ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിധി രണ്ട് ലക്ഷം രൂപ, ബജറ്റ് പ്രഖ്യാപനമുണ്ടായേക്കും
Mail This Article
രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍ക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നു. ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ ഇതു സംബന്ധിച്ച വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പിന്നീട് ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ തന്നെ ഇത് നിഷേധിച്ചിരുന്നു.
നിലവിൽ പരിരക്ഷ തുക ഒരു ലക്ഷം
രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന തുക എത്രകണ്ട് വലുതാണെങ്കിലും നിലവില്‍ ഇന്‍ഷൂറന്‍ കവറേജ് ഒരു ലക്ഷം രൂപ ആണ് . നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കുകള്‍ പ്രതിസന്ധിയിലാകുകയോ ലിക്വിഡേഷന്‍ നടപടിയിലേക്ക് പോവുകയോ ചെയ്താല്‍ വിവിധ അക്കൗണ്ടുകളിലായി ഡിപ്പോസിറ്റ് ചെയ്യപ്പെട്ടിരിക്കുന്ന തുക എത്ര തന്നെയായാലും ഒരാള്‍ക്ക് പരമാവധി ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷ ഒരു ലക്ഷം രൂപയായിരിക്കും. ഇതാണ് രണ്ട് ലക്ഷമാക്കി ഉയര്‍ത്തുന്നത്. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ക്ക് ഭേദഗതി വരുത്തി ഇന്‍ഷൂറന്‍സ് പരിധി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
വര്‍ധന ആരു വഹിക്കും?
എന്നാല്‍ പരിധി ഉയര്‍ത്തുന്നതോടെ പ്രീമിയം തുകയിലുണ്ടാകുന്ന വര്‍ധന ആരു വഹിക്കും എന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഇത് ബാങ്കുകള്‍ തന്നെ നികത്തേണ്ടി വരുമെന്നാണ് സൂചനകള്‍. ആര്‍ ബി ഐ യുടെ കണക്കനുസരിച്ച് രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ 61 ശതമാനവും ഒരു ലക്ഷത്തിന് താഴെയുള്ളതാണ്. 70 ശതമാനം രണ്ട് ലക്ഷത്തിന് താഴെയുള്ളതാണ്. 15 ലക്ഷത്തിന് താഴെയുള്ള അക്കൗണ്ട് 98.2 ശതമാനം വരും. ഡിപ്പോസിറ്റ് ഇന്‍ഷൂറന്‍സ് കവറേജ് തുക താരതമ്യേന കുറഞ്ഞ രാജ്യമാണ് ഇന്ത്യ. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൊമേര്‍ഷ്യല്‍ ബാങ്കുകള്‍,വിദേശ ബാങ്കുകളുടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍, പ്രാദേശിക ബാങ്കുകള്‍, ആര്‍ ആര്‍ ബി തുടങ്ങിയവയിലെ ഡിപ്പോസിറ്റുകളാണ് ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നത്.