‘അങ്ങനെ ഞങ്ങളെ മറികടന്ന് നിങ്ങളാദ്യം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ട’ എന്ന് ഇന്ത്യയോടു പറയാതെ പറഞ്ഞായിരുന്നു റഷ്യയുടെ ആ ചതി. 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന ചന്ദ്രയാൻ 3 പേടകം ദിവസങ്ങളെടുത്താണ് ചന്ദ്രന് തൊട്ടടുത്തു വരെയെത്തിയത്. ഭൂമിക്കു ചുറ്റും ദിവസങ്ങളോളം കറങ്ങി പിന്നീട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തെറ്റാലിയിൽനിന്നു തെറിച്ചതു പോലൊരു പോക്കായിരുന്നു ചന്ദ്രയാൻ 3. ചന്ദ്രനു ചുറ്റിലും പതിയെപ്പതിയെ ഭ്രമണപഥം താഴ്ത്തിയായിരുന്നു പിന്നീടുള്ള യാത്ര. അത്തരത്തില്‍ മൂന്നാം തവണ ഭ്രമണപഥം താഴ്ത്തിയത് ഓഗസ്റ്റ് ഒൻപതിനായിരുന്നു. നാലാമത്തെ ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് 14നു നടക്കാനിരിക്കെയായിരുന്നു റഷ്യയിൽനിന്നുള്ള ആ വാർത്ത. അവരുടെ ലൂണ 25 ചന്ദ്രനെ ലക്ഷ്യമിട്ട് പറന്നുയരുന്നു. അതും ഓഗസ്റ്റ് 10ന്. 47 വർഷത്തിനു ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് ഒരു പേടകം അയയ്ക്കുന്നത്. ‘ചന്ദ്രനല്ലേ, ആർക്കു വേണമെങ്കിലും ഇറങ്ങാമല്ലോ’ എന്നു പറയാന്‍ വരട്ടെ. ലൂണ 25 ലക്ഷ്യമിട്ടതും ചന്ദ്രന്റെ ദക്ഷിണധ്രുവമായിരുന്നു. അവിടെ സോഫ്റ്റ്‌ലാൻഡിങ് നടത്തുന്ന ആദ്യത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കാനായിരുന്നു റഷ്യയുടെ നീക്കം. പക്ഷേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മട്ടിലായിരുന്നു അപ്പോഴും ഐഎസ്ആർഒ. റഷ്യയ്ക്ക് എല്ലാം ആശംസകളും അറിയിച്ച് ട്വീറ്റും ചെയ്തു ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജൻസി.
HIGHLIGHTS
- ലോകത്തിനു മുന്നില്‍ ആളാകാന്‍ വേണ്ടിയുള്ള ‘എടുത്തുചാട്ടം’ ഇതാദ്യമായല്ല റഷ്യയ്ക്ക് തിരിച്ചടിയാകുന്നത്. അരനൂറ്റാണ്ടു മുൻപ് യുഎസിനു മുന്നിലും റഷ്യ (അന്ന് സോവിയറ്റ് യൂണിയൻ) തോറ്റമ്പിയിട്ടുണ്ട്. ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം, ആദ്യ ബഹിരാകാശ സഞ്ചാരി, ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി, ആദ്യ ബഹിരാകാശ നടത്തം, എന്തിനേറെപ്പറയണം ആദ്യമായി ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തിയ പേടകം അയച്ച രാജ്യമെന്ന നേട്ടം വരെ സോവിയറ്റ് യൂണിയനുണ്ട്. എന്നിട്ടും ചന്ദ്രനിൽ യുഎസിനു മുൻപേ മനുഷ്യനെ ഇറക്കാൻ അവർക്കായില്ല. ചന്ദ്രയാനുമായി ‘കൊമ്പുകോർക്കാനിറങ്ങി’ ലൂണ 25 തകർന്നതിനു സമാനമായ കഥയാണ് അതും. ബഹിരാകാശ യുദ്ധം കൊടുമ്പിരിക്കൊണ്ട 1960കളിൽ എന്താണ് സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യങ്ങൾക്ക് സംഭവിച്ചത്?