നൈജറിനു മേൽ അട്ടിമറിയും ഐഎസും; തയാറെടുത്ത് വാഗ്‌നർ ഗ്രൂപ്പ്? കളമൊരുങ്ങുന്നു ആഫ്രിക്കൻ യുദ്ധത്തിന്?
Mail This Article
ലിബിയ, ചാഡ്, നൈജീരിയ, ബെനിൻ, ബുർക്കിനഫാസോ, മാലി, അൽജീരിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യം. ആകെ പ്രദേശത്തിന്റെ 80 ശതമാനവും സഹാറ മരൂഭൂമി. രണ്ടര കോടിയോളം വരും ജനസംഖ്യ. ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യം എന്നുതന്നെ പറയാം നൈജറിനെക്കുറിച്ച്. ഇസ്‍ലാമിക് സ്റ്റേറ്റ് – അൽ ഖായിദ ഭീകരവാദികളുടെ ആക്രമണത്തിന് നിരന്തരം വിധേയമാകുന്ന സ്ഥലങ്ങളിലൊന്ന്. എന്നാല്‍ ഇനി ഈ രാജ്യത്തെക്കുറിച്ച് മറ്റൊരു വിശേഷണം കേൾക്കുക: ലോകത്തുള്ള യുറേനിയം ഉൽപാദനത്തിൽ ഏഴാം സ്ഥാനമാണ് നൈജറിന്. കോടികളുടെ മൂല്യമുണ്ട് യുറേനിയത്തിന്. സ്വർണം, പെട്രോളിയം എന്നിവയുടെ വലിയ ശേഖരവുമുണ്ട് നൈജറിൽ. ഇനി മറ്റൊരു വിശേഷണം കൂടി കേൾക്കുക: ഫ്രാൻസിൽ പ്രകാശിക്കുന്ന മൂന്നു ബൾബുകളെടുത്താൽ അതിൽ ഒരെണ്ണത്തിൽ നൈജറിലെ യുറേനിയം കൊണ്ടുള്ള ആണവോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയായിരിക്കും ഉപയോഗിച്ചിട്ടുണ്ടാകുക എന്നാണു കണക്ക്. എന്നാൽ ഈ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തെ 82% ജനങ്ങൾക്കും വൈദ്യുതിയില്ല എന്നതാണ് യാഥാർഥ്യം. ഇങ്ങനെയൊരു രാജ്യത്ത് 2023 ജൂലൈ 26 മുതൽ സൈന്യം അധികാരം പിടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റിനെയാണ് സൈന്യം അട്ടിമറിച്ചത്.