ആളിക്കത്തിയ ശേഷം കെട്ടടങ്ങാതെ പുകഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇന്ത്യ- കാനഡ നയതന്ത്ര പ്രതിസന്ധി. ഇടയ്ക്ക് പ്രതീക്ഷയുടെ ചെറുനാമ്പുകൾ തലനീട്ടുന്നുണ്ടെങ്കിലും അകമേ സംഘർഷം പുകഞ്ഞുതന്നെ തുടരുന്നു. 2023 ജൂണിൽ നടന്ന, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ നിജ്ജാറിന്റെ പേരിൽ കൊമ്പുകോർക്കുന്നതിനു മുൻപും ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ ചെറിയ തർക്കങ്ങളുണ്ടായിട്ടുണ്ട്. സുഹൃദ്‌രാജ്യങ്ങളും യുഎസിന്റെ സഖ്യകക്ഷികളുമാണെന്നതിനാൽ പ്രശ്നങ്ങൾ കത്തിക്കയറാതെ കടന്നുപോയെന്നു മാത്രം. 16 ലക്ഷത്തോളം ഇന്ത്യൻ വംശജർ വസിക്കുന്ന രാജ്യം കൂടിയാണ് കാനഡ. 3–3.5 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികളും ഓരോ വർഷവും കാന‍ഡയിൽ പഠിക്കാനെത്തുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വലിയ തോതിലുള്ള വ്യാപാര ബന്ധവും നിലവിലുണ്ട്. എന്നാൽ കാനഡയിലുള്ള ഖലിസ്ഥാൻവാദികൾ ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി സംഘടിച്ചപ്പോഴും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളെ ഭീഷണിപ്പെടുത്തിയപ്പോഴും കാനഡ സർക്കാർ നടപടികൾ കടുപ്പിക്കാതെ കാണികളായി മാറിനിന്നത് ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു.‌ അതിനിടെയായിരുന്നു നിജ്ജാറിന്റെ കൊലപാതകം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയായിരുന്നു പുതിയ സംഭവവികാസങ്ങളുടെ തുടക്കം. പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. വീസ നിരോധനം ഉൾപ്പെടെയുള്ള നടപടികളും നിലവിൽ വന്നു. എന്നാൽ നാളുകൾക്കിപ്പുറം മഞ്ഞുരുകുന്ന കാഴ്ചകൾ കാണാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com