‘ഞങ്ങൾ ജീവിക്കുന്നത് കുടിലിൽ അല്ല’: മുഖ്യമന്ത്രി പറഞ്ഞതാണോ സത്യം? ‘കേരളീയ’ത്തിൽ സംഭവിച്ചത്...?

Mail This Article
തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘കേരളീയം’ പരിപാടിയോടനുബന്ധിച്ച് ഫോക്‌ലോർ അക്കാമദി ഒരുക്കിയ ‘ആദിമം’ എന്നു പേരിട്ട പ്രദർശനം എത്തിനിന്നത് ഒരു വിവാദത്തിലായിരുന്നു. ‘ലിവിങ് മ്യൂസിയം’ എന്ന ആശയത്തിലായിരുന്നു കനകക്കുന്ന് കൊട്ടാരവളപ്പിലെ പ്രദർശനം. കാണി, മന്നാൻ, പളിയർ, മാവിലർ, ഊരാളികൾ എന്നീ അഞ്ച് ആദിവാസി ഗോത്രങ്ങളിൽനിന്നുള്ളവരെയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. തലതു കലാരൂപങ്ങൾ ഇവരുടെ ജീവിത പശ്ചാത്തലത്തിൽ അവതരിപ്പിക്കാനും അവസരം നൽകി. എന്നാൽ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കി എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വിമർശനം. ഇതു സംബന്ധിച്ച് ആദിവാസി– ദലിത് സംഘടനകൾ സർക്കാരിനെതിരെ പരാതികളുമായി രംഗത്തെത്തുകയും ചെയ്തു. ‘ആദിമം’ പ്രദർശനത്തോടനുബന്ധിച്ച് ചാറ്റ് പാട്ട്, പളിയ നൃത്തം, കുംഭ നൃത്തം, എരുതുകളി, മംഗലം കളി, മന്നാൻ കൂത്ത്, വട്ടക്കളി എന്നീ ഗോത്ര കലകളും അവതരിപ്പിച്ചിരുന്നു. ഇടുക്കി കുമളിയിലെ പളിയർ വിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപമായിരുന്നു പളിയനൃത്തം. ഇത് അവതരിപ്പിച്ചതിനു ശേഷം കുടിലുകളിലൊന്നിൽ നൃത്തവേഷത്തില്‍ വിശ്രമിച്ച കലാകാരന്മാരുടെ ചിത്രം പകർത്തി പ്രചരിപ്പിച്ചാണ് ആദിവാസികളെ പ്രദർശനവസ്തുക്കളാക്കിയെന്ന വിവാദമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. യഥാർഥത്തിൽ പളിയർ വിഭാഗക്കാരുടെ ജീവിതം ചിത്രത്തിൽ കണ്ടതുപോലെയാണോ? അവരിപ്പോഴും പരമ്പരാഗത രീതിയിലുള്ള വേഷം ധരിച്ച്, അത്തരമൊരു ജീവിതമാണോ നയിക്കുന്നത്? ആ വിഭാഗക്കാർതന്നെ പറയുന്നു അതിന്റെ ഉത്തരം.