ADVERTISEMENT

കൊച്ചിയില്‍ ഒരു ഐടി കമ്പനിയിലാണ്‌ രാജീവ്‌ ജോലി ചെയ്യുന്നത്‌. പ്രീ-അപ്രൂവ്‌ഡ്‌ ലോണ്‍ തയാറാണെന്ന് പറഞ്ഞ് കുറെ കോളുകള്‍ രാജീവിന് വരാറുണ്ട്. ഇതൊരു ശല്യമായതോടെ തനിക്ക്‌ സാലറി അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന്‌ ഒരു ദിവസം തന്നെ വിളിച്ച എക്‌സിക്യൂട്ടിവിനോട്‌ രാജീവ്‌ തന്റെ പഴയ അനുഭവം വിവരിച്ചു.

2013ല്‍ ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ്‌ രാജീവ്‌ ഒരു പേഴ്‌സണല്‍ ലോണിനായി ഇതേ ബാങ്കില്‍ അപേക്ഷിച്ചത്‌. ബാങ്ക്‌ ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചതിനു ശേഷം രണ്ട്‌ ആഴ്‌ചയോളം രാജീവ്‌ കാത്തിരുന്നു. മൂന്ന്‌ വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന്‌ ഒരിക്കല്‍ പോലും മുടങ്ങുകയോ വൈകുകയോ ചെയ്യാതെ ശമ്പളം അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യപ്പെട്ടിട്ടും ജോലിസ്ഥിരതയെ കുറിച്ചുള്ള സംശയം ഉന്നയിച്ച്‌ ബാങ്ക്‌ അപേക്ഷ നിരസിച്ചു. പണത്തിനായി രാജീവിന്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. ക്രെഡിറ്റ്‌ കാര്‍ഡിനായി അപേക്ഷ നല്‍കിയപ്പോഴും രാജീവിന്‌ സമാനമായ അനുഭവമുണ്ടായി.

ഈ അനുഭവം വിവരിച്ചപ്പോള്‍ താങ്കളുടെ ഇപ്പോഴത്തെ ക്രെഡിറ്റ്‌ സ്‌കോര്‍ മികച്ചത്‌ ആണെന്നായിരുന്നു എക്‌സിക്യൂട്ടിവിന്റെ മറുപടി. ക്രെഡിറ്റ്‌ സ്‌കോര്‍ എത്ര മികച്ചതായാലും ഭവന വായ്‌പയുടെയും കാര്‍ വായ്‌പയുടെയും ഇഎംഐ, കുട്ടികളുടെ ട്യൂഷന്‍ ഫീസ്‌ എന്നീ ഇനങ്ങളില്‍ നല്ലൊരു തുക എല്ലാ മാസവും ചെലവാകുന്നുണ്ട് രാജീവിന്. അപ്പോൾ തനിക്ക്‌ വാഗ്‌ദാനം ചെയ്യപ്പെടുന്ന പേഴ്‌സണല്‍ ലോണ്‍ കൃത്യമായി തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിൽ എന്ത്‌ ഉറപ്പാണ്‌ ബാങ്കിനുള്ളതെന്ന്‌ രാജീവ്‌ ചോദിച്ചപ്പോള്‍ എക്‌സിക്യൂട്ടീവിന്‌ മറുപടിയുണ്ടായില്ല.

വായ്പാ ബിസിനസിന്റെ മാറുന്ന സ്വഭാവം

lon4

ക്രെഡിറ്റ്‌ സ്‌കോര്‍ നിങ്ങളുടെ വായ്‌പായോഗ്യത ഉയര്‍ത്തുന്നു. എന്നാല്‍ നിലവിലുള്ള വായ്‌പയുടെ മാസഗഡുക്കള്‍ ഉള്‍പ്പെടെയുള്ള വിവിധ ഇനങ്ങളിലുള്ള ചെലവിനു ശേഷം പുതിയൊരു വായ്‌പയുടെ തിരിച്ചടവിന്‌ എത്രത്തോളം ശേഷിയുണ്ടെന്ന്‌ വിലയിരുത്താന്‍ ക്രെഡിറ്റ്‌ സ്‌കോര്‍ ഒരു ഉപാധിയല്ല. പത്ത്‌ വര്‍ഷം മുമ്പ്‌ ഒരു കടവുമില്ലാതിരുന്ന കാലത്ത്‌ വായ്‌പയ്ക്ക് അപേക്ഷിച്ചത് തിരിച്ചടവു ശേഷിയെ കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിഷേധിച്ച ബാങ്കിന്‌ മാസ വരുമാനത്തിന്റെ 60 ശതമാനത്തിലേറെ ഇഎംഐ അടയ്‌ക്കാന്‍ വിനിയോഗിക്കുന്ന രാജീവിന്റെ തിരിച്ചടവു ശേഷിയില്‍ ഇപ്പോള്‍ തികഞ്ഞ വിശ്വാസമുള്ളത്‌ വായ്‌പാ ബിസിനസിന്റെ സ്വഭാവം ഏറെ മാറിയതുകൊണ്ടാണ്‌.

കഴിഞ്ഞ രണ്ട്‌-മൂന്ന്‌ വര്‍ഷ കാലയളവിലാണ്‌ പേഴ്‌സണല്‍ ലോണുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും ഉള്‍പ്പെടെയുള്ള അരക്ഷിത വായ്‌പകളുടെ വിതരണം ബാങ്കുകള്‍ വ്യാപകമാക്കിയത്‌. മാസവരുമാനമില്ലാത്ത വീട്ടമ്മമാര്‍ക്കു പോലും ലൈഫ്‌ ടൈം ഫ്രീ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വാഗ്‌ദാനം ചെയ്യും വിധം ബാങ്കുകള്‍ ഉദാരത കാട്ടുന്നു. വായ്‌പാ വിതരണം വിപുലമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി വായ്‌പാ യോഗ്യതയുടെ കാര്യത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരെ പുലര്‍ത്തിയിരുന്ന കാര്‍ക്കശ്യം ബാങ്കുകള്‍ ഉപേക്ഷിച്ചു.

കോര്‍പ്പറേറ്റ്‌ വായ്‌പ പോലുള്ള മേഖലകളിലെ വളര്‍ച്ചക്ക്‌ പരിധിയുണ്ടെന്നതു കൊണ്ടാണ്‌ ബാങ്കുകള്‍ കണ്‍സ്യൂമര്‍ ലോണ്‍ വിതരണം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. വായ്‌പ വളര്‍ച്ച ഉയര്‍ത്തണമെങ്കില്‍ ചില്ലറ കടങ്ങളുടെ വിതരണം കൂട്ടിയേ തീരൂ. പത്ത്‌ വര്‍ഷം മുമ്പത്തെ യാഥാസ്ഥിതിക ബാങ്കിങ് സമ്പ്രദായവുമായി മുന്നോട്ടുപോയാല്‍ അത്‌ സാധ്യമാകില്ല.

വ്യക്തി അധിഷ്‌ഠിത വായ്‌പാ ബിസിനസ്‌

loan-3-

പ്രത്യേകിച്ച്‌ യാതൊരു രേഖയും സമര്‍പ്പിക്കാതെ ലഭ്യമാകുന്ന പ്രീ-അപ്രൂവ്‌ഡ്‌ ലോണുകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നത്‌ വായ്‌പാ ബിസിനസ്‌ മേഖലയിലെ മാറ്റത്തിന്റെ സൂചനയാണ്‌. വ്യക്തി അധിഷ്‌ഠിത വായ്‌പാ ബിസിനസ്‌ ആണ്‌ അമേരിക്കയിലെ ബാങ്കുകളുടെ പ്രധാന ബിസിനസ്‌. ഭവന വായ്‌പയും വിദ്യാഭ്യാസ വായ്‌പയും കണ്‍സ്യൂമര്‍ ലോണുകളുമാണ്‌ അവര്‍ പ്രധാനമായും വിതരണം ചെയ്യുന്നത്‌. ഇന്ത്യയിലെ ബാങ്കുകളും ഈ രീതിയിലേക്ക്‌ മാറാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌.

ഉദാരമായ വായ്‌പാ വിതരണം ഇരുതലമൂര്‍ച്ചയുള്ള വാള്‍ പോലെയാണ്‌. വായ്‌പാ വിതരണം വര്‍ധിക്കുന്നത്‌ ഉപഭോഗം കൊഴുപ്പിക്കുന്നതിനും അതു വഴി സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മെച്ചപ്പെടുന്നതിനും വഴിവെക്കും. അതേ സമയം ജനങ്ങളുടെ തിരിച്ചടവു ശേഷിയെ ബാധിക്കുന്ന ചെറിയൊരു മാന്ദ്യ സൂചന പോലും ഇത്തരത്തിലുള്ള അഗ്രസീവ്‌ ബിസിനസ്‌ രീതിക്ക്‌ തിരിച്ചടിയാകും. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ വായ്‌പാ ബിസിനസ്‌ മേഖല തങ്ങളുടെ `ഉദാരത'യ്‌ക്ക്‌ പലപ്പോഴും വില കൊടുക്കേണ്ടി വന്നിട്ടുണ്ട്‌.

English Summary : The Changing Face of Loan Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com