ADVERTISEMENT

കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു ഡിബിയു(DBU) അഥവാ ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ്. അതനുസരിച്ച് രാജ്യത്ത് ആരംഭിച്ച 75 ഡിബിയുകളിൽ 3 എണ്ണം കേരളത്തിലാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരി (കാനറ ബാങ്ക്), തൃശൂർ ജില്ലയിലെ ചാലക്കുടി ആനമല ജംങ്ഷൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), പാലക്കാട് ജില്ലയിലെ കുന്നത്തൂർ മേട് (യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) എന്നിവിടങ്ങളിലാണ് യൂണിറ്റുകൾ ആരംഭിച്ചിട്ടുള്ളത്.

എന്താണ് ഡിബിയു?

24 മണിക്കൂറും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ നൽകുന്ന ശാഖയാണ് ഡിബിയു. ഡിജിറ്റലായി ബാങ്കിങ് ഇടപാടുകൾ നടത്താൻ കഴിയാത്തവർക്ക് ഈ പേപ്പർ രഹിത യൂണിറ്റിൽ എത്താം. യൂണിറ്റിലുള്ള ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് സ്വയം ഇടപാടുകൾ നടത്താം. ഇതിനായി ഇന്ററാക്റ്റീവ് ടാബ് കമ്പ്യൂട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വയം ഇടപാടുകൾ നടത്താൻ കഴിയാത്തവരെ സഹായിക്കാൻ രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കുന്ന അസിസ്റ്റഡ് സോണും ഒരുക്കിയിട്ടുണ്ട്. പണം പിൻവലിക്കൽ, നിക്ഷേപം അടക്കമുള്ള സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. കാഷ്യറോ ക്യാഷ് കൗണ്ടറോ ഇല്ലാത്ത ശാഖയിൽ തുക നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും എടിഎം, ക്യാഷ് റീസൈക്ലർ മെഷീനിലൂടെയാണ്.

മറ്റു സേവനങ്ങൾ

സേവിങ്സ് അക്കൗണ്ട് തുറക്കൽ, ബാലൻസ് പരിശോധിക്കൽ, പാസ് ബുക്ക് പ്രിന്റിങ്, ഫണ്ട് ട്രാൻസ്ഫർ , സ്ഥിര നിക്ഷേപം, വായ്പ അപേക്ഷ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അപേക്ഷകൾ, അക്കൗണ്ട് സ്റ്റേറ്റ്മെൻറ്, ബിൽ പേയ്മെൻറ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്‌. 

സർക്കാർ പദ്ധതികളിൽ അംഗമാകാം

അടൽ പെൻഷൻ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന തുടങ്ങിയ പദ്ധതികളിൽ ചേരാനുള്ള ഓൺലൈൻ അപേക്ഷാ സൗകര്യവും ഇവിടെ ഉണ്ട്. പരാതികൾ സമർപ്പിക്കാനും അവയിലെ നടപടികൾ ട്രാക്ക് ചെയ്യാനുമുള്ള സേവനവും ലഭ്യമാണ്‌. സുരക്ഷിതമായി 24 മണിക്കൂറും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഡിബിയുകളിലൂടെ പ്രയോജനപ്പെടുത്താം.

English Summary : Know More about Digital Banking Units in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com