മരണത്തിലേക്ക് തുറക്കുന്ന ‘ബോട്ടിൽ നെക്ക്’; ‘കുസാറ്റിൽ ഒരു വലിയ വീഴ്ച സംഭവിച്ചിരുന്നു’
Mail This Article
കേരളത്തെ നടുക്കിയ കോമോസ് ബസപകടം നടന്നത് 1979 മാർച്ച് 30 നാണ്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് 46 പേർക്ക്. ബസ് വെട്ടിപ്പൊളിക്കുമ്പോൾ അട്ടിയട്ടിയായി കിടന്ന മൃതദേഹങ്ങൾക്കിടയിൽനിന്നാണ് ശ്വാസം അവശേഷിച്ചിരുന്ന പലരെയും രക്ഷപ്പെടുത്തിയത്. വഴിയാത്രക്കാരനെ ഇടിക്കാതെ വണ്ടി വെട്ടിച്ചപ്പോൾ എതിർവശത്തെ മതിലിൽ ഇടിച്ചുണ്ടായ താരതമ്യേന ചെറിയ അപകടം എങ്ങനെയാണ് ഇത്രയധികം പേരുടെ ജീവനെടുത്തത്? ഒരു സാധാരണ ബസിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ചാൽ അതിനുള്ള ഉത്തരം കിട്ടും; 156 പേർ. അപകടത്തിൽ ബസ് ഇടിച്ചുനിന്നപ്പോൾ ഒരു കൂട്ടം യാത്രക്കാരുടെ മുകളിലേക്ക് ബാക്കിയുള്ളവർ വീഴുകയായിരുന്നു. രക്ഷപ്പെടാനുള്ള ആ പരിഭ്രാന്തിയിൽ തിക്കിലും തിരക്കിലും പെട്ടതാണ് കേരളം കണ്ട ഏറ്റവും വലിയ ബസപകടത്തിലേക്ക് നയിച്ചത്. കുസാറ്റിൽ നാല് യുവാക്കളുടെ ജീവനെടുത്ത അപകടമാണ് ആ പരമ്പരയിൽ അവസാനത്തേത്. മറ്റ് ദുരന്തങ്ങളിൽനിന്ന് വ്യത്യസ്തമായി പൂർണമായും ‘മനുഷ്യ നിർമിത ദുരന്തം’ എന്ന് ഈ അപകടങ്ങളെ വിളിക്കാം. നിയന്ത്രണങ്ങളിൽ, നിയമ പാലനത്തിൽ, ആസൂത്രണത്തിൽ ശ്രദ്ധവച്ചിരുന്നെങ്കിൽ പൂർണമായും ഒഴിവാക്കാനാവുമായിരുന്ന ദുരന്തങ്ങളാണ് ഇവ. കോവിഡിനിപ്പുറം കേരളത്തിലെ ആരാധനാലയങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ആഘോഷപരിപാടികളിലും ഉൾപ്പെടെ വലിയ തോതിൽ ആൾക്കൂട്ടം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാൽത്തന്നെ സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ശ്രദ്ധിക്കാനും ഏറെയുണ്ട്. എത്ര തിരക്കുണ്ടെങ്കിലും അതിനെ അനായാസം നിയന്ത്രിക്കുന്ന സംഘാടകരും വിദഗ്ധരും നിയമപാലകരുമുണ്ട് കേരളത്തിൽ. അവർ പറയുന്നു: സംഘാടനത്തിൽ എന്തൊക്കെ ശ്രദ്ധിച്ചാൽ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങൾ ഒഴിവാക്കാം?