ADVERTISEMENT

ഇനി മുതല്‍ നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് വേണ്ടി ചെക്ക് നല്‍കുന്നുവെങ്കില്‍ സൂക്ഷിക്കണം. ആര്‍ ബി ഐ യുടെ പുതിയ തീരുമാനമാണ് കാരണം. ഓഗസ്റ്റ് ഒന്നു മുതല്‍ നാഷണല്‍ ഓട്ടൊമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍ എ സി എച്ച്) സംവിധാനം എല്ലാ ദിവസവും ലഭ്യമാക്കാന്‍ ആര്‍ ബി ഐ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി ബാങ്ക് അവധി ദിനങ്ങളിലടക്കം ശമ്പളം ഉള്‍പ്പെടെയുള്ള സാമ്പത്തിക വിനിമയത്തിനോ ചെക്ക് പണമായി മാറുന്നതിനോ തടസമില്ലാതായി.

പണമുണ്ടെന്ന് ഉറപ്പാക്കുക

അവധി ദിനങ്ങളിലും സാമ്പത്തിക പ്രക്രീയ തുടര്‍ച്ചയായി നടക്കും എന്നതുകൊണ്ട് ചെക്കുകള്‍ നല്‍കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. അക്കൗണ്ടില്‍ പണമുണ്ട് എന്നുറപ്പു വരുത്തി വേണം ചെക്കുകള്‍ നല്‍കാന്‍. അല്ലെങ്കില്‍ ചെക്ക്് മടങ്ങുകയും അത് പിന്നീട് സാമ്പത്തിക പ്രതിസന്ധിയായി രൂപപ്പെടുകയും ചെയ്യും. ഇതുമൂലം ധനനഷ്ടത്തിന് പുറമേ മാനനഷ്ടം വരെ നേരിടേണ്ടി വരും. അതുകൊണ്ട് ചെക്ക് നല്‍കുമ്പോള്‍ അവധി ദിനമാണെങ്കിലും അക്കൗണ്ടില്‍ പണമുണ്ട് എന്നുറപ്പു വരുത്തണം. നേരത്തേ, ചെക്ക്്് നല്‍കുമ്പോള്‍ അക്കൗണ്ടില്‍ പണമില്ലെങ്കിലും അടുത്ത പ്രവൃത്തി ദിനത്തില്‍ നിക്ഷേപിച്ചാല്‍ ചെക്ക് മടങ്ങുന്നത് ഒഴിവാക്കാമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് നടക്കാതാവും..

ജാഗ്രത വേണം

ശമ്പള വരുമാനക്കാര്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനമാണെങ്കിലും ഇ എം ഐ അടവ് പോലുള്ള കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് പണി കിട്ടാനും സാധ്യതയുണ്ട്.  മ്യൂച്ച്വല്‍ ഫണ്ട് എസ് ഐ പി, ഭവന-വാഹന വായ്പ അടക്കമുളളവയുടെ ഇ എം ഐ, ടെലിഫോണ്‍, വൈദ്യുത ബില്ലുകള്‍ തുടങ്ങിയവയുടെ മാസതിരിച്ചടവിന്് 'ഓട്ടോ ഡെബിറ്റ്' ഓപ്ഷന്‍ കൊടുത്തിട്ടുള്ളവരാണ് ജാഗ്രത പുലര്‍ത്തേണ്ടത്. കാരണം അവധിദിനങ്ങളും ഞായാറാഴ്ചകളും ഇ എം ഐ യുടെ കാര്യത്തില്‍ ബാങ്കുകള്‍ ഇനി പരിഗണിക്കില്ല. അക്കൗണ്ടില്‍ പണം സൂക്ഷിച്ചില്ലെങ്കില്‍ ഗഢു മുടങ്ങിയതായി കണക്കാക്കും.

ഓണ്‍ലൈന്‍ പണവിനിമയ സംവിധാനമായി ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി എന്നിവ കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്‍ എ സി എച്ച് ബാങ്ക് പ്രവര്‍ത്തിദിനത്തിലെന്ന പോലെ അവധി ദിനത്തിനും ബാധകമാക്കിയത്

English Summary : Keep These Things in Mind Before Cheque Clearing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com