ADVERTISEMENT

അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ വായ്പ തിരിച്ചടവ് മുടങ്ങുന്നത് ഏറി വരികയാണെന്ന്  നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) യുടെ കണക്കുകള്‍. വായ്പയെടുത്തവർ ബാങ്കിന് നല്‍കിയിട്ടുള്ള മുന്‍കൂര്‍ 'ഓട്ടോ ഡെബിറ്റ് ട്രാന്‍സാക്ഷന്‍' നിര്‍ദേശമാണ് മുടങ്ങുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ വായ്പ തിരിച്ചടവില്‍ വലിയ ഇടിവുണ്ടാക്കിയതാണ് കാരണം. 

ഓട്ടോ ഡെബിറ്റ്

ഓരോ മാസവും ഇ എം ഐ ആയി പണം അക്കൗണ്ടില്‍ നിന്ന് ഈടാക്കാന്‍ ബാങ്കിന് നല്‍കുന്ന സമ്മതപത്രമാണ് ഇത്. ഇതനുസരിച്ച് വായ്പയുടെ ഗഢു അടയ്‌ക്കേണ്ട തീയതിയില്‍ അക്കൗണ്ടില്‍ നിന്ന് ബാങ്ക് പണം ഈടാക്കുന്നു. അന്ന് അക്കൗണ്ടില്‍ പണം ഉണ്ടെന്ന് ഉറപ്പു വരുത്തിയാല്‍ മതി ഇവിടെ. ബാങ്കില്‍ പോയി അടക്കേണ്ടതില്ല. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ വരുമാനം കുറയുകയോ, നഷ്ടപെടുകയോ ചെയ്തതോടെ പലരുടെയും അക്കൗണ്ട് കാലിയായി. ഇതോടെ മുന്‍കൂര്‍ നിര്‍ദേശമനുസരിച്ച് അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനുള്ള റിക്വസ്റ്റ് മുടങ്ങുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇങ്ങനെ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ഇത് മുടങ്ങുന്നതിന്റെ നിരക്ക് ഉയരുകയാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ജൂണില്‍ ഈ ബൗണ്‍സിങ് നിരക്ക് 36.51 ശതമാനമാണ്. മാര്‍ച്ചില്‍ 32.76 ശതമാനമായിരുന്നത് ഏപ്രില്‍ മാസത്തില്‍ 34.05 ശതമാനത്തിലേക്ക് ഉയര്‍ന്നു. 8.7 കോടി ഓട്ടോ ഡെബിറ്റ് റിക്വസ്റ്റുകളില്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ 3.2 കോടിയും ജൂണില്‍ ബൗണ്‍സായതായി എന്‍ പി സി ഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ക്രെഡിറ്റ് സ്‌കോര്‍

അക്കൗണ്ടില്‍ പണമില്ലാതെ ഗഢു മുടങ്ങുന്നത് ഉപഭോക്താക്കളുടെ ക്രെഡിറ്റ്് സ്‌കോറിനെ ബാധിക്കും. അക്കൗണ്ടില്‍ നിന്ന് പണം പിടിക്കാന്‍ മുന്‍കൂര്‍ എഴുതി നല്‍കുകയും പണമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അത് എന്‍ പി എ ആകാനുള്ള സാധ്യത ഏറെയാണ്. എങ്കിൽ നിലവിലെ ക്രെഡിറ്റ് സ്‌കോര്‍ കുറയ്ക്കും. ഒരു ഇ എം ഐ മുടങ്ങിയാല്‍ 50 പോയിന്റ് വരെ സ്‌കോര്‍ താഴുമെന്നാണ് വിലയിരുത്തല്‍. ഇത് പിന്നീടുള്ള വായ്പകള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. മാത്രമല്ല, ഇങ്ങനെ ഇ സി എസ് മുടങ്ങിയാൽ ബാങ്കുകൾ കനത്ത തുക പിഴ ഈടാക്കുകയും ചെയ്യും. അക്കൗണ്ടിൽ പണമില്ലാതിരിക്കുന്ന അവസ്ഥയിൽ ഇതു വീണ്ടും  ബാധ്യത വരുത്തിവെക്കും.

English Summary : You may Suffer if You Discontinue Auto Debit Facility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com