ജനഹൃദയം കീഴടക്കിയ നായകൻ, കേരള വികസനത്തിന് വഴിയൊരുക്കിയ ഭരണാധികാരി, ഒരേയൊരു ഉമ്മൻ ചാണ്ടി
Mail This Article
ജനസമ്പർക്ക പരിപാടിക്കായി കോട്ടയം നാഗമ്പടം മൈതാനിയിൽ തിങ്ങിക്കൂടിയ ആയിരങ്ങൾക്കിടയിലൂടെ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ആദ്യമെത്തിയത് രണ്ട് കുരുന്നുകളായിരുന്നു. ബാല്യം വിട്ടുമാറും മുൻപേ മാതാപിതാക്കളെ നഷ്ടമായ സഹോദരങ്ങളായ ആൺകുട്ടിയും, പെൺകുട്ടിയും. അവർ നീട്ടിയ പരാതി വായിച്ചു നോക്കിയ ശേഷം ഉമ്മൻ ചാണ്ടി ഒരു പ്രഖ്യാപനം നടത്തി. രണ്ടു പേരുടേയും പഠന ചെലവ് സർക്കാർ ഏറ്റെടുക്കുന്നു, ഒപ്പം അമ്പതിനായിരം രൂപ ധനസഹായവും. ജനസമ്പർക്കം പരിപാടിയിലെ ആദ്യതീരുമാനം നിലയ്ക്കാത്ത കയ്യടികളോടെ സ്വീകരിക്കപ്പെട്ടപ്പോൾ അവിടെ കൂടിയവർക്ക് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു. ക്യാൻസറും, ഹൃദയാഘാതവും മാതാപിതാക്കളെ നഷ്ടമാക്കിയ കുരുന്നുകളുടെ പരാതി സ്വീകരിക്കും മുൻപേ ഉമ്മൻചാണ്ടിക്ക് ഹൃദിസ്ഥമായിരുന്നു. കാരണം ഈ പരാതി എഴുതി തയാറാക്കി, എത്തിക്കാൻ കോൺഗ്രസ് നേതാവായ സിബി കൊല്ലാടിനോട് ഫോണിലൂടെ ആവശ്യപ്പെട്ടത് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ടായിരുന്നു.