വായ്പ എടുത്ത എല്ലാവരും ഇബിഎൽആറിലേക്കു മാറണോ?
Mail This Article
എക്സ്റ്റേണൽ ബെഞ്ച് മാർക്ക് ലെൻഡിങ് എന്നതിന്റെ ചുരുക്കപ്പേരാണ് ഇബിഎൽആർ. അതായത് ബാങ്ക് വായ്പകൾ അടുത്തിടെ റിപ്പോയുമായി ബന്ധിപ്പിച്ച വാർത്തകൾ കണ്ടിട്ടുണ്ടാവുമല്ലോ. റിസർവ് ബാങ്ക് റിപ്പോ റേറ്റ് കുറയ്ക്കുന്നതനുസരിച്ച് പലിശ നിരക്കിലും വ്യത്യാസം വരുന്നതാണ് പദ്ധതി. എന്നാൽ എല്ലാ വായ്പകളും ഇങ്ങനെയാക്കുന്നത് മെച്ചമാകണമെന്നില്ല.
കാരണം എസ്ബിഐ പോലുള്ള പൊതുമേഖലാ ബാങ്കുകളിൽ ഇതിലേക്കു മാറാൻ 6000 രൂപ സ്വിച്ച് ഓവർ ഫീസ് നൽകണം. നിങ്ങളുടെ പലിശനിരക്ക് 8.5 ശതമാനത്തിൽ താഴെയാണെങ്കിൽ ചെറിയ പലിശ വ്യത്യാസത്തിനായി 6000 രൂപ മുടക്കുന്നത് നഷ്ടം ആയിരിക്കും. വാർഷിക പലിശ വ്യത്യാസം കണക്കാക്കി നോക്കുമ്പോൾ ഒരുപക്ഷേ 2500 - 3000 രൂപയുടെ നേട്ടമേ ഉണ്ടാകൂ. അതേ സമയം ഇബിഎൽആറിലേക്കു മാറാൻ 6000 രൂപ മുടക്കുകയും വേണം.
ഒരുവർഷത്തിനുള്ളിൽ വായ്പ എടുത്തിട്ടുള്ളവർ ഇബിഎൽആറിലേക്കു മാറ്റേണ്ടതില്ല. നിലവിലെ സാമ്പത്തിക അവസ്ഥയിൽ അടുത്തവർഷം ഇതിലും കുറഞ്ഞ പലിശ നിരക്ക് ആയിരിക്കും. അപ്പോൾ സ്വാഭാവികമായും ഒരു വർഷം കഴിയുമ്പോൾ അന്നത്തെ നിരക്കിലേക്കു മാറും. ഇബിഎല്ലാറിലേക്കു മാറുമ്പോഴുണ്ടാകുന്ന റിക്സ് റിപ്പോ റേറ്റ് കുറയുമ്പോൾ ഉപഭോക്താവിനു ലാഭമാണെങ്കിലും അത് കൂടുമ്പോൾ നഷ്ടം സംഭവിക്കും. 9% പലിശ നൽകേണ്ടിവരുന്ന പഴയ വായ്പകൾ ഉള്ളവർക്ക് ഇബിഎൽആർ വളരെ ഗുണകരമാകും.