ADVERTISEMENT

ബാങ്ക് അക്കൗണ്ടുകൾ ഒരാളുടെ പേരിലോ, ഒന്നിലധികം പേർ ചേർന്നോ തുടങ്ങാം. ഒരാളുടെ പേരിലാണെങ്കിൽ അക്കൗണ്ട് സംബന്ധിച്ച എല്ലാ അധികാരവും അയാൾക്ക് തന്നെയാണ്. എന്നാൽ ഒന്നിലധികം പേർ ചേർന്നുള്ള അക്കൗണ്ട് ആണെങ്കിൽ അക്കൗണ്ട് തുടങ്ങുന്നതും പണം നിക്ഷേപിക്കുന്നതും പിൻവലിക്കുന്നതും അക്കൗണ്ടിൽ നോമിനിയെ വയ്ക്കുന്നതും മുതൽ നിക്ഷേപത്തിന് ലഭിക്കുന്ന പലിശക്ക് നികുതി നൽകാനുള്ള ഉത്തരവാദിത്തം ആർക്കാണ്, ഇടപാടുകാരിൽ ഒരാൾ മരിച്ചാൽ അക്കൗണ്ടിന് എന്ത് സംഭവിക്കും എന്നുള്ളതുമായ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും.

തകർപ്പൻ പലിശയും ഉയർന്ന സുരക്ഷയും! ഇനിയെന്തിന് നിക്ഷേപിക്കാതിരിക്കണം?Read more ...

ആർക്കെല്ലാം തുടങ്ങാം?

∙ഭാര്യ-ഭർത്താക്കന്മാർ, സഹോദരങ്ങൾ, അച്ഛനമ്മമാരും മക്കളും, ബന്ധുക്കൾ, മറ്റെന്തെങ്കിലും തരത്തിൽ കൂട്ടായി ബാങ്ക് അക്കൗണ്ട് തുടങ്ങി ഇടപാടുകൾ നടത്തേണ്ട ആവശ്യമുള്ള സുഹൃത്തുക്കൾ എന്നിങ്ങനെ ഏതു വിധേനയും കൂട്ടായി ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. 

∙കൂട്ടായി തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അതിൽ ചേരുന്ന എല്ലാവർക്കും അറിയാൻ സാധിക്കുമെന്നും അക്കൗണ്ടിൽ വരുന്ന തുക ഇടപാടുകാർ തമ്മിലുള്ള നിശ്ചയപ്രകാരം ഒറ്റക്കൊറ്റക്കോ ഒരുമിച്ചോ പിൻവലിക്കാൻ കഴിയുമെന്നും മനസ്സിലാക്കണം. 

∙എന്നാൽ അക്കൗണ്ടിൽ പേരുള്ളവർ തമ്മിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടാവുകയും അക്കൗണ്ടിൽ ഇടപാട് നടത്തുവാൻ മറ്റുള്ളവരെ അനുവദിക്കുവാൻ പാടില്ലായെന്ന് ഒരാളോ ഒന്നിലധികം പേരോ  ബാങ്കിനെ രേഖാമൂലം അറിയിക്കുകയും ചെയ്‌താൽ, പിന്നീട് ആ അക്കൗണ്ടിൽ ഇടപാട് നടത്തുവാൻ ബാങ്ക് അനുവദിക്കുകയില്ല. 

∙തർക്കം തീർന്നെന്ന് എല്ലാവരും കൂടി എഴുതി നൽകിയാൽ മാത്രമേ തുടർന്ന് ഇടപാടുകൾ നടത്തുവാൻ കഴിയൂ. അല്ലെങ്കിൽ ഇത് സംബന്ധിച്ച കോടതി ഉത്തരവ് വേണ്ടിവരും.  

∙ആരുടെയെല്ലാം പേരിലാണോ അക്കൗണ്ട് തുടങ്ങുന്നത് അവരുടെയെല്ലാം തിരിച്ചറിയൽ രേഖകളും വിലാസവും ഫോട്ടോയും നൽകണം.  അക്കൗണ്ട് തുടങ്ങുവാനുള്ള അപേക്ഷയിൽ എല്ലാവരും ഒപ്പിടണം. 

ഒന്നിലധികം പേർ ചേർന്ന് തുടങ്ങുന്ന ബാങ്ക് അക്കൗണ്ട് ജോയിന്റ് (joint) അക്കൗണ്ട് എന്നാണ് പറയുക.

ഇടപാടുകൾ നടത്താൻ ആർക്കാണ് അധികാരം?

ജോയിന്റ് അക്കൗണ്ടുകളിൽ ആർക്കും പണം അടക്കാം.  എന്നാൽ പണം ചെക്ക് എഴുതി പിൻവലിക്കുന്നതിനും, മറ്റൊരാൾക്ക് ചെക്ക് നൽകുന്നതിനും, അക്കൗണ്ടിൽ നിന്ന് പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയക്കുന്നതിനും മറ്റുമുള്ള അധികാരം ആർക്കാണ് എന്ന് അക്കൗണ്ട് തുടങ്ങുന്ന സമയത്ത് ബാങ്കിനെ അറിയിക്കണം. എ ടി എം കാർഡ് ഉപയോഗിക്കുന്നതിനുള്ള അധികാരവും ഈ വ്യക്തിക്കായിരിക്കും. ഇടപാടുകാരുടെ സൗകര്യവും ആവശ്യവും അനുസരിച്ച് ഇത് തീരുമാനിക്കാവുന്നതാണ്. ഒരു തവണ തീരുമാനിച്ച് ബാങ്കിനെ അറിയിച്ചാൽ, മറ്റൊരു തീരുമാനം അറിയിക്കുന്നത് വരെ, ആ രീതിയിൽ ബാങ്ക് ഇടപാടുകൾ നടത്താവുന്നതാണ്.  എന്നാൽ തീരുമാനം മാറ്റണമെങ്കിൽ അക്കൗണ്ടിൽ പേരുള്ള എല്ലാവരും ഒന്നിച്ച് വേണം അപേക്ഷ നൽകാൻ.  കമ്പനിയുടെ പേരിലുള്ള അക്കൗണ്ടുകൾ ആണെങ്കിൽ, ഇക്കാര്യം തീരുമാനിച്ചുള്ള റെസൊല്യൂഷൻ (resolution) ബാങ്കിൽ നൽകണം.  

ജോയിന്റ് അക്കൗണ്ട് രണ്ടു പേർ ചേർന്നാണ് തുടങ്ങുന്നത് എങ്കിൽ, പണം പിൻവലിക്കാൻ ഉള്ള അധികാരം "ജോയിന്റ്" (joint) എന്നോ  "ജോയിന്റ് ഓർ സർവൈവർ" എന്നോ    "ഈതർ ഓർ സർവൈവർ"  (either or survivor) എന്നോ "ഫോർമർ ഓർ സർവൈവർ" (former or survivor) എന്നോ, "ലാറ്റർ ഓർ സർവൈവർ" (latter or survivor) എന്നോ തീരുമാനിക്കാവുന്നതാണ്