ADVERTISEMENT

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സ്റ്റാർട്ടപ്പ് ഗ്രൂപ്പുകളുമായി സംവദിക്കുകയും അവർക്കനുകൂലമായ സാഹചര്യം ഒരുക്കി നല്‍കുവാൻ ആവശ്യമായ പദ്ധതികൾക്ക് ഗവൺമെന്റ് പിന്തുണ നൽകുമെന്ന നിലപാട് അറിയിക്കുകയും ചെയ്തു.  സ്റ്റാർട്ടപ്പുകൾക്ക് ലോകമെമ്പാടും വൻ പിന്തുണ നൽകിയിരുന്ന അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കു പിന്നാലെ ആത്മവിശ്വാസം നഷ്ടപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് മുന്നേറാൻ കരുത്തു നൽകി മന്ത്രിയുടെ നീക്കങ്ങൾ. 

സ്റ്റാർട്ടപ്പും ബാങ്കുവായ്പയും

രാജ്യത്തെ അഭ്യസ്തവിദ്യരായ ഒരു വിഭാഗം യുവാക്കൾ പുതിയ സംരംഭവുമായെത്തിയതിനെ ‘സ്റ്റാർട്ടപ്പ്’ എന്നു വിളിക്കാം. ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് വായ്പാ പദ്ധതികളുമായി പല ബാങ്കുകളും മുന്നോട്ട് വരുന്നു. പത്ത് ലക്ഷം മുതൽ രണ്ട് കോടി വരെ ഈടില്ലാതെ ക്രെഡിറ്റ് ഗ്യാരന്റി ഫണ്ടിന്റെ ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ മാത്രം ലഭിക്കുന്ന വായ്പകൾ മിക്ക ബാങ്കുകളിലുമുണ്ട്. അധികം ധനശേഷിയില്ലാത്ത, വ്യവസായ സംരംഭകനാകുക എന്ന് സ്വപ്നം കാണുന്ന ഏതൊരുവനും ഇത്തരം സ്കീമുകൾ ആശ്വാസകരമാണ്. 

സിലിക്കൺ വാലി ബാങ്കും ഇന്ത്യൻ സ്റ്റാർട്ടപ്പുകളും

നമ്മുടെ രാജ്യത്തെ ധാരാളം സ്റ്റാർട്ടപ്പുകൾക്ക് സിലിക്കൺ വാലി ബാങ്ക് (SVB) വായ്പ നൽകിയിട്ടുണ്ട്. അമേരിക്കയിൽ ആവശ്യമായ സെക്യൂരിറ്റി നമ്പർ (ഇൻകം ടാക്സ് തിരിച്ചറിയിൽ നമ്പർ) ഇല്ലാതെ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് എസ്.വി. ബാങ്കിൽ പണം സൂക്ഷിക്കാമായിരുന്നു. എന്നാൽ ബാങ്ക് പൊട്ടിയതോടെ ഈ പണം പിൻവലിക്കുവാൻ ബുദ്ധിമുട്ടുണ്ടാകും.

എസ്.വി.ബിയ്ക്ക് എന്തു പറ്റി?

നിരവധി കാരണങ്ങളാണ് സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്ക് കാരണം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കാര്യക്ഷമമല്ലാതിരുന്ന അസറ്റ് – ലയബിലിറ്റി മാനേജ്മെന്റ്. പൊതുജനങ്ങളിൽ നിന്നും വാങ്ങുന്ന പണമുപയോഗിച്ച് സമൂഹത്തിൽ വിവിധ ആവശ്യങ്ങൾക്ക് വായ്പ നൽകുക എന്നതാണ് ബാങ്കിങിന്റെ അടിസ്ഥാന തത്വം. 

ബാങ്കുകൾ നിക്ഷേപമായി വാങ്ങുന്ന പണത്തിന്റെ അളവ് കൂടുകയും വായ്പയായി നൽകുന്ന പണത്തിന്റെ അളവ് കുറയുകയും ചെയ്യുമ്പോൾ ബാങ്കുകൾ പ്രതിസന്ധിയിലാകുന്നു. 

സിലിക്കൺ വാലി ബാങ്കിനു സംഭവിച്ചതും ഇതു തന്നെയാണ്. കോവിഡ് കാലത്ത് ലഭിച്ച വൻ തോതിലുള്ള നിക്ഷേപങ്ങൾ ബോണ്ടുകളിൽ പലിശനിരക്ക് കുറഞ്ഞ സമയത്ത് നിക്ഷേപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുകയും നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുകയും ബോണ്ടുകൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരികയും ചെയ്തതോടെയാണ് സിലിക്കൺ വാലി ബാങ്കിന് പിടിച്ചു നില്‍ക്കുവാൻ സാധിക്കാതെയായത്. 

ഇന്ത്യയിൽ ബാങ്കുകൾ പേടിക്കേണ്ടതുണ്ടോ?

മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കേന്ദ്രബാങ്കായ ആർ.ബി.ഐയ്ക്ക് രാജ്യത്തെ ബാങ്കുകളുടെ മേൽ വളരെ ശക്തമായ നിയന്ത്രണങ്ങൾ ഉണ്ട്. മോണിറ്ററി പോളിസി പോലുള്ള നയങ്ങൾ മാറുന്ന സാമ്പത്തിക സാഹചര്യത്തിനനുസരിച്ച് പ്രഖ്യാപിക്കുന്നതോടൊപ്പം അസറ്റ് –ലയബിലിറ്റി മാനേജ്മെന്റിലും ആർബിഐ കൂടുതൽ ജാഗ്രത പുലർത്തുന്നു. അസറ്റ് – ലയബിലിറ്റി മാനേജ്മെന്റിൽ രാജ്യത്തെ എല്ലാ ബാങ്കുകളും പാലിക്കേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നതോടൊപ്പം ജാഗരൂകമായും ഫലപ്രദമായും ഈ നിർദേശങ്ങൾ ബാങ്കുകൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു. 

ശക്തമായ നിയന്ത്രണങ്ങൾ ബാങ്കുകളിൽ ഏർപ്പെടുത്തുമ്പോഴും ബാങ്കുകൾക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ സമ്പദ് വ്യവസ്ഥയിലേക്കും ബാങ്കുകളുടെ സാമ്പത്തിക സ്രോതസ്സിലേക്കും മിനിറ്റുകൾക്കൊണ്ട് പണമിറക്കി ബാങ്കുകളെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രക്ഷിക്കാറുണ്ട്. സമീപകാലത്ത് യെസ് ബാങ്കിന്റെ കാര്യത്തിലും കഴിഞ്ഞ ദശകത്തിൽ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കാര്യത്തിലും ആർ.ബി.ഐ നടത്തിയ ഇടപെടലുകൾ മികച്ച ഉദാഹരണങ്ങളാണ്.

English Summary : Silicon Valley Bank Crisis and Startups in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com