റെക്കോർഡുകൾ കടപുഴക്കി രോഹിത്, പന്തെറിയാൻ മടിച്ച് റാഷിദ്, കുതിച്ച് ടീം ഇന്ത്യ; ഇനിയാണ് കളി!
Mail This Article
ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഏറെക്കുറെ ഫ്ലാറ്റ് പിച്ചിൽ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണി ഉയർത്താൻ കഴിയുമായിരുന്ന ഏക അഫ്ഗാൻ ബൗളർ റാഷിദ് ഖാനായിരുന്നു. പക്ഷേ പവർ പ്ലേയിൽ ബൗൾ ചെയ്യാനുള്ള തന്റെ വിമുഖത ഈ കളിയിലും അഫ്ഗാനിസ്ഥാന്റെ ഈ മുൻനിര ബൗളർ തുടർന്നു. സമീപകാലത്ത് റാഷിദ് ബൗൾ ചെയ്ത 81 ഓവറിൽ വെറും രണ്ട് ഓവറാണ് പവർപ്ലേ ഘട്ടത്തിലേത്. ഒടുവിൽ പവർപ്ലേ ഒരു ബൗളർക്ക് ഉയർത്തുന്ന വെല്ലുവിളി കഴിഞ്ഞ് പതിനഞ്ചാം ഓവറിൽ റാഷിദ് പന്തെടുത്തപ്പോൾ കളി ഏതാണ്ട് കഴിഞ്ഞിരുന്നു. ജയിക്കാൻ ഇന്ത്യയ്ക്കു തുടക്കത്തിൽ വേണ്ടിയിരുന്ന 5.46 റൺ റേറ്റ് അപ്പോൾ 4.11 ആയി കുപ്പു കുത്തിക്കഴിഞ്ഞു. ഒക്ടോബർ 11ലെ മത്സരത്തിൽ വീണ ഇന്ത്യയുടെ രണ്ടു വിക്കറ്റും ഈ ലോകോത്തര സ്പിന്നർക്കായിരുന്നു എന്നതു ശരി. പക്ഷേ, രോഹിത് ശർമ എന്ന അതിവേഗ തീവണ്ടി അപ്പോഴേക്കും വിജയം എന്ന ലക്ഷ്യത്തിൽ ഇന്ത്യ വളരെ, വളരെ നേരത്തേ എത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആ കുതിപ്പിൽ എന്തെല്ലാം റെക്കോർഡുകളാണ് രോഹിത് (84 പന്തിൽ 131) കടപുഴക്കിയത്! രോഹിത് എന്ന ക്യാപ്റ്റന്റെയോ ബാറ്ററുടെയോ മികവ് കരിയറിന്റെ തുടക്കം മുതൽ ആരും ചോദ്യം ചെയ്തിട്ടില്ല. ക്രിക്കറ്റിന്റെ മർമം ടെസ്റ്റ് ക്രിക്കറ്റ് ആണെന്നു വിലയിരുത്തുന്നവർ രോഹിത്തിനെ എക്കാലത്തെയും മികച്ച ഇന്ത്യൻ ക്രിക്കറ്റർമാരുടെ പട്ടികയിൽ പെടുത്തുമോ എന്നു സംശയിക്കും. പക്ഷേ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്മാരായ ഏകദിനക്രിക്കറ്റർമാരുടെ പട്ടികയിൽ രോഹിത് ശർമയ്ക്ക് തീർച്ചയായും ഇടമുണ്ടെന്ന് അവിസ്മരണീയമായ ആ ഇന്നിങ്സിലൂടെ അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചു.