ഡിഎ വർധന എന്നു നൽകും? സർക്കാരിന്റെ മറുപടി കാത്ത് ജീവനക്കാർ; ഡിസംബർ 11 നിർണായകം

Mail This Article
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശികയായ 6 ഗഡു ക്ഷാബത്ത (ഡിഎ) എന്നു നൽകുമെന്നു വ്യക്തമാക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ (കെഎടി) ഉത്തരവിന് സർക്കാർ നൽകുന്ന മറുപടിക്കു കാത്തിരിക്കുകയാണ് ലക്ഷക്കണക്കിനു ജീവനക്കാരും പെൻഷൻകാരും. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11നു മുൻപ് സർക്കാർ രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ കുടിശിക നൽകേണ്ട തീയതി ട്രൈബ്യൂണൽ തന്നെ നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎടി ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീമിന്റെ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയത്. എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, ജനറൽ സെക്രട്ടറി എ.എം.ജാഫർഖാൻ, ട്രഷറർ തോമസ് ഹെർബിറ്റ് തുടങ്ങിയവർ നൽകിയ ഹർജിയിലായിരുന്നു നടപടി. ഡിഎ വർധന കണക്കാക്കുന്നതിന് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയുമായി ബന്ധമൊന്നുമില്ല എന്നതാണ് വിഷയം കോടതി കയറാൻ കാരണം. ഒന്നോ രണ്ടോ ഗഡു ഡിഎ വർധന കുടിശികയാകുന്നത് സംസ്ഥാനത്ത് പലതവണ സംഭവിച്ചിട്ടുണ്ടെങ്കിലും 6 ഗഡു കുടിശിക ആദ്യമായാണ്. 25% ഡിഎ ലഭിക്കേണ്ട സ്ഥാനത്ത് 7% മാത്രമാണ് ജീവനക്കാർക്ക് നിലവിൽ ലഭിക്കുന്നത്. കോവിഡ് മഹാമാരിയെന്ന അത്യപൂർവ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രസർക്കാർ 2020 ജനുവരി മുതൽ ഒന്നര വർഷത്തേക്ക് കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധന മരവിപ്പിച്ചിരുന്നു.