നോട്ടു നിരോധനത്തിന് ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടും കേസുകൾ ഒത്തുതീർന്നിട്ടില്ല. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട ഒരു കേസുമായി ഒരു വ്യക്തി സുപ്രിം കോടതിയെ സമീപിച്ചപ്പോൾ അതിൽ തീരുമാനമെടുക്കില്ലെന്ന് സുപ്രിം കോടതി പറഞ്ഞു. അസാധുവാക്കിയ 1000, 500 രൂപ നോട്ടുകൾ സ്വീകരിക്കണമെന്ന വ്യക്തിഗത കേസുകൾ പരിഗണിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു. അതിനായി സർക്കാരിനെ സമീപിക്കാനും സുപ്രീം കോടതി ഹർജിക്കാരനോട് ആവശ്യപ്പെട്ടു.
ഭരണഘടനാ ബെഞ്ച് വിധിക്ക് ശേഷം അസാധുവാക്കിയ കറൻസി നോട്ടുകൾ സ്വീകരിക്കുന്നതിന് വ്യക്തിഗത കേസുകളിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരപരിധി വിനിയോഗിക്കാൻ കോടതി ചിന്തിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹർജിക്കാർക്ക് യഥാർത്ഥ പരാതികളുണ്ടാകാമെന്നും എന്നാൽ നിയമമനുസരിച്ച് ഈ കോടതിക്ക് ഇളവ് നൽകാനാവില്ലെന്നും ബെഞ്ച് പറഞ്ഞു. അസാധുവാക്കിയ നോട്ടുകൾ മാറ്റി വാങ്ങുന്നതുമായി ബന്ധപ്പെട്ട വ്യക്തിഗത ഹർജികൾ 12 ആഴ്ചയ്ക്കുള്ളിൽ പരിഗണിക്കാനും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സര്ക്കാറിന്റെ നടപടികളിൽ എന്തെങ്കിലും അതൃപ്തി ഉണ്ടായാൽ ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാർക്ക് സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
English Summary : Supreme Court and Demonetization Cases