ADVERTISEMENT

മോണിറ്ററി പോളിസി അവലോകനത്തിൽ റിസർവ് ബാങ്ക് ഗവർണർ പ്രധാനപ്പെട്ട നാല് പ്രഖ്യാപനങ്ങൾ നടത്തി. കരട് പോളിസികൾ പ്രസിദ്ധീകരിച്ച്, ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു നയങ്ങൾക്ക് അന്തിമരൂപം നൽകുമെന്നാണ് ഗവർണർ പറഞ്ഞത്. കരട് പോളിസികളുലുടെ വിശദാംശങ്ങൾ അറിഞ്ഞാലേ ഇക്കാര്യങ്ങളിൽ ഉചിതമായ അഭിപ്രായം പറയാൻ കഴിയൂ.

 

എങ്കിലും ഉണ്ടാകാവുന്ന നഷ്ടം അടിസ്ഥാനമാക്കിയുള്ള പ്രൊവിഷൻ (Expected Loss Based Provisioning approach) സംവിധാനമാണ് ഇതിൽ ഒന്നാമത്തേയും പ്രധാനപ്പെട്ടതും. നിലവിൽ ആവശ്യത്തിന് പ്രൊവിഷനിംങ് ഇല്ലാത്ത ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും അവരുടെ ബാലൻസ് ഷീറ്റ് മാനേജ്മെന്റിൽ ചില പ്രയാസനങ്ങളുണ്ടാകാം. പ്രൊവിഷൻ തുക മാറ്റിവെച്ച ശേഷം മാത്രമേ ലാഭം നിശ്ചയിക്കാവൂ എന്നതിനാൽ കൂടുതൽ പ്രൊവിഷൻ എന്നാൽ കുറഞ്ഞ ലാഭം എന്നാണ് അർത്ഥം. 

loans

 

കിട്ടാകടമല്ലാത്ത വായ്പകൾക്ക് നിലവിൽ നേരിയ തോതിലുള്ള പ്രൊവിഷൻ വെച്ചാൽ മതി. ചുരുക്കം ചില വായ്പകൾ മാറ്റിനിർത്തിയാൽ പ്രൊവിഷൻ 0.25 % മുതൽ 2 % വരെയാണ്. എന്നാൽ കിട്ടാക്കടത്തിന് ഇതു 15 മുതൽ 100% വരെയാണ്. കിട്ടാക്കടത്തിന്റെ സ്വഭാവം, എത്ര നാളായി കിട്ടാക്കടം നിലനിൽക്കുന്നു, എത്രമാത്രം ഈട് ഉണ്ട്, വായ്പ തിരിച്ചു കിട്ടുന്നതിൽ മറ്റെന്തെങ്കിലും കുഴപ്പങ്ങളുണ്ടോ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് എത്ര പ്രൊവിഷൻ വേണമെന്ന് നിശ്ചയിക്കുന്നത്. ഒരു വായ്പ കിട്ടാക്കടം ആകുംമുൻപേ അതിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കി തിരിച്ചു കിട്ടാനുള്ള സാധ്യതകൾ കണക്കാക്കുന്ന റിസ്ക് അസ്സെസ്സ്മെന്റുകൾ ബാങ്കുകൾ നടത്തുന്നുണ്ട്. റിസർവ് ബാങ്കിന്റെ നിബന്ധനകൾ അനുസരിച്ചാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ടുകളും കണക്കുകളും റിസർവ് ബാങ്ക് പരിശോധിച്ചു ആവശ്യമായ കരുതൽ നടപടികൾ എടുക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകുകയും ചെയ്യും. റിസർവ് ബാങ്കിന്റെ വാർഷിക പരിശോധനകളിൽ ഇക്കാര്യം ശ്രദ്ധാപൂർവം വിലയിരുത്തുകയും ചെയ്യും.

 

ഇത്തരം കണക്കുകൾ പരിഗണിച്ച് വായ്പകൾ കിട്ടാകടമാവുന്നതിനു മുൻപ് തന്നെ കൂടുതൽ പ്രൊവിഷൻ സൂക്ഷിക്കേണ്ടിവരും എന്നാണ് ഇന്നത്തെ പ്രഖ്യാപനത്തിൽ നിന്നും മനസ്സിലാവുന്നത്. ആത്യന്തികമായി ഈ നയം ബാങ്കുകളുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും നമ്മുടെ സമ്പത് ഘടനയെ അടുത്ത തലത്തിലേക്ക് ഉയർത്തുകയും ചെയ്യും. ആ നിലയിൽ ഇതു നല്ലതുമാണ്. എന്നാൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ചില ബാങ്കുകൾക്കെങ്കിലും കൂടുതൽ പ്രൊവിഷൻ വേണ്ടി വരും. തിരിച്ചു കിട്ടാനുള്ള റിസ്കിനെ അടിസ്ഥാനപ്പെടുത്തി ഓരോ വായ്പയിലും പലിശ നിശ്ചയിക്കുന്ന രീതി ഇപ്പോൾ തന്നെ ബാങ്കുകൾ ചെയ്യുന്നുണ്ട്. പുതിയനയം മൂലം ബാങ്കുകൾക്ക് അധികഭാരം ഉണ്ടാക്കുന്ന വായ്പകളുടെ ഭാരം വായ്പകളിലേക്കു തന്നെ ചേർക്കുന്ന നയം ബാങ്കുകൾ എടുത്തുകൂടെന്നില്ല. 

 

അതോടെ നഷ്ടസാധ്യത കൂടുതലുള്ള വായ്പകൾ എടുത്ത ഇടപാടുകാർക്ക് ഈ ഭാരം കൂടി പേറേണ്ടി വരും. 

വായ്പകൾ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനികൾക്ക് വിൽക്കുന്ന രീതികളാണ് സെക്യൂരിയറ്റെഷൻ എന്നത് കൊണ്ട് പൊതുവെ അർത്ഥമാക്കുന്നത്. വായ്പകൾ കിട്ടാക്കടമായ ശേഷമോ അതിനു മുൻപോ ഇങ്ങനെ വിൽക്കാൻ ഇപ്പോൾ നിയമമുണ്ട്. കിട്ടാകടമാകും മുമ്പ് വായ്പകൾ വിൽക്കുന്ന കാര്യത്തിലാണ് മറ്റൊരു കരട് നയം കൊണ്ടുവരുന്നത്. ഇതിന്റെ വിശദവിവരങ്ങൾക്കായി കാത്തിരിക്കാം.

 

റീജിയണൽ റൂറൽ ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം ഇപ്പോൾ ചില നിബന്ധനകൾക്ക് വിധേയമാണ്. ഈ നിബന്ധനകളിൽ ഉചിതമായ നിയന്ത്രണങ്ങളോടെ ആവശ്യമായ അയവുകൾ വരുത്തി ഓൺലൈൻ ബാങ്കിങ് ഉപയോഗം ശക്തിപ്പെടുത്താൻ മറ്റൊരു കരട് പോളിസി ലക്ഷ്യമിടുന്നത്. അതുപോലെ ഓൺലൈൻ / ഡിജിറ്റൽ പ്ലാറ്റുഫോമുകൾ വഴി നൽകുന്ന വായ്പകളിൽ കൊണ്ട് വന്ന നിയന്ത്രണങ്ങൾ ആവശ്യമായ രീതിയിൽ ഇത്തരം ഏജൻസികൾ നേരിട്ടു നൽകുന്ന വായ്പകളിലും കൊണ്ടുവരുന്നതാണ് നാലാമത്തെ നയം. ഇതിന്റെ വിശദവിവരങ്ങളും വരാനിരിക്കുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com