അന്നു നിന്നെ എടുത്തതിൽപ്പിന്നെ...!

penakathy-column-crossing-river-with-a-woman
SHARE

വേനലായിരുന്നു. പുഴയുടെ ഉടലിൽ നിന്നു പളുങ്കു സാരി തെന്നി മാറി മണൽപ്പരപ്പ് തെളിഞ്ഞു കാണാം. 

ജയഭാരത് വായനശാലയിൽ പോകാനിറങ്ങിയതാണ് ഞാൻ. കൈയിൽ ഖസാക്ക്. ചുണ്ടിൽ ഇടശേരി. വാനിൽ കടമ്മനിട്ട. മഴ പെയ്തേക്കുമെന്നൊരു മൂളക്കം. മരങ്ങളിൽ കയറിയിറങ്ങി കാറ്റ്, ഇലകൾ ഇളക്കി കൈതോലക്കഥകളി മുദ്ര. 

കാലിൽ കെട്ടുമായി അവൾ ഏന്തിയേന്തി നടന്നു വരുന്നു. 

ഭഗവതിയമ്പലത്തിൽ പൂരമാണ്. പുഴയിലൂടെ നടന്നാൽ പൂരപ്പറമ്പിൽ വേഗമെത്താം. വഴിയിലൂടെപ്പോയാൽ ചെല്ലുമ്പോഴേക്കും മേളം നാലാംപദം കഴിയും. പെരുവനം കോലുതാഴെ വയ്ക്കും. 

പുഴയിൽ ഇത്ര വെള്ളം അവൾ പ്രതീക്ഷിച്ചതേയില്ല. മുറിവേറ്റ കാൽ നനയ്ക്കാതെ എങ്ങനെ കടക്കും അക്കരെ?

ഞാൻ നിന്നെ എടുത്ത് അപ്പുറം കടത്തട്ടേ?

അതിലവൾക്ക് എതിർപ്പൊന്നുമില്ല. ഒരു സംശയം മാത്രം: അതിന് നിങ്ങൾ എന്തു പ്രതിഫലം ചോദിക്കും ?

പിന്നെപ്പറഞ്ഞാൽ മതിയോ? എന്നു ഞാൻ. 

പോരാ, ഇപ്പോൾ വേണം. കണ്ടത്തിൽ ജോലി, വരമ്പത്തു കൂലി. എന്റെ അച്ഛൻ കർഷകനാണ്.

കർഷക കോൺഗ്രസാണോ?

അല്ല, കർഷക സംഘമാണ്.

കൂലി എനിക്കൊരുമ്മ മതി.

നോക്കുകൂലി ചോദിക്കും ഞാൻ. എന്നെ ഇങ്ങനെ നോക്കുന്നതിന് ! എന്നായിരുന്നു അവളുടെ പ്രതികരണം.

പിന്നെ തർക്കം പറഞ്ഞില്ല ഓമലാൾ. തന്വിയാണവൾ കല്ലല്ല, ഇരുമ്പല്ല ! അവളെയുമെടുത്ത് അങ്ങനെയൊരു പുഴയിലേക്ക് ഞാൻ ആദ്യമായി കടന്നു.  രണ്ടാളും ഒന്നും മിണ്ടുന്നില്ല.  മധുരം, വേദന, നാണം, കുസൃതി ഇവ പറയുന്നതിനെക്കാൾ പ്രതിഫലിപ്പിക്കുന്നതാണ് നല്ലതെന്ന് പെൺകുട്ടികൾക്കറിയാം. 

ആഴം അധികമില്ല. ചെളി കലക്കാതെ ശ്രദ്ധയോടെ കാൽ വച്ച് ഞാൻ നടന്നു. ചെറിയ ചെറിയ ജലവൃത്തങ്ങൾ ദലങ്ങളായി അടർന്ന് അലിഞ്ഞു.  

വെള്ളത്തിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ഖസാക്കിന്റെ ഇതിഹാസം ഞാൻ അവൾക്കു കൊടുത്തിരുന്നു. പുസ്തകം താഴെയിടരുത്. നനഞ്ഞാൽ അപ്പുക്കിളിക്കു തണുക്കും. 

ഇപ്പോൾ എന്റെ തലയ്ക്കു മുകളിലാണ് അവളുടെ നെഞ്ചിടിപ്പ്. എന്റെ തലയിൽ ഖസാക്ക് നിവർത്തി വച്ച് ആദ്യം കണ്ട താളിൽ നിന്ന് അവൾ വായിക്കാൻ തുടങ്ങി. 

വായന തീർന്നപ്പോൾ വീണ്ടും മൗനം. കാൽ തൊടുമ്പോൾ പുഴ ചിരിക്കുന്ന ശബ്ദം മാത്രം. 

അവൾ പറഞ്ഞു..  എന്തെങ്കിലും പറയൂ. 

പുഴ തീരുന്നതു വരെ നടക്കാൻ തോന്നുന്നു. 

അതു വേണ്ട. ഭഗവതിയുടെ അമ്പലത്തിലാണ് പൂരം. 

ഞങ്ങൾ മുന്നോട്ടു നടന്നു. എല്ലാ വഴികളും ഒരിടത്തേക്കാണ് എത്തുന്നതെങ്കിൽ യാത്രയുടെ ഇഷ്ടം നടക്കട്ടെ എന്നു കരുതി അവൾ സമാധാനിച്ചുകാണും. 

അവൾ ചോദിച്ചു.. കൈ വേദനിക്കുന്നുണ്ടോ? ഇല്ലെന്നേ എല്ലാവരും പറയൂ.

അതെന്താ ?

പെൺകുട്ടികൾ ചോദിച്ചാൽ ആൺകുട്ടികൾ കള്ളമേ പറയൂ. ആയാസമുണ്ടെങ്കിലും അനായാസമെന്നേ നടിക്കൂ.  

എനിക്ക് ഭാരം തോന്നുന്നേയില്ല. 

അവൾ വീണ്ടും ചിരിച്ചു. 

എവിടെയാ വീട്?

ഖാണ്ഡ്‍വ്‍ലി. മഹാകാലേശ്വർ കോളനി. 34 ബാർ 12. ഇവിടെ ഒറ്റപ്പാലത്തെ തറവാട്ടു പേര് മുല്ലമംഗലം.

കവിതിലകൻ കുഞ്ഞിരാമപ്പൊതുവാൾ ആ തറവാട്ടിൽ നിന്നല്ലേ?

അവൾക്ക് അത്ഭുതം... അതേ, അമ്മയുടെ മുത്തശ്ശനാണ്. അറിയുമോ?

കേട്ടിട്ടുണ്ട്. ലൈബ്രറിയിലെ ഒരു ഹാൾ അദ്ദേഹത്തിന്റെ പേരിലാണ്. കവി സമ്മേളനങ്ങൾ നടക്കുന്നത് അവിടെയാണ്.

നിങ്ങൾ കവിയാണോ?

എഴുതാറുണ്ട്, കാവ്യദേവത അരികിലുള്ളപ്പോൾ. കാലിലെ മുറിവിന്റെ കാര്യം ചോദിക്കാൻ മറന്നു.

തറവാട്ടിലെ മാവിന്മേൽ കയറിയതാണ്. എന്റെ വരവ് പുളിയുറുമ്പുകൾക്ക് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു. താഴേക്കു ചാടിയപ്പോൾ കാലുമുറിഞ്ഞു. 

ഞാൻ സങ്കടഭാവത്തിൽ നിന്നു. 

അവൾ പറഞ്ഞു... ‍ഒറ്റപ്പാലം സഞ്ജീവനിയിലെ ഡോക്ടർ എന്റെ മുന്നിൽ നിലത്തിരുന്നാണ് മുറിവ് ഡ്രസ് ചെയ്തത്. കെട്ടുകൾ മുറുക്കി തരുമ്പോൾ അച്ഛൻ ഷൂസിന്റെ ലേസ് കെട്ടിത്തരുന്നതുപോലെ തോന്നി.‌ അധികം മുറുക്കാതെ, എന്നാൽ അഴിഞ്ഞു പോകാതെ കെട്ടിത്തന്നപ്പോൾ മറ്റെക്കാലിലൂടെ മുറിവു വരാഞ്ഞതിൽ അന്നേരം എനിക്കു സങ്കടം തോന്നി.

ഞാൻ പറഞ്ഞു.. എന്റെ അമ്മാവൻ മുംബൈയിൽ സാന്റാക്രൂസിൽ ചെരിപ്പുകട നടത്തിയിരുന്നു. പെൺകുട്ടികളുടെ കാലിൽ ഷൂസിന്റെ ലേസ് കെട്ടിക്കൊടുക്കാൻ വേണ്ടി മാത്രം അദ്ദേഹം സ്വന്തം കടയിൽ സെയിൽസ്മാനായി നിൽക്കുമായിരുന്നു.  പലതരം ഡിസൈനുകളിൽ ലേസ് കെട്ടാൻ അങ്ങേർ വിരുതനായിരുന്നു. ചിലപ്പോൾ പൂക്കൾ, ചിലപ്പോൾ ചിത്രശലഭം.

നിങ്ങൾ മലയാളം എംഎക്കാരനാണെന്നു തോന്നുന്നു. ഒരു കഥ പറയുമ്പോൾ മറുകഥയുമായി എതിരെ വരുന്നു. 

അതെ, പട്ടാമ്പിയിലെ കോളജിൽ നിന്നാണ്. കുറച്ചു നേരം കണ്ണടയ്ക്കൂ, നല്ല നല്ല മണങ്ങൾ‍ വരുന്നു. ഇലഞ്ഞി പൂത്തതും നാട്ടുമാമ്പഴം പഴുത്തതും. 

അവൾ പറഞ്ഞു... ഞാൻ കണ്ണടച്ചിരിക്കുകയാണ്.  നിങ്ങൾക്ക് എന്തു മണമാണ് ഇഷ്ടം ?

നെയ്യിൽ ചുട്ട മൊരിഞ്ഞ ദോശയുടെ മണം.

എനിക്ക് ഇറങ്ങാറായി. ഈ മട്ടൽ കടന്നാൽ അമ്പലമാണ്.

ഞാൻ ചോദിച്ചു.. എല്ലാ അവധിക്കാലത്തും വരാറുണ്ടോ?

അവൾ പറയുന്നു: ഉണ്ടല്ലോ. വേനൽ കഴ‍ിഞ്ഞ് ജൂണിലെ ആദ്യ മഴ പെയ്യുന്നതു കാണാൻ ഇഷ്ടമാണ്. അതു കണ്ടിട്ടേ തിരിച്ചു പോകാറുള്ളൂ. 

ഞാനാ തിടമ്പ് ശ്രദ്ധാപൂർവം താഴെ വച്ചു. പിന്നെ പൂരമായി. 

Content Summary: Penakathy column on crossing river with a woman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS