മഴ വൈകിപ്പിച്ച മത്സരത്തിന്റെ ഫലവും വൈകി, അവസാന പന്തുവരെ. അവേശ് ഖാൻ എറിഞ്ഞ 20–ാം ഓവറിന്റെ അവസാന പന്ത് റാഷിദ് ഖാൻ ബൗണ്ടറി ലൈൻ കടത്തുന്നതുവരെയും ആരാധകർ അക്ഷമരായി കാത്തിരുന്നു, വിജയി ആരെന്നറിയാൻ. മുല്ലാംപുരിൽ നടന്ന ഹൈദരാബാദ് – പഞ്ചാബ് മത്സരത്തിന്റെ ആവേശം അവസാന പന്തിന് തൊട്ടുമുൻപുവരെ ആയിരുന്നെങ്കിൽ ജയ്പുരിൽ നടന്ന രാജസ്ഥാൻ – ഗുജറാത്ത് മത്സരത്തിന്റെ ആവേശം മത്സരത്തിന്റെ അവസാന പന്തുവരെ ആയിരുന്നു. അവസാന ഓവറുകളിൽ കാറ്റ് മാറി വീശിയ മത്സരത്തിനൊടുവിൽ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ അപരാജിത കുതിപ്പിനും തിരശ്ശീല വീണു, ഗുജറാത്ത് ടൈറ്റൻസിന് 3 വിക്കറ്റ് വിജയം. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 3ന് 196. ഗുജറാത്ത് 20 ഓവറിൽ 7ന് 199. മത്സരത്തിന്റെ അവസാന പന്തിൽ അവേശ് ഖാനെതിരെ ബൗണ്ടറി നേടി ഗുജറാത്തിന്റെ വിജയം ഉറപ്പിച്ച ശേഷം ഗാലറിയിലേക്ക് നോക്കി റാഷിദ് ഖാൻ ബാറ്റ് ഉയർത്തി. ‘ഞാൻ ഇവിടെത്തന്നെയുണ്ട്, ഏത് പ്രതിസന്ധിഘട്ടത്തിലും ഗുജറാത്തിന് തുണയായി’ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ ആയിരുന്നു റാഷിദിന്റെ ആ പ്രകടനം. ജയ്പുരിലെ ഇളകി മറിയുന്ന പിങ്ക് ഗാലറിയുടെ മുന്നിൽ, അസാധ്യം എന്നു തോന്നിച്ച വിജയമാണ് റാഷിദ് ഖാൻ ഗുജറാത്തിന് സാധ്യമാക്കി നൽകിയത്. ഗുജറാത്തിന് വിജയം ഉറപ്പിക്കാൻ 2 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ ഫോർ അടിച്ചാണ് റാഷിദ് ‌അത് സാധ്യമാക്കിയത്. 15 പന്തിൽ 40 റൺസ് എന്ന വിജയ ലക്ഷ്യം മുന്നിലുള്ളപ്പോഴാണ് റാഷിദ് ഖാൻ ബാറ്റിങ്ങിനായി ക്രീസിലെത്തുന്നത്. പിന്നീട് അങ്ങോട്ട് ജയ്പുരിലെ ആരാധകർ സാക്ഷ്യംവഹിച്ചത് റാഷിദ് ഖാൻ – രാഹുൽ തെവാത്തിയ (11 പന്തിൽ 22) സഖ്യത്തിന്റെ പടയോട്ടത്തിനാണ്. അവിടെ നിന്ന് ഗുജറാത്തിന്റെ വിജയം വരെ 11 പന്തുകളിൽ നിന്ന് 4 ഫോറുകൾ സഹിതം 24 റൺസാണ് റാഷിദ് ഖാൻ അടിച്ചുകൂട്ടിയത്. സ്ട്രൈക് റേറ്റ് 218.18. വെടിക്കെട്ട് ബാറ്റിങ്ങിന് മുൻപ് അറുപിശുക്കൻ ബോളിങ്ങിലൂടെയും റാഷിദ് തിളങ്ങിയിരുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com