'ആ പാട്ട് ചിത്ര പാടിയത് ശരിയായില്ല'; കാലം മായ്ക്കാത്ത, ആനന്ദാശ്രു നിറച്ച ഭാസ്കര ഗീതികൾ
Mail This Article
കവിയും ഗാനരചയിതാവുമായ പി. ഭാസ്കരനും ചലച്ചിത്ര നിർമാതാവായ ശോഭന പരമേശ്വരൻ നായരും കൂടി ഒരിക്കൽ കോഴിക്കോടിനു തെല്ലകലെവരെ പോയി തിരികെ വരികയായിരുന്നു. രാത്രി വളരെ വൈകി. വിജനമായ സ്ഥലം. യാത്രാ സൗകര്യങ്ങളൊന്നുമില്ല. ബസ്സോ കാറോ അങ്ങനെയുള്ള വാഹനങ്ങളൊക്കെ കുറവായ കാലമാണ്. അപ്പോഴതാ ഒരു ലോറി വരുന്നു. കല്ലായിയിലേക്കു തടികയറ്റി പോവുകയാണ്. മറ്റൊന്നും ആലോചിച്ചില്ല, അവർ അതിനു കൈകാണിച്ചു. ഭാഗ്യം ലോറി നിർത്തി. അവർ രണ്ടുപേരും അതിൽ കയറി. ഡ്രൈവറെക്കൂടാതെ കിളി മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളു. സമയം അർധരാത്രിയോടടുക്കുന്നു. ഡ്രൈവർ പാടാൻതുടങ്ങി: ‘കായലരികത്ത് വലയെറിഞ്ഞപ്പോൾ...’ ശോഭനാ പരമേശ്വരൻ നായരും പി.ഭാസ്കരനും പരസ്പരം നോക്കി. ഡ്രൈവർ ആ പാട്ടുതന്നെ പലവട്ടം ആവർത്തിച്ചു. പത്തിലേറെത്തവണ പാടിക്കഴിഞ്ഞു. നേരം പരാപരാ വെളുത്തു. വണ്ടി കല്ലായിയിലെത്തി. ഇറങ്ങാൻ നേരം ശോഭന പരമേശ്വരൻ നായർ ഡ്രൈവറോടു ചോദിച്ചു: ‘‘നിങ്ങൾ എന്തിനാണ് രാത്രി മുഴുവൻ ഒരേ പാട്ടുതന്നെ പാടിക്കൊണ്ടിരുന്നത്?’’