ADVERTISEMENT

ഓസ്‌ട്രേലിയൻ സെൻട്രൽ ബാങ്കും ബാങ്ക് ഓഫ് കാനഡയും  കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ പോളിസി നിരക്കുകൾ ഉയർത്തിയത് ഭാരതീയ റിസർവ് ബാങ്ക് എങ്ങനെയാവും ഈ സാമ്പത്തിക അവലോകനത്തിൽ പരിഗണിക്കുക എന്ന അവസാന നിമിഷ ആശയകുഴപ്പത്തിന് വിരാമമിട്ടുകൊണ്ട്, മോനിറ്ററി പോളിസി കമ്മിറ്റി ഏകകണ്ഠമായി ഇന്ത്യൻ നിരക്കുകൾ തൽസ്ഥിതി തുടരട്ടെയെന്ന ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. ഇത് വഴി റിസർവ് ബാങ്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രതിരോധശക്തിയും സ്ഥിരതയും ഒരിക്കൽ കൂടെ ലോകത്തിന് മുമ്പിൽ പ്രഖ്യാപിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര വളർച്ചയുടെ ആക്കം തുടരുമെന്ന് രണ്ടാം തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്നു.

ഇതിനർത്ഥം ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം തീർന്നിരിക്കുന്നു എന്നല്ല.  നാണ്യപ്പെരുപ്പം സ്വീകാര്യമായ നാല് ശതമാനത്തിൽ ഇനിയും എത്തിയിട്ടില്ല. എന്നാൽ അതിലേക്കുള്ള യാത്രയിൽ സന്തോഷകരമായ നാഴികല്ലുകൾ പിന്നിടുന്നുണ്ട്.  ഏപ്രിൽ മാസത്തിൽ അത് 4.7 ശതമാനത്തിൽ എത്തി. 

നിരക്ക് വർധനവിന് പൂർണ്ണവിരാമമായോ?

രാജ്യാന്തര തലത്തിൽ തുടരുന്ന  യുദ്ധ സാഹചര്യങ്ങളും അതുവഴി അവിടങ്ങളിൽ തുടരുന്ന അടങ്ങാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, ആഭ്യന്തര ആവശ്യത്തിലെ കുറവ് എന്നിവയും അതുമൂലം ഇന്ത്യൻ കയറ്റുമതിയിൽ വന്നേക്കാവുന്ന കുറവും റിസർവ് ബാങ്ക് മുന്നിൽ കാണുന്നുണ്ട്.  ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും കണക്കാക്കുന്നു.  കൂടാതെ നമ്മുടെ മൺസൂൺ മഴയുടെ തോതും എൽ നീനോ സാഹചര്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളിൽ അനിശ്ചിതത്വം തുടരാൻ കാരണങ്ങളാണ്.  ഇക്കാര്യങ്ങളിലെല്ലാം റിസർവ് ബാങ്ക് നിരീക്ഷിച്ചുകൊണ്ടേയിരിക്കും.  

മെച്ചപ്പെട്ടു വരുന്ന ഇന്ത്യൻ സാമ്പത്തിക രംഗം നൽകുന്ന സന്ദേശം സാമ്പത്തിക പോളിസികളിൽ നാളിതു വരെ കേന്ദ്ര ബാങ്ക് കൈകൊണ്ട തീരുമാനങ്ങൾ ശരിയായ ദിശയിൽ തന്നെയാണ് എന്നാണ്. അപ്പോഴും  അവസന ഘട്ടത്തിലുള്ള ഓട്ടമാണ് ഏറ്റവും ശ്രമകരവും നിർണായകവും എന്ന് ഗവർണ്ണർ പറയുമ്പോൾ, നിരക്ക് വർധനവിന്റെ മുകളറ്റത്തിൽ നാം എത്തിയിരിക്കുന്നു എന്ന് വായിക്കാമങ്കിലും വർദ്ധിത വീര്യത്തോടെ, കൂടുതൽ ശ്രദ്ധയോടെ  സാമ്പത്തിക നയങ്ങൾ തുടരേണ്ടതുണ്ട്. 

English Summary : RBI is Cautious on Indian Economy 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com