ഇനി നിർബന്ധിച്ച് ക്രെഡിറ്റ് കാർഡ് എടുപ്പിക്കാനാകില്ല
Mail This Article
ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും പുറത്തിറക്കുന്നതിന് റിസർവ് ബാങ്ക് പുതിയ മാർഗനിർദേശങ്ങൾ നൽകി. ക്രെഡിറ്റ് കാർഡിന്റെ പലിശ നിരക്ക്, ഈടാക്കുന്ന തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ കാർഡ് ഇഷ്യൂ ചെയ്യുമ്പോൾ ചെറു വിവരണമായി കൂടെ നൽകണം. നഷ്ടപെട്ട കാർഡുകൾ, കാർഡ് തട്ടിപ്പുകൾ മുതലായവയിൽ നിന്നുണ്ടാകുന്ന ബാധ്യതകൾ പരിഹരിക്കുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് പരിഗണിക്കണം.
നോമിനിയുടെ വിവരങ്ങൾ
കാർഡ് ഇഷ്യൂ ചെയ്യുന്നവർ നോമിനിയുടെ വിവരങ്ങൾ ഡിജിറ്റലായി നൽകേണ്ടതാണ്. ഉപഭോക്താവിന് ക്രെഡിറ്റ് കാർഡ്, ബാങ്കിൽ നിന്നും നൽകി ഏഴു ദിവസം കഴിഞ്ഞും ഉപയോഗിച്ചില്ലെങ്കിൽ മറ്റ് ചിലവുകളൊന്നും ഈടാക്കാതെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാം. കാർഡ് ഉടമയിൽ നിന്നും വ്യക്തമായ സമ്മതം തേടാതെ ഒരു ഘട്ടത്തിലും ക്രെഡിറ്റ് പരിധി മാറ്റുകയില്ലെന്ന് ഇഷ്യൂ ചെയ്യുന്നവർ ഉറപ്പു വരുത്തണം. ഒരു വർഷത്തിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിട്ടില്ലെങ്കിൽ കാർഡ് ഉടമയെ അറിയിച്ചശേഷം കാർഡ് ക്ലോസ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കാം.
നിരക്കുകള്‍ മറച്ചുവെക്കരുത്
സൗജന്യമായി ക്രെഡിറ്റ് കാർഡുകൾ നൽകുമ്പോൾ നിരക്കുകളൊന്നും മറച്ചുവെക്കരുത്. സേവിങ്സ് അക്കൗണ്ടുകളോ, കറന്റ് അക്കൗണ്ടുകളോ ഉള്ളവർക്ക് മാത്രമേ ഡെബിറ്റ് കാർഡുകൾ നൽകൂ. കാർഡ് എടുക്കാൻ ബാങ്കുകൾ ഉപഭോക്താവിനെ നിർബന്ധിക്കരുത്. പുതുക്കിയ മാർഗനിർദേശങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പേയ്മെന്റ്റ് ബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കുകളും ഒഴികെ മറ്റുള്ളവക്കെല്ലാം ഈ മാർഗ നിർദേശങ്ങൾ ബാധകമാണ്. എൻ ബി എഫ് സി കളും ഈ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ട്.
English Summary : Latest Changes in Credit- Debit Cards