നാടകാന്തം

kadhakkootu-oct-30
ഭാഗവതർ, ഓച്ചിറ വേലുക്കുട്ടി, എസ്എൽ പുരം, പ്രേംജി
SHARE

കേരളത്തിൽ ഏറ്റവും കൂടുതൽ കളിച്ചിട്ടുള്ള നാടകം ഏതാവും?

പണ്ടൊക്കെ ഇതിനു കൃത്യമായ കണക്കു വയ്ക്കാറില്ലായിരുന്നെങ്കിലും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ ഉപഗുപ്തനായും ഓച്ചിറ വേലുക്കുട്ടി വാസവദത്തയായും അഭിനയിച്ച ‘കരുണ’യുടേതാണ് റെക്കോർഡ് എന്നു നാടകചരിത്രകാരനായ ഡോ. കെ. ശ്രീകുമാർ എഴുതിയിട്ടുണ്ട്. ‘ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭ’ യുടെ കരുണ 1932 മുതൽ ഏഴായിരം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ടെന്നു നാടകകൃത്തായ സ്വാമി ബ്രഹ്മവ്രതനെ ഉദ്ധരിച്ചുകൊണ്ടു ഡോ. ശ്രീകുമാർ പറയുന്നു.  

വേലുക്കുട്ടിയുടെ വാസവദത്ത എന്ന മാദക‘നടി’യെ കാണാനായിരുന്നു കാണികൾ ഇടിച്ചു കയറിക്കൊണ്ടിരുന്നത്. അതിനാൽ കുഞ്ഞുകുഞ്ഞു ഭാഗവതർക്കു നാടകമൊന്നിന് അന്ന് ഇരുപത്തഞ്ചു രൂപയായിരുന്നു പ്രതിഫലമെങ്കിൽ വേലുക്കുട്ടിക്ക് ഇരുനൂറ്റൻപതു രൂപയായിരുന്നു.

കെപിഎസിക്കു ആസ്ഥാന മന്ദിരം ഉണ്ടായ 60കൾ മുതൽക്കേ കൃത്യമാൈയ കണക്കുകൾ ഉള്ളൂവെങ്കിലും 50കൾ മുതൽ 7000 വേദികളിലെങ്കിലും തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അവതരിപ്പിച്ചിട്ടുണ്ടെന്ന് കെപിഎസി സെക്രട്ടറി എ. ഷാജഹാൻ പറയുന്നു.

എസ്എൽ പുരം സദാനന്ദന്റെ ‘കാട്ടുകുതിര’ നാലു വർഷത്തിനിടയിൽ മൂന്നു തവണയായി മൂവായിരത്തിലധികം വേദികളിലാണ് കാട്ടുകുതിര അവതരിപ്പിച്ചത്. 1981ൽ അവതരിപ്പിച്ചപ്പോൾ മുതൽ ചില ദിവസങ്ങളിൽ മൂന്നും നാലും വേദികളിൽ കളിക്കേണ്ടി വന്ന കാട്ടുകുതിര മുടങ്ങാതെ മൂന്നു വർഷക്കാലം ഓടി. അവതാരകരായ സൂര്യസോമ നാടക കമ്പനി പിന്നീടു വേറെ നാടകവുമായി വന്നെങ്കിലും അഭ്യർഥനകളെ തുടർന്ന് ഒരു വർഷം കഴിഞ്ഞു കാട്ടുകുതിര വീണ്ടും അവതരിപ്പിച്ചു. പിന്നീടു 2002 മുതൽ 2004 വരെയും അവതരിപ്പിച്ചു. ഇതിനിടയ്ക്കു സിനിമയുമായി.

കാട്ടുകുതിരയുടെ രണ്ടാം ഭാഗത്തിനു കഥ തയാറാക്കിയെങ്കിലും വേദിയിലെത്തിക്കാൻ കഴിയും മുൻപ് എസ്എൽ പുരം നിര്യാതനായി: കൊച്ചുബാവ കേരള മുഖ്യമന്ത്രിയാകുന്നതായിരുന്നു കഥ.

