ബജറ്റില്‍ ധനമന്ത്രിയുടെ ഉറപ്പ്, കേരളാ ബാങ്കില്‍ ഉപഭോക്താക്കളെ പിഴിയുന്ന അധിക നിരക്കുകള്‍ ഉണ്ടാവില്ല
Mail This Article
കേരളത്തിന്റെ ജൈവഘടനയ്ക്കകത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന കേരളാ ബാങ്ക് ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. നിലവില്‍ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നടത്തുന്ന കേരളത്തിന്റെ സ്വന്തം ബാങ്കിനെ 3 ലക്ഷം കോടിയുടെ ബിസിനസിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ഈ ബാങ്ക് പ്രവര്‍ത്തനമാകുന്നതോടെ അമിത നിരക്കില്‍ മറ്റ് ബാങ്കുകള്‍ ഈടാക്കുന്ന നിരക്കുകള്‍ ഒന്നു ഉണ്ടാവില്ല എന്ന് ധനമന്ത്രി വ്യക്തമാക്കുന്നുണ്ട്. തന്നെയുമല്ല ഫീസിനത്തില്‍ അന്യായമായ തുക ഉപഭോക്താക്കളോട് വാങ്ങില്ലെന്നും ധനമന്ത്രി പറയുന്നു. കേരളത്തിന്റേതായ ഒരു ബാങ്ക് എന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്ന കേരളാ ബാങ്ക് അങ്ങനെ നോക്കുമ്പോള്‍ മലയാളത്തിനും കേരളീയര്‍ക്കും അഭിമാനവും പ്രയോജനകരവും ആകും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ് ബി ഐ ഏറ്റെടുത്തതോടെയാണ് കേരളത്തിന് സ്വന്തമായി ഒരു ബാങ്ക് വേണം എന്ന ആശയത്തിന് ജീവന്‍ വച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമാണ് വിജയത്തിലേക്ക് നീങ്ങുന്നത്. മഹാരാഷ്ട്രയിലെ പി എം സി ബാങ്ക് പ്രതിസന്ധിയിലായതോടെ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുവാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമ്പോഴാണ് കേരളത്തില്‍ 13 ജില്ലാ സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി കേരളാ ബാങ്ക് സ്ഥാപിക്കുന്നത്.
കോര്‍ബാങ്കിംഗ്, എടിഎം സംവിധാനങ്ങള്‍,ഡിജിറ്റലൈസേഷന്‍ എന്നിവയുടെ കടന്നുവരവോടെ ബാങ്കുകള്‍ തോന്നിയ പടിയാണ് സേവനങ്ങള്‍ക്ക് ചാര്‍ജുകളും വിവിധങ്ങളായ ഫീസുകളും ഈടാക്കുന്നത്. ബാങ്കുകള്‍ ഈടാക്കുന്ന തുകകള്‍ പലപ്പോഴും ഇടപാടുകാര്‍ അറിയുന്നു പോലുമില്ല. അഥവാ വ്യക്തമായി ഇത്തരം കാര്യങ്ങള്‍ കസ്റ്റമറെ ബോധ്യപ്പെടുത്താറുമില്ല. ഇതിന് സംശയവുമായി ചെന്നാല്‍ കോള്‍സെന്ററുമായി ബന്ധപ്പെടാനാവും പലപ്പോഴും നിര്‍ദേശം. ഇത്തരം സാഹചര്യങ്ങളില്‍, പ്രഖ്യാപിച്ച ലക്ഷ്യം നിറവേറ്റുന്നതാണെങ്കില്‍ കേരളാ ബാങ്ക് അനുഗ്രഹമായിരിക്കും. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ അക്കൗണ്ടുകളും കേരളാബാങ്കിലേക്ക് മാറുന്ന പക്ഷം അത് ഉത്തരേന്ത്യ അധിഷ്ഠിത ബാങ്കുകള്‍ക്ക് അമിത ചാര്‍ജുകള്‍ ഈടാക്കുന്നതിനുള്ള ഒരു മുന്നറിയിപ്പായും പ്രവര്‍ത്തിക്കും.