ഡാറ്റ ചോരുന്നു, ബാങ്കുകള്‍ ക്യാന്‍വാസിങ് ഏജന്റുമാരെ നിരോധിച്ചേക്കും
Mail This Article
ചെറുകിട വായ്പകള്‍ ക്യാന്‍വാസ് ചെയ്യുന്നതിനായി ബാങ്കുകള്‍ രാജ്യവ്യാപകമായി നിയമിച്ചിട്ടുള്ള ക്യാന്‍വാസിങ് എജന്റുമാരെ (ഡയറക്ട് സെല്ലിംഗ് ഏജന്റ്‌സ്) റിസർവ് ബാങ്ക് നിരോധിക്കുന്നു. ഇത്തരം ഏജന്റ്മാര്‍ വ്യാപകമായി ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നതാണ് പത്ത് വര്‍ഷത്തിലേറെയായി ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവരെ നിരോധിക്കുന്നതിനുള്ള കാരണമായി പറയുന്നത്. കൂടാതെ ബാങ്കുകളുടെ 'പ്രവര്‍ത്തന റിസ്‌ക്' ഒഴിവാക്കാന്‍ ഈ നടപടി അത്യാവശ്യമാണെന്നുമാണ് വിലയിരുത്തല്‍. എന്നാല്‍ ക്രഡിറ്റ് കാര്‍ഡ് വില്‍പനയ്ക്കും ചെറുകിട ഉപഭോക്തൃ വായ്പകള്‍ക്കും ഇത് നടപടി വന്‍ തിരിച്ചടിയായേക്കാമെന്നാണ് ബാങ്കുകളുടെ ആശങ്ക. ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള മേഖലയിലെ കച്ചവടം വല്ലാതെ കുറയുമെന്ന് ബാങ്കുകൾ കരുതുന്നു. ഇതിനെതിരെ റിസർവ് ബാങ്കിനെയും കേന്ദ്രസര്‍ക്കാരിനെയും സമീപിക്കാനൊരുങ്ങുകയാണ് ബാങ്കുകള്‍ എന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പേഴ്‌സണല്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ഉപഭോക്തൃ വായ്പകള്‍ തുടങ്ങി ബാങ്കുകളുടെ ചെറുകിട ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് ഇത്തരം ഏജന്‍സികളാണ്. പലപ്പോഴും ഇടപാടുകാരുടെ കെ വൈ സി രേഖകള്‍ മുഴുവന്‍ സ്ഥലത്തെത്തി പരിശോധിക്കുന്നത് എജന്‍സിയുടെ ആളുകളാണ്. വന്‍തോതില്‍ ഡാറ്റകള്‍ ചോര്‍ത്തുന്നതിന് ഇത് ഇടയാക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത്തരം ഗൗരവമുള്ള പരിശോധനകള്‍ നടത്തേണ്ടത് ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.