പാവപ്പെട്ടവര്‍ക്കുള്ള പൂജ്യം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്നും ബാങ്കുകൾ പിടിച്ചത് കോടിക്കണക്കിന് രൂപ
Mail This Article
പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പൂജ്യം ബാലന്‍സ് അക്കൗണ്ടുകളില്‍ നിന്നും എസ് ബി ഐ അടക്കമുളള ബാങ്കുകള്‍ സേവനനിരക്കായി അനധികൃതമായി ശേഖരിച്ചത് നൂറുകണക്കിന് കോടി രൂപ. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകൾ (ബിഎസ്ബിഡിഎ) ആരംഭിക്കാന്‍ ആര്‍ബി ഐ നിര്‍ദേശം നല്‍കിയത്. മാസം നാല് ഇടപാട് എന്ന പരിധി വച്ച് അതിനപ്പുറത്തുള്ള സേവനമൊന്നിന് 17.70 രൂപ ചാര്‍ജ് ചെയ്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എസ് ബി ഐ 300 കോടി രൂപ ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് വസൂലാക്കിയിട്ടുണ്ടെന്നാണ് ഐ ഐ ടി മുബൈയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൗജന്യ ഇടപാടുകള്‍
12 കോടി അക്കൗണ്ടുകളില്‍ നിന്നാണ് ഈ തുകയത്രയും പിടിച്ചതെന്നും ഇത് യുക്തിസഹമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് ദരിദ്രരുടെ ഇത്തരം അക്കൗണ്ടുകളില്‍ നിന്നും 2015 മുതല്‍ പിടിച്ചത് 9.9 കോടി രൂപയാണ്. മാസം നാലില്‍ കവിഞ്ഞുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കടക്കം ഒന്നിന് 17.70 രൂപ വീതം വസൂലാക്കിയിട്ടുണ്ട് ബാങ്കുകള്‍. മാസം നാലിലധികം സൗജന്യ ഇടപാടുകള്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് അനുവദിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഇത്തരം അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന മൂല്യ വർധിത സേവനങ്ങള്‍ പോലും സൗജന്യമായിരിക്കണമെന്നുണ്ട്.
ഗ്രാമീണ ജനത
എടിഎം, ആര്‍ടിജിഎസ്, എന്‍ ഇ എഫ് ടി, നേരിട്ട് പണം പിന്‍വലിക്കല്‍, ഇ എം ഐ ഇത്തരത്തിലുള്ള എല്ലാ ഇടപാടുകളും ഉള്‍പ്പെടെയാണ് മാസം നാല് എന്ന് പരിധി ബാങ്കുകള്‍ വച്ചിട്ടുള്ളത്. ഈ പരിധി കഴിയുന്നതോടെ ബി എസ് ബി ഡി എ സാധാരണ സേവിങ്സ് അക്കൗണ്ടായി മാറും. ഇന്ത്യയിലെ ഗ്രാമീണ ജനതയെ ബാങ്കിങ് പ്രവര്‍ത്തനങ്ങളിലേക്ക് അടുപ്പിക്കുന്നതിനായിട്ടാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന സ്‌കീം തുടങ്ങിയത്. യാതൊരു ചെലവുമില്ലാത്ത ഈ അക്കൗണ്ടുകളിലെ സേവനങ്ങളും സൗജന്യമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. ബി എസ് ബി ഡി എ വിഭാഗത്തില്‍ പെടുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്നാണ് മുഖ്യധാരാ ബാങ്കുകള്‍ കോടികള്‍ കീശയിലാക്കുന്നത്.
English Summary : Banks are Charging Crores of Rupees from Poor People as Service Charge