ദിവസവും അരങ്ങുള്ള പ്രഫഷനൽ നാടകങ്ങളിലെ മിക്ക അഭിനേതാക്കളും ആ നാടകം മുഴുവനായി കണ്ടിട്ടുള്ളവരോ നാടകത്തിന്റെ മുഴുവൻ കഥയും അറിയുന്നവരോ ആയിരിക്കില്ല. സ്വന്തം വേഷം മാത്രം പഠിച്ചു വേദിയിൽ അവതരിപ്പിച്ച ശേഷം ഗ്രീൻറൂമിൽ എവിടെയെങ്കിലും ഉറക്കം തരപ്പെടുത്തുന്നവരാണവർ.

പ്രശസ്ത നടൻ ഒ. മാധവന്റെ ഭാര്യയും പ്രശസ്ത നടിയുമായ വിജയകുമാരിയുടെ അനുഭവം ചലച്ചിത്ര നടനായ മകൻ മുകേഷ് പറഞ്ഞിട്ടുണ്ട്: ‘‘അമ്മ അഭിനയിച്ചിട്ടുള്ള നാടകങ്ങൾ സിനിമയാകുമ്പോൾ എല്ലാവരും ഒന്നിച്ചു തിയറ്ററിൽ പോകും. അപ്പോൾ അമ്മയുടെ ഒരു ഡയലോഗ് ഉണ്ട്: ‘അതു ശരി. ഇതിന്റെ കഥ ഇതായിരുന്നോ? അവസാനം ഇങ്ങനെയായിരുന്നെന്ന് എനിക്ക് ഇതുവരെ അറിയില്ലായിരുന്നു.’

ഗ്രീൻറൂമിൽ ഇങ്ങനെ കിടന്നുറങ്ങിയതിന്റെ ഒരു പൊള്ളുന്ന അനുഭവം കെപിഎസി ലളിത പറഞ്ഞിട്ടുണ്ട്: ‘‘യുദ്ധകാണ്ഡം നാടകം തിരുവല്ലയിൽ അവതരിപ്പിക്കുമ്പോഴായിരുന്നു അത്. ഭാരതമാതാവിന്റെ വേഷം അഭിനയിക്കുന്ന അടൂർ ഭവാനിച്ചേച്ചി സാരി അഴിച്ചുവച്ചു മയങ്ങുകയാണ്. അഭിനയിക്കാൻ സ്റ്റേജിൽ കയറുന്നയാൾ പിന്നീടു സ്റ്റേജിൽ വരേണ്ടയാളെ വിളിച്ചുണർത്തിയിട്ടേ വേദിയിലേക്കു പോകാവൂ എന്നാണു ചിട്ട. ഞാനും മയക്കത്തിൽനിന്ന് ഉണർത്തപ്പെട്ടതാണ്. ആ വെപ്രാളത്തിനിടയിൽ ചേച്ചിയെ വിളിച്ചുണർത്താൻ ഞാൻ മറന്നു. എന്റെ ഡയലോഗ് തീരുമ്പോൾ ചേച്ചി സ്റ്റേജിൽ എത്തണം. ഡയലോഗ് കഴിഞ്ഞിട്ടും ഭാരതമാതാവിനെ കാണാനില്ല. അപ്പോഴാണ് ഞാൻ ഓർക്കുന്നത്, ചേച്ചിയെ വിളിച്ചുണർത്തിയിട്ടില്ലല്ലോ എന്ന്. പാഞ്ഞു ചെന്നു ഗ്രീൻറൂമിൽ കിടന്ന ചേച്ചിയെ വിളിച്ചുണർത്തി. വേഗം വാ, സമയമായി എന്നു ഞാൻ വിളിച്ചുകൂവി. ചേച്ചി വിരണ്ടു ചാടിയെഴുന്നേറ്റു. ആ അങ്കലാപ്പിൽ ചേച്ചി സാരിയുടുക്കാൻ മറന്നുപോയി. പാവാടയും ബ്ലൗസും മാത്രമായി സ്റ്റേജിൽ വന്ന ചേച്ചി ഭാരതമാതാവിന്റെ ഡയലോഗ് കാച്ചുകയാണ്. കാണികൾ കൂവി വിളിച്ചതോടെ കർട്ടൻ വീണു.’’

ചില നടന്മാരുടെ പ്രത്യുൽപന്നമതിത്വം ചില നാടകങ്ങളെ രക്ഷിച്ച കഥയുണ്ട്. പ്രശസ്ത പിന്നണി ഗായകൻ സി.ഒ. ആന്റോ ശിൽപി തിയറ്റേഴ്സ് നടത്തുമ്പോൾ ‘തേര്’ എന്ന നാടകത്തിന്റെ റിഹേഴ്സൽ ആരംഭിച്ചപ്പോൾ ഒരു പ്രശ്നം. സ്വാഭാവികവും ഹൃദയസ്പർശിയുമായ അഭിനയം കാഴ്ചവയ്ക്കാറുള്ള പ്രേംജിക്കു കഥാപാത്രത്തിന്റെ തനി തൃശൂർ നസ്രാണി ഭാഷ അത്രയ്ക്കങ്ങു വഴങ്ങുന്നില്ല. സംഭാഷണത്തിലുടനീളം ഒരു നമ്പൂതിരി ടച്ച്.

കഥാപാത്രത്തിൽ ചെറിയൊരു തിരിമറി നടത്താൻ പ്രേംജി നിർദേശിച്ചു..

ഇട്ട്യാസു നമ്പൂതിരി മാർഗം കൂടി ഇട്ടൂപ്പ് ആയതാണെന്നു വരുത്തിത്തീർത്താൽ മതി എന്നു പ്രേംജി പറഞ്ഞതോടെ ഉഗ്രൻ ഐഡിയ എന്ന് എല്ലാവരും പറഞ്ഞു.

മൈക്ക് ഒളിപ്പിച്ചു വയ്ക്കാൻ വേദിയിൽ തുളസിത്തറ ഒരുക്കുന്നതിനു മുൻപത്തെ കാലത്തു പ്രേംജിയുടെ പ്രത്യുൽപന്നമതിത്വം ഒരു നാടകത്തെ രക്ഷിച്ച കഥ മകൻ നീലൻ പറഞ്ഞിട്ടുണ്ട്. മൈക്ക് കെട്ടിത്തൂക്കിയാണു നാടകം. പങ്ങൻ നായർ എന്ന കഥാപാത്രം മുറുക്കിത്തുപ്പാൻ സ്റ്റേജിനു നെടുകെ നടന്നപ്പോൾ മൈക്കിൽ തലയിടിച്ചു. തിരിച്ചു നടന്നപ്പോൾ വീണ്ടും മൈക്കിൽ തല മുട്ടി. മൈക്ക് നിന്ന് ആടുന്നതു കണ്ടു കാണികൾക്കു ചിരിപൊട്ടി. ചിരിക്കുന്നതെന്തിനാണെന്നു മനസ്സിലായില്ലല്ലോ എന്ന മട്ടിൽ നടൻ പ്രേംജി മൈക്ക് പിടിച്ചുനിർത്തി അണിയറയിലേക്കു നോക്കി പറഞ്ഞു: ‘‘ലക്ഷ്മിക്കുട്ടീ, ഞാൻ എത്ര പറഞ്ഞതാണ് ഈ ഭസ്മക്കൊട്ട ഇത്ര താഴ്ത്തി കെട്ടരുതെന്ന്.’’

കാണികളുടെ കയ്യടിയിൽ ആ മൈക്കുപോലും, സോറി, ഭസ്മക്കൊട്ട, കോരിത്തരിച്ചു.

Content Summary: Interesting anecdotes from drama stages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS