സുധാകരനു വഴിമുടക്കിയിട്ടില്ല; എഐസിസി പറഞ്ഞാൽ ഉടൻ മാറും; എന്റെ ശൈലി കൂടിയാലോചനയുടേത്: എം.എം.ഹസൻ
Mail This Article
കെപിസിസി ആക്ടിങ് പ്രസിഡന്റ് പദവിയിൽ ഇത് എം.എം.ഹസന് രണ്ടാം ഊഴമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിലെ സ്ഥാനാർഥിയാകാൻ പ്രസിഡന്റ് കെ.സുധാകരൻ തീരുമാനിച്ചപ്പോൾ യുഡിഎഫ് കൺവീനർ കൂടിയായ ഹസൻ സ്വാഭാവിക പകരക്കാരനാകുകയായിരുന്നു. കോൺഗ്രസിലോ യുഡിഎഫിലോ അപസ്വരങ്ങളില്ലാതെ ഒരു തിരഞ്ഞെടുപ്പ് കാലം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് ഹസന് മാത്രം അവകാശപ്പെട്ടതാകില്ല. എന്നാൽ അതിൽ ഒരു പങ്ക് അദ്ദേഹത്തിനും ഉണ്ട്. തിരഞ്ഞെടുപ്പിന്റെ പാർട്ടിതല ആദ്യ അവലോകനം പൂർത്തിയായതിനു തൊട്ടു പിന്നാലെയാണ് ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കാനെത്തിയത്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രസിഡന്റ് കെ.സുധാകരന് വീണ്ടും ചുമതലകൾ കൈമാറാൻ ഹസൻ സന്നദ്ധനാകുന്നില്ലെന്ന ചോദ്യം കോൺഗ്രസിൽ ശക്തമാണ്. അക്കാര്യത്തിലെ തന്റെ നിലപാട് സംശയലേശമന്യേ ഹസൻ വ്യക്തമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു. ? തിരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുളള കെപിസിസിയുടെ പ്രതീക്ഷ എന്താണ് പാർട്ടി നേതൃയോഗത്തിൽ സ്ഥാനാർഥികൾ അവരുടെ വിലയിരുത്തൽ പങ്കുവച്ചു. തിരഞ്ഞെടുപ്പു ചുമതലക്കാരോടും ഡിസിസികളോടും ഞങ്ങൾ നേരത്തെ ചർച്ച നടത്തിയിരുന്നു. എല്ലാവരും പൂർണവിജയപ്രതീക്ഷയിലാണ്. ഇരുപതിൽ ഇരുപതും ജയിക്കുമെന്നു തന്നെ കരുതുന്നു.