കേരളത്തിൽ സിപിഎമ്മിന്റെ ശത്രു, ‘ഇന്ത്യ’യിൽ മിത്രം; അമ്പരപ്പിച്ചത് ദീദി; ആ പ്രതീക്ഷ വേണ്ടെന്ന് രാഹുലും!
Mail This Article
കരുതിയിരിക്കണം– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ‘ഇന്ത്യ’ മുന്നണിയുടെ മുംബൈയിൽ നടന്ന മൂന്നാമത്തെ യോഗത്തിനു ശേഷം സഖ്യകക്ഷികൾക്ക് മുന്നറിയിപ്പു നൽകി. ദീർഘകാല അനുഭവസമ്പത്തിന്റെ ബലത്തിൽ സംസാരിക്കുന്ന ഖർഗെയുടെ ‘പഞ്ച് ഡയലോഗു’കളിൽ ഒന്നുകൂടിയായിരുന്നു അത്. അദ്ദേഹം ഉദ്ദേശിച്ചത് ഇഡി, സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികളെയാണ്. മൂന്നു യോഗങ്ങൾ നടത്തി കളത്തിലിറങ്ങാൻ സജ്ജരായതോടെ ബിജെപി സർക്കാർ പ്രതികാര നടപടികൾ തുടങ്ങും എന്നാണ് ഖർഗെ പറഞ്ഞത്. അതോടെ ഐക്യം ഒന്നുകൂടി മുറുകി. ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് പ്രതിപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നത്. 26 കക്ഷികളുമായി പട്നയിൽ തുടങ്ങി, ബെംഗളൂരു വഴി മുംബൈയിലെത്തുമ്പോഴേക്കും എണ്ണം 30 ആയി. ഇതിനിടെ ഊട്ടിയുറപ്പിക്കലുകളല്ലാതെ പൊട്ടിത്തെറികൾ ദൃശ്യമല്ലതാനും. ഇതിന് കാരണഭൂതനായി പലരും കാണുന്നത് കോൺഗ്രസ് അധ്യക്ഷൻ ഖർഗെയെ തന്നെയാണ്. അദ്ദേഹത്തിന്റെ വിട്ടുവീഴ്ച ചെയ്യുന്ന നിലപാടുകളും പരിചയ സമ്പത്തും മുതൽക്കൂട്ടാവുകയാണ്.