ലോക്കറിന്റെ സുരക്ഷയിൽ ബാങ്കുകൾക്കും വീഴുന്നു ലോക്ക്
Mail This Article
തങ്ങളുടെ ലോക്കറിൽ വെച്ചിരിക്കുന്ന സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ഇല്ലെന്നായിരുന്നു ബാങ്കുകളുടെ ഇതുവരെയുള്ള നിലപാട്. എന്നാൽ ഇത് മാറ്റാൻ കാലമായി എന്ന സൂചന റിസർവ് ബാങ്ക് നൽകിയിട്ടുണ്ട്. തീപിടുത്തം, മോഷണം, കവർച്ച, കൊള്ള, വഞ്ചന തുടങ്ങിയവ ഉണ്ടായാൽ ഡിപ്പോസിറ്റ് ലോക്കറിന്റെ വാർഷിക വാടകയുടെ 100 മടങ്ങ് തുക ഉപഭോക്താക്കൾക്ക് നൽകണം എന്നതാണ് പുതിയ നിർദേശം. ഉപഭോക്താക്കളുടെ കൈയ്യില്‍ നിന്നും വാടക വാങ്ങിയിട്ട് ലോക്കറിൽനിന്നും സാധനങ്ങൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്ക് ഉത്തരവാദിത്തമില്ല എന്നതു മാറ്റണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ അഭിപ്രായപ്പെട്ടിരുന്നു. ലോക്കറുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ആറ് മാസത്തിനുള്ളിൽ മാർഗ നിർദേശം പുറപ്പെടുവിക്കണം എന്നും റിസർവ് ബാങ്കിന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
റിസർവ് ബാങ്ക് നിർദേശങ്ങൾ
∙ലോക്കറുകൾ സൂക്ഷിക്കുന്ന നിലവറകളുടെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ ബാങ്കുകൾ കൈക്കൊള്ളണം. .
∙ലോക്കറിൽ വയ്ക്കുന്ന സാധനങ്ങളുടെ രേഖകൾ തങ്ങളുടെ പക്കലില്ലാത്തതിനാൽ ബാങ്കുകൾ അതിന് ഇൻഷുറൻസ് നൽകുവാൻ ബാധ്യസ്ഥരല്ല.
∙നിലവിലുള്ള ലോക്കർ ഉപഭോക്താക്കളുമായി, ബാങ്കുകൾ അവരുടെ ലോക്കർ കരാറുകൾ 2023 ജനുവരി 1 നു മുൻപ് പുതുക്കണം.
∙ബാങ്ക് ശാഖകളുടെ തിരിച്ചറിയൽ കോഡ് എല്ലാ ലോക്കർ കീകളിലും പതിപ്പിച്ചിട്ടുണ്ടെന്നു ബാങ്കുകൾ ഉറപ്പു വരുത്തണം.
∙ഏഴു വർഷത്തേക്ക് ലോക്കർ പ്രവർത്തനരഹിതമായി തുടരുകയാണെങ്കിൽ, വാടകകാരനെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, വാടക സ്ഥിരമായി അടക്കുന്നെണ്ടെങ്കില്‍ പോലും ലോക്കർ നോമിനിക്കോ, മറ്റു അവകാശികൾക്കോ കൈമാറുന്നതിനുള്ള സ്വാതന്ത്ര്യം ബാങ്കുകൾക്ക് ഉണ്ടായിരിക്കും.
English Summary: New Changes in Locker Rules