‘വടേരേന്റെ ഷാഫി’യും ‘നാട്യങ്ങളില്ലാതെ ടീച്ചറമ്മ’യും ‘മോദി ഗാരന്റി’യും: വടകരയിലെ ആ വോട്ടുകളിലാണ് എല്ലാ കണ്ണും
Mail This Article
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും അധികം ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജ ഒരു വശത്ത്, കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി അവസാന ലാപ്പിൽ പാലക്കാട് ജയിച്ചു കയറിയ ഷാഫി പറമ്പിൽ മറുവശത്ത്. പോരാട്ടത്തിന്റെ കനൽക്കാറ്റ് വീശുന്ന വടകരയിൽ ആര് ജയിക്കുമെന്നത് പ്രവചനാതീതം. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മുന്‍പ് തന്നെ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് ചൂടുപിടിച്ച മണ്ഡലമായി മാറിക്കഴിഞ്ഞിരുന്നു വടകര. ജനവിധിക്ക് ദിവസങ്ങൾ ബാക്കിനിൽക്കെയും വിവാദങ്ങൾക്ക് വടകരയിൽ പഞ്ഞമില്ല. വടകര തിരിച്ചുപിടിക്കാനുള്ള അഭിമാനപ്പോരാട്ടത്തിന് എൽഡിഎഫും സീറ്റ് നിലനിർത്തുക എന്ന വാശിയിൽ യുഡിഎഫും ഇറങ്ങുമ്പോൾ മണ്ഡലം ആരെ പിന്തുണയ്ക്കും? കോഴിക്കോടും കണ്ണൂരുമായി നീണ്ടുനിവർന്നു കിടക്കുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ എംപിയാകാൻ, എംഎൽഎമാർ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ജനം തിരഞ്ഞെടുക്കുന്ന ‘വിജയ ഫോർമുല’യെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ടിപി മുതല്‍ പാനൂരിലെ കുഴിബോംബും സിഎഎയും വിവാദ ചിത്രങ്ങളും വിഡിയോയും വരെയുണ്ട്. അടിമുടി രാഷ്ട്രീയം പറയുന്ന വടകരയില്‍ ചരിത്രമെഴുതുന്നത് ആരാകും?