ADVERTISEMENT

യുപിഐ ഇടപാടുകൾ കൂടുതല്‍ സൗകര്യപ്രദമാക്കാനും ലളിതമായി അയക്കുന്നതിനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മൂന്ന് പുതിയ നിയമങ്ങള്‍ (പരിഷ്‌കാരങ്ങള്‍) പ്രഖ്യാപിച്ചു. ഇതനുസരിച്ച് നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത സംവിധാനത്തിന്റെ സഹായത്തോടെ ശബ്ദ സന്ദേശം നല്‍കി മറ്റൊരാള്‍ക്ക് പണം അയക്കാന്‍ കഴിയും. ഉദാഹരണത്തിന്  ഒരു ഉപയോക്താവ് മറ്റൊള്‍ക്ക്, അയാളുടെ പേര് പറഞ്ഞ് 100 രൂപ അയക്കൂയെന്ന് ആവശ്യപ്പെട്ടാല്‍ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റം അയാളുടെ യുപിഐ ഐഡിയിലേക്ക് ഓട്ടോമാറ്റിക്കായി 100 രൂപ യുപിഐ പേയ്മെന്റായി അയക്കും. തുടക്കത്തില്‍ അഞ്ഞൂറു രൂപ വരെയുള്ള പണമിടപാടിനായിരിക്കും അനുമതി ഉണ്ടാവുക. 

പണമയക്കാന്‍ ഇന്റര്‍നെറ്റ് വേണ്ട

യുപിഐയില്‍ NFC (Near Field Communication ) സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഫ് ലൈന്‍ പേയ്മെന്റുകള്‍ നടത്താനുള്ള സംവിധാനമൊരുക്കലാണ് രണ്ടാമത്തെ പരിഷ്‌കാരം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഇത്തരത്തില്‍ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. പണം അയക്കുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും ഫോണുകള്‍ ചേര്‍ത്തുവെച്ച് ഓഫ് ലൈന്‍ പേയ്മെന്റുകള്‍ അയക്കാം. ഇത്തരത്തില്‍ 500 രൂപ വരെയാണ് കൈമാറാനാവുക. 

ചില്ലറ കരുതേണ്ട

ഓഫ് ലൈന്‍ മോഡില്‍ (ഇന്റര്‍നെറ്റ് ഇല്ലാതെ) ചെറിയ തുകകള്‍ ഡിജിറ്റല്‍ പേയ്മെന്റായി നല്‍കുന്ന പരിധി ഉയര്‍ത്തുന്നതാണ് മൂന്നാമത്തെ പരിഷ്‌കാരം. ഈ രീതിയില്‍ 500 വരെ കൈമാറാനാവും. നേരത്തെ പരിധി 200 രൂപയായിരുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍, വഴിയോരക്കടകള്‍, ബസ് യാത്രകള്‍ തുടങ്ങി ചെറിയ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ഇതേറെ ആശ്വാസമാകും. യാത്രയ്ക്ക് മുമ്പത്തെപ്പോലെ ചില്ലറയൊന്നും സൂക്ഷിക്കേണ്ടി വരില്ലെന്ന് മാതമല്ല, ഏതൊരു ചെറിയ പണമിടപാടും കൃതമായ ചില്ലറയോടെ തന്നെ നല്‍കാനുമാവും. 

രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റുകളുടെ പ്രസക്തിയും ഉപയോഗവും പരമാവധി വര്‍ദ്ധിപ്പിക്കാനാണ് ഈ മൂന്നു പരിഷ്‌കാരങ്ങളിലൂടെ റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. രാജ്യത്തെ ഒരു പണരഹിത സമൂഹമാക്കി മാറ്റാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. ഏതായാലും പുതിയ പരിഷ്‌കാരങ്ങള്‍ വരും മാസങ്ങളില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary : No Need of Internet for Sending Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com