ADVERTISEMENT

വിലക്കയറ്റം കുറഞ്ഞുവെങ്കിലും ഉപഭോക്തൃ വിലസൂചിക ഇപ്പോഴും ഉയർന്നു തന്നെ നില്‍ക്കുന്നു, തൊഴിലില്ലായ്മ പ്രശ്നത്തിന് ശമനം ആയില്ല എന്നിങ്ങനെ തന്ത്രപരമായി വാക്കുകൾ കൊണ്ട് അമേരിക്കൻ ഫെഡറൽ റിസർവ് ഫെബ്രുവരി ഒന്നാം തീയതി വീണ്ടും പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നാലുതവണ 75 ബേസിസ് പോയിന്റ് വീതവും ഒടുവിൽ ഡിസംബറിൽ 50 ബേസിസ് പോയിന്റും ഉയർത്തിയതിനുശേഷമാണ് ഇപ്പോൾ 25 പോയിന്റും കൂടെ ഉയർത്തി. ഇനിയും നിരക്ക് ഉയർത്തുമോ ഇല്ലയോ എന്നൊന്നും തീർച്ചയോടെ പറയാറായിട്ടില്ല എന്നാണ് അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവെൽ പറഞ്ഞത്.  ഇതിനുപുറമെ യുദ്ധം, ആഗോള മാന്ദ്യം എന്നിങ്ങനെയുള്ള യാഥാർഥ്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അൽപ്പ സമയത്തിനുള്ളിൽ റിസർവ് ബാങ്ക് മോണിറ്ററി പ്രഖ്യാപിക്കുക.  

ഇന്ത്യ മെച്ചമാണ് 

ഡിസംബറിൽ 35 ബേസിസ് പോയിന്റ് റീപ്പോ നിരക്ക് വർധിപ്പിച്ചതിനു ശേഷം പ്രധാനപ്പെട്ട മൂന്ന് രേഖകൾ പുറത്തു വന്നു. ഒന്ന്,  2021 - 22 സാമ്പത്തിക വർഷത്തെ ബാങ്കുകളുടെ സ്റ്റബിലിറ്റി റിപ്പോർട്ട്, രണ്ട്, ബജറ്റിന് തലേന്ന് പാർലമെൻറിൽ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ട്, മൂന്ന്, 2023 - 24 സാമ്പത്തിക വർഷത്തേക്കുള്ള യൂണിയൻ ബജറ്റ്.  ഈ മൂന്ന് രേഖകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയും  വളർച്ചയും എടുത്തു പറയുന്നുണ്ട്. ബാങ്കുകളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, മെച്ചപ്പെടുന്നു എന്നതിനർത്ഥം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്നാണ്. നികുതി വരുമാനം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും, മൊത്തം ആഭ്യന്തര ഉത്പാദനം 6.8 ശതമാനത്തിലെങ്കിലും എത്തുമെന്നുമാണ് സാമ്പത്തിക റിപ്പോർട്ടിലുള്ളത്.  മാത്രമല്ല, ധനക്കമ്മി 6.4  ശതമാനത്തിൽ നിർത്താൻ കഴിയുമെന്നും അതിലുണ്ട്.  ഈ റിപ്പോർട്ടുകളുടെ കൂടെ അടിസ്ഥാനത്തിലാണ് 2023 - 24 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. 10 ലക്ഷം കോടി രൂപ അടിസ്ഥാന വികസനത്തിന് വകയിരുത്തിയും, 5.9 ശതമാനം ധനകമ്മിയും നികുതി വരുമാനത്തിൽ 40 ശതമാനത്തോളം വർദ്ധനവ് പ്രതീക്ഷിച്ചുകൊണ്ടുമുള്ള ബജറ്റാണ് ധനമന്ത്രി ലോക സഭയിൽ വെച്ചിട്ടുള്ളത്.  ഇത് മൊത്ത ആഭ്യന്തര ഉത്പാദനം 6.1 ശതമാനം ലക്ഷ്യം വെക്കുന്നു.

മോണിറ്ററി കമ്മിറ്റി നോക്കുക  പണപ്പെരുപ്പം

rbi-bank

എന്നാൽ മോണിറ്ററി കമ്മിറ്റിയുടെ ഉത്തരവാദിത്തം പ്രധാനമായും സമ്പദ് വ്യവസ്ഥയിലെ പണമൊഴുക്കും അതുണ്ടാക്കുന്ന വിലക്കയറ്റവും ആണ്.  നടപ്പു സാമ്പത്തിക വർഷമവസാനിക്കുമ്പോൾ രാജ്യം ലക്‌ഷ്യം വെക്കുന്ന വിലക്കയറ്റ നിരക്ക് 5.8 ശതമാനമാണ്. 2022 ഡിസംബറിൽ ഇത് 5.72 ശതമാനത്തിൽ നിർത്താൻ കഴിഞ്ഞത് വലിയ നേട്ടമായി റിസർവ് ബാങ്ക് കരുതുന്നു.  അതിനാൽ മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്ന 5.8 ശതമാനത്തിൽ വിലക്കയറ്റനിരക്ക് പിടിച്ചു നിർത്താൻ കഴിയുമെന്ന് കരുതാം.  എന്നാൽ അടുത്ത സാമ്പത്തിക വർഷം ഇത് 5 ശതമാനത്തിൽ ഒതുക്കണമെന്നാണു റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.  ബജറ്റിൽ പറഞ്ഞിരിക്കുന്ന തുകകളത്രയും അതാതു പദ്ധതികളിൽ ചിലവഴിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമാകുകയും പണമൊഴുക്ക് ഏറുകയും ചെയ്യും.  നിറയെ തെരെഞ്ഞെടുപ്പുകൾ വരുന്ന ഒരു വർഷമെന്ന നിലയിൽ ജനക്ഷേമ സാമൂഹ്യ ക്ഷേമ പദ്ധതികൾ കൂടുതലായി നടപ്പിലാകും.  ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതികൾ സജീവമാകും.  പുതിയ പ്രത്യക്ഷ നികുതി വ്യവസ്ഥയിൽ ജനങ്ങൾ, വിശേഷിച്ചു ഇടത്തരക്കാർ, സമ്പാദ്യം കുറച്ചു കൂടുതൽ തുക ചിലവഴിക്കും.  ഇതിന്റെയെല്ലാം ഫലമായി കമ്പോളത്തിൽ കൂടുതൽ പണം വരികയും അത് വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യാം.

ചുരുക്കി പറഞ്ഞാൽ, ഈ സാമ്പത്തിക വർഷം പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാനാകുമെങ്കിലും ആഗോള സാമ്പത്തിക ക്രമത്തിൽ തുടരുന്ന പ്രതിസന്ധികളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങളും മുന്നിൽ കണ്ടു മാത്രമേ 2024 ൽ 5 ശതമാനം എന്ന പണപ്പെരുപ്പ നിരക്ക് ലക്ഷ്യത്തിലേക്കു തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയൂ.  അതിനാൽ തന്നെ ഫെഡ് റിസർവിനെ പിന്തുടർന്ന് 25 ബേസിസ് പോയിന്റ് വർദ്ധന റിപ്പോയിൽ ഇത്തവണയും പ്രതീക്ഷിക്കാം. അത് മോണിറ്ററി കമ്മിറ്റി എടുക്കുന്ന പ്രായോഗികമായ മുൻകരുതലാകും.

English Summary : Union Budget and Monetary Policy Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com