അന്ന് ഹോട്ടലിലെ വെയ്റ്റർ, ഇട്ടത് കീറിയ ചെരുപ്പ്: തല അജിത്തിന്റെ ‘ഡാർലിങ്’ ഇന്ന് കോളിവുഡിലെ ‘സൂര്യ’താരം
Mail This Article
നടനാകാനായിരുന്നു ആഗ്രഹം. അതു ലക്ഷ്യം വച്ച് ആദ്യമണിഞ്ഞത് സംവിധായകന്റെ കുപ്പായം. അതെന്തായാലും വെറുതെയായില്ല. സൂപ്പർതാരങ്ങളെ വച്ചു വരെ സിനിമയെടുത്തു. പലതും സൂപ്പർഹിറ്റായി! സംവിധാനത്തോടൊപ്പം തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ തുടങ്ങിയ വേഷങ്ങളിലും തിളങ്ങി. അവസാനം സ്വപ്നം കണ്ട നായക നടന്റെ േവഷത്തിലും ആ ചെറുപ്പക്കാരനെത്തി. നേരെ പോയാൽ ലക്ഷ്യസ്ഥാനം കാണില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ വളഞ്ഞവഴികൾ തിരഞ്ഞെടുത്ത് ഒടുവിൽ ആഗ്രഹിച്ച നിലയിലെത്തിയ ആ ചലച്ചിത്രകാരന്റെ പേര് സെൽവരാജ് ജസ്റ്റിൻ പാണ്ഡ്യൻ. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ അറിയണമെന്നില്ല. പക്ഷേ എസ്.ജെ.സൂര്യയെന്നു പറഞ്ഞാൽ ചെറിയ കുട്ടികൾക്കു വരെയറിയാം, അത്രയേറെ പരിചിതം. നടനാകാൻ ആഗ്രഹിച്ച് കോളിവുഡിലെത്തിയ ആ ‘ചെറുപ്പക്കാരന്’ ഇന്ന് അൻപത്തിയഞ്ചു വയസ്സായി. ഇപ്പോഴും അഭിനയത്തിൽ യുവത്വം തുളുമ്പി നില്‍ക്കുന്നു. ‘ഇവനൊക്കെ അഭിനയം എന്താണെന്ന് അറിയാമോ’ എന്നു ചോദിച്ചവർ ഇന്ന് സൂര്യയെ തമിഴ് സിനിമയുടെ അഭിമാനം എന്നു വിശേഷിപ്പിക്കുന്നു. അമ്പരപ്പിക്കുന്ന അഭിനയംകൊണ്ട് പുതുതലമുറയെയും കയ്യിലെടുക്കുന്നു. കോമഡി വേണോ, റെഡി! വില്ലൻ? സൈക്കോ, സെന്റിമെൻസ്... ഏത് റോളും തനതുശൈലിയിൽ അവതരിപ്പിച്ച് കോളിവുഡിലെ ‘നടിപ്പിൻ അറക്കൻ’ ആയി മാറിക്കഴിഞ്ഞു സൂര്യ.