ADVERTISEMENT

ഈവര്‍ഷം പലിശ നിരക്കിന്റെ കാര്യത്തില്‍ ആര്‍ ബി ഐ സമീപനം എന്തായിരിക്കും? സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് ഇനിയും കുറയുമോ? അതോ നിലവിലെ നിരക്ക് തുടരുമോ? പണപ്പെരുപ്പം വരുതിയില്‍ വരാത്തതിനാൽ നിരക്ക് ഉയര്‍ത്താനാണോ സാധ്യത? വിവിധ തരത്തിലുള്ള വായ്പകളും നിക്ഷേപങ്ങളും സാധാരണക്കാരില്‍ വലിയ സ്വാധീനം ചെലുത്തുന്നതുകൊണ്ട് പുതുവര്‍ഷത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തി ഏറെയാണ്.

സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്ന് വന്ന കോവിഡ് ഭീഷണിയും സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയപ്പോള്‍ പല ഘട്ടങ്ങളിലായി ആര്‍ ബി ഐ റിപ്പോ നിരക്ക് 4 ശതമാനത്തിലേക്ക് താഴ്ത്തി. 

കുറച്ചിട്ടും കുറയ്ക്കാതെ ബാങ്കുകള്‍

പക്ഷേ ആര്‍ ബി ഐ പലിശ നിരക്ക് കുറച്ചെങ്കിലും ബാങ്കുകള്‍ അതങ്ങനെ ഇടപാടുകാര്‍ക്ക് കൈമാറിയില്ല. കഴിഞ്ഞ മാർച്ചിനു ശേഷം ആര്‍ ബി ഐ വരുത്തിയ കുറവിന്റെ 50 ശതമാനം വരെയേ ബാങ്കുകള്‍ ഇടപാടുകാർക്ക് കൈമാറിയിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതായത് ഭവന-വാഹന-വിദ്യാഭ്യാസ വായ്പകള്‍ അടക്കമുള്ളവയ്ക്ക് വലിയ തോതില്‍ പലിശ ഇളവ് ലഭിക്കുമെന്ന സാധാരണക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായി.

അര ശതമാനം

2020 മാര്‍ച്ച് മുതല്‍ പല ഘട്ടങ്ങളിലായി 1.15 ശതമാനമാണ് റിപ്പോയില്‍ ആര്‍ ബി ഐ കുറവ് വരുത്തിയത്. അതേസമയം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ വായ്പ നിരക്കില്‍ വരുത്തിയ ശരാശരി കുറവ് പരമാവധി അര ശതമാണ്. നിലവിലുള്ള വായ്പകളില്‍ പൊതുമേഖലാ ബാങ്കുകള്‍ 59 പോയിന്റ് (0.59 ശതമാനം) നിരക്ക് കുറച്ചപ്പോള്‍ ഇക്കാലയളവില്‍ നല്‍കിയ പുതിയ വായ്പകള്‍ക്ക് 68 പോയിന്റ് വരെയാണ് കുറവ് വരുത്തിയത്. അതേ സമയം സ്വകാര്യ ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചതിന്റെ ശരാശരി യഥാക്രമം 48 ഉം 36 ഉം പോയിന്റുകളാണ്.

നിക്ഷേപ പലിശ എന്ന ന്യായം

വിവിധ നിക്ഷേപങ്ങളുടെ പലിശ വരുമാനം കൊണ്ട് ജീവിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ ലക്ഷക്കണക്കിന് വരുമെന്നതിനാല്‍ അവരുടെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടി വരുമെന്നും ഇത് വലിയ ബാധ്യതയാകുമെന്നുമാണ് ബാങ്കുകളുടെ ന്യായം. കുറഞ്ഞ ചെലവിൽ പണം ലഭ്യമായാല്‍ മാത്രമേ ഇതടക്കമുള്ള കാര്യങ്ങൾ മുന്നോട്ടു നീങ്ങൂ. റിപ്പോ നിരക്കിലെ ആവര്‍ത്തിച്ചുള്ള കുറവിന് പിന്നിലും ഈ ലക്ഷ്യമുണ്ട്. ഈ സാഹചര്യത്തില്‍  നിലവിലുള്ള പലിശ നിരക്കിലെ കുറവ് ഇനിയും ഇടപാടുകാരിലേക്ക് കൈമാറണമെന്നതിനാല്‍ ഈ വർഷം പലിശ നിരക്കില്‍ കുറവ് വന്നേയ്ക്കാം. പലിശയിൽ ഒരു ശതമാനം വരെ കുറവ് പ്രവചിക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളുണ്ട്.

English Summary : There may be more Cut in Interest Rate in This Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com