചുമത്തപ്പെട്ടു. അതിന്‍റെ വിചാരണയാണ് ബൈഡന്‍ കുടുംബത്തിന്‍റെ ജന്മനഗരംകൂടിയായ വില്‍മിങ്ടണില്‍ നടന്നുവരുന്നത്. 

വിചാരണയുടെ ആദ്യദിവസം കോടതിയില്‍ ഹാജരായിരുന്നത് ഹണ്ടര്‍മാത്രമല്ല.രണ്ടാനമ്മ (യുഎസ് പ്രഥമവനിത) ജില്‍ ബൈഡന്‍, ഭാര്യ മെലിസ കോഹന്‍, അര്‍ധസഹോദരി ആഷ്ലി, അവരുടെ ഭര്‍ത്താവ് എന്നിവരുമുുണ്ടായിരുന്നു. കേസില്‍ കുടുങ്ങിയ ഹണ്ടറിന് കുടുബം മൊത്തത്തിലും പ്രകടമായ വിധത്തിലും ധാര്‍മിക പിന്തുണ നല്‍കുന്നുവെന്നര്‍ഥം. പ്രസിഡന്‍റ് ബൈഡനാണെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുമ്പോഴെല്ലാം മകനോടുളള തന്‍റെ സ്നേഹവാല്‍സല്യങ്ങള്‍ ഒട്ടും മറച്ചുപിടിക്കാറുമില്ല. 

ഇതിനിടയില്‍ കലിഫോര്‍ണിയയില്‍ ലോസാഞ്ചലസ്സിലെ മറ്റൊരു ഫെഡറല്‍ കോടതിയില്‍ ഹണ്ടര്‍ക്കെതിരായ ഒരു നികുതിവെട്ടിപ്പ് കേസിന്‍റെ വിചാരണയും നടക്കാന്‍ പോവുകയാണ്. 2016 മുതല്‍ 2019 വരെയുളള വര്‍ഷങ്ങളില്‍ (ഹണ്ടര്‍ മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെട്ടിരുന്ന കാലത്തു) 14 ലക്ഷം ഡോളര്‍ ആദായ നികുതി അടക്കാനുണ്ടായിരുന്നു. അത് ആസമയത്ത് അടക്കാതെ പിന്നീടാണ് അടച്ചത്. അതു സംബന്ധിച്ചുളളതാണ് കേസ്. 

hunter-biden
യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ജോബൈഡൻ, ഹണ്ടർ ബൈഡൻ.

ഹണ്ടര്‍ മുന്‍പ് അഭിഭാഷകനും ബാങ്കറുമായിരുന്നു. പിന്നീട് രാജ്യാന്തര ബിസിനസ്സുകാരനായി അറിയപ്പെടാന്‍ തുടങ്ങി. പിതാവ് വൈസ് പ്രസിഡന്‍റായിരുന്ന 2009-2017 കാലത്ത് ചില വിദേശരാജ്യങ്ങളില്‍ അദ്ദേഹം നടത്തിയ ബിസിനസ് ഇടപാടുകള്‍ വിവാദങ്ങള്‍ക്കു കാരണമാവുകയുമുണ്ടായി. 

ആ ഇടപാടുകളെപ്പറ്റി ബൈഡന് അറിയാമായിരുന്നുവെന്നും അവയിലൂടെ ഇരുവരും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബൈഡനെ കുറ്റവിചാരണ (ഇംപീച്ച്) ചെയ്തു പുറത്താക്കാനുളള ശ്രമങ്ങള്‍ക്കു റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തുടക്കം കുറിക്കുകയുമുണ്ടായി. 

ബൈഡന്‍റെ മുന്‍ഗാമിയായ ഡോണള്‍ഡ് ട്രംപ് 2019ല്‍  ആദ്യമായി കുറ്റവിചാരണ ചെയ്യപ്പെടാന്‍ ഇടയായതിനും ഹണ്ടറുടെ രാജ്യാന്തര ബിസിനസ് പ്രവര്‍ത്തനവുമായി ബന്ധമുണ്ടായിരുന്നു. യുക്രെയിനിലെ ബുരിസ്മ എന്ന വന്‍ബസിനസ് സ്ഥാപനത്തിന്‍റെ ഡയരക്ടര്‍ ബോഡ് അംഗമായിരുന്നു ഹണ്ടര്‍. 

ബുരിസ്മയ്ക്കെതിരെ യുക്രെയിനില്‍ കേസുണ്ടാവുകയും അതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയുമായിരുന്നു.  അതിനു നേതൃത്വം നല്‍കിയിരുന്ന പ്രോസിക്യൂട്ടര്‍ക്കു പെട്ടെന്നു സ്ഥാനചല നമുണ്ടായി. അതിനു കാരണം യുഎസ് വൈസ്പ്രസിഡന്‍റ് എന്ന നിലയില്‍ ബൈഡന്‍ യുക്രെയിന്‍ ഗവണ്‍മെന്‍റില്‍ ചെലുത്തിയ സമ്മര്‍ദ്ദമാണെന്നായിരുന്നു ആരോപണം.

donald-trump-Joe-Biden-and-his-son-Hunter
ഡോണൾഡ് ട്രംപ്, ഹണ്ടർ ബൈഡൻ, ജോ ബൈഡൻ.

യുക്രെയിനിലെ പ്രസിഡന്‍റ് വൊളൊഡിമിര്‍ സെലന്‍സ്ക്കിയുമായി ട്രംപ് ഫോണില്‍ ബന്ധപ്പെടുകയും ബൈഡനെ കുടുക്കാന്‍ പറ്റിയ വിവരങ്ങള്‍ തനിക്കു  ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുക്രെയിനു നല്‍കാന്‍ അമേരിക്ക സമ്മതിച്ചിരുന്ന സാമ്പത്തിക സഹായം അതുവരെ താന്‍  തടഞ്ഞുവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. 

സ്വന്തം കാര്യത്തിനുവേണ്ടി വിദേശ രാജ്യത്തിന്‍റെ സഹായം തേടുകയും അങ്ങനെ അധികാര ദുര്‍വിനിയോഗം നടത്തുകയും ചെയ്തുവെന്നുള്ള വിമര്‍ശനം ട്രംപിനെതിരെ ഉയര്‍ന്നു. 2019ല്‍ അദ്ദേഹത്തിനെതിരെയുള്ള ആദ്യത്തെ കുറ്റവിചാരണയ്ക്ക് വഴിയൊരുങ്ങിയത് അങ്ങനെയായിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുളള പ്രതിനിധിസഭ ഇംപീച്ച് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും റിപ്പബ്ളിക്കന്മാരുടെ നിയന്ത്രണത്തിലുളള സെനറ്റ് അതു തളളി. അതിന്‍റെയെല്ലാം തുടര്‍ച്ചയുമാണ് ബൈഡന്‍റെ മകനെതിരെ നടന്നുവരുന്ന ക്രിമിനല്‍ കേസ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS