യുവതി ഷാപ്പിൽ കയറിയതോ പോസ്റ്റിട്ടതോ പ്രശ്നം? 'കള്ളു കുടിച്ചോളൂ, അത്ര കളറാക്കണ്ട’ എന്നാണോ'
Mail This Article
കള്ളു കുടിച്ച് അതിന്റെയൊരു ത്രില്ലിൽ വിഡിയോ എടുത്തു സമൂഹ മാധ്യമങ്ങളിൽ ‘വീശിയ’ യുവതിക്കെതിരെ കേസെടുത്ത വാർത്തയുടെ കെട്ടു വിടും മുൻപാണു കള്ളുഷാപ്പുകൾക്ക് റേറ്റിങ് ഏർപ്പെടുത്തുന്നെന്ന വാർത്ത. ഇതു രണ്ടും കൂടി വായിച്ചൊരാൾ 2 കുപ്പി മൂത്ത കള്ളു കുടിച്ചു കിളിപോയ പോലായി. ബാറുകൾ പോലെ, ഹോട്ടലുകൾ പോലെ പല പല നക്ഷത്രങ്ങളിൽ തിളങ്ങുമത്രെ ഇനി നമ്മുടെ ഷാപ്പുകളും. നിലവാരമനുസരിച്ച് ഒറ്റ നക്ഷത്രത്തിൽ തുടങ്ങി പഞ്ചനക്ഷത്രത്തിൽ വരെ ജ്വലിക്കും ആയിരമായിരം ഷാപ്പുകൾ. ഇങ്ങനെയൊക്കെ കള്ളിനെയും ഷാപ്പിനെയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പണം മുടക്കി ഷാപ്പിൽ പോയ യുവതിയും കൂട്ടുകാരും കേസിൽ പെട്ടതിന് എക്സൈസ് വകുപ്പു പറയുന്ന ന്യായമിതാണ്; കള്ള് അടക്കമുള്ള മദ്യത്തെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല; നിയമത്തിൽ പറയുന്നുണ്ടത്. അതുകൊണ്ടല്ലേ സിനിമയിലും സീരിയലുകളിലുമെല്ലാം നല്ല സ്വയമ്പൻ മദ്യസേവാ ദൃശ്യങ്ങൾ പെടയ്ക്കുമ്പോൾ ഒരൊഴിഞ്ഞ മൂലയിൽ ‘മദ്യപാനം ആരോഗ്യത്തിനു ഹാനികരമെന്ന്’ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് കള്ളിലെ ഈച്ചയുടെ വലുപ്പത്തിൽ തെളിയുന്നത്. ആരാണതു ശ്രദ്ധിക്കുന്നതെന്നതു വേറെ കാര്യം. മദ്യപാനം പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നതു വായിച്ചപ്പോഴുണ്ട് ടിവിയിൽ നുര ചിതറുന്ന സോഡയുടെ പരസ്യം. ഒപ്പം ആ സോഡ കുടിച്ചു വീരനായി വിലസുന്ന നായകൻ. വിദേശ മദ്യക്കടകളിൽ ഞെളിഞ്ഞിരുന്നു ചിരിക്കുന്ന ഒരു മദ്യ ബ്രാൻഡാണത്. ആ പേരിൽ ഒരു കുപ്പി സോഡ എവിടെയെങ്കിലും ഇറക്കിക്കാണുമോ ആവോ! ശീതള പാനീയങ്ങളുടെയും വെള്ളത്തിന്റെയുമൊക്കെ പേരിൽ നമ്മുടെ മുന്നിൽ തെളിയുന്ന എത്രയെത്ര പരസ്യങ്ങൾ മദ്യ ബ്രാൻഡുകളുടേതല്ലെന്ന് അറിയാത്തവർക്ക് അവാർഡ് കൊടുക്കണം.