ഗുജറാത്ത് നേടിയെടുത്തു ഓസ്ട്രേലിയൻ ‘ഗിഫ്റ്റ്’, ദുബായിലും ഹിറ്റ്, കേരളം കൈവിട്ടു; വിദേശ സർവകലാശാലകളെ ആർക്കാണ് പേടി!
Mail This Article
സംസ്ഥാനത്ത് സ്വകാര്യ–വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന സംസ്ഥാന ബജറ്റിലെ നിർദേശം സൃഷ്ടിച്ച വിവാദങ്ങൾ ചില്ലറയൊന്നുമല്ല. ഈ നിർദേശത്തിന്റെ പേരിൽ ഇടതു മുന്നണിയിലെ ഘടകകകക്ഷികൾ വരെ ഇടഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെയെങ്കിലും ഇത്തരമൊരു നീക്കത്തിൽനിന്നു വിട്ടുനിൽക്കാനാണ് നിലവിൽ സിപിഎമ്മിന്റെ ‘അനൗദ്യോഗിക’ തീരുമാനമെന്നാണു വിവരം. അപ്പോഴും ഒരു സംശയം ബാക്കി. ഇത്രയും കാലം എതിർത്തിട്ടും എന്തുകൊണ്ടാണ് പെട്ടെന്നൊരു നാളിൽ സിപിഎമ്മിന് വിദേശ സർവകലാശാല സംബന്ധിച്ചു വീണ്ടുവിചാരമുണ്ടായത്? അതിന് ഉത്തരമായി ഒരു കണക്കു പറയാം. ഇന്ത്യയിൽനിന്ന് പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണെന്നുമാണ് ബജറ്റിൽ ധനമന്ത്രി കെ. ബാലഗോപാൽ വ്യക്തമാക്കിയത്. 2022ൽ മാത്രം ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പഠനത്തിനായി പോയത് 13.2 ലക്ഷം കുട്ടികൾ; ഇതിൽ നാലു ശതമാനം പേരും കേരളത്തിൽനിന്നായിരുന്നു. ഇതേത്തുടർന്നാണ് രാജ്യാന്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കാനുള്ള ലക്ഷ്യത്തിലൂന്നിയ പുതിയ ബജറ്റ് നിർദേശം. സർക്കാർ എന്തു തീരുമാനിച്ചാലും ചില ചോദ്യങ്ങൾ ബാക്കിയാണ്. എത്രത്തോളം എളുപ്പമാണ് വിദേശ സർവകലാശാലകളെ കേരളത്തിൽ എത്തിക്കുകയെന്നത്? അതിനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും എന്തെല്ലാമാണ്? സംസ്ഥാനത്തിന് തനിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകുമോ? എന്താണ് ഇക്കാര്യത്തിൽ ഇന്ത്യയിലെ, ലോകത്തിലെ മറ്റു മികച്ച മാതൃകകൾ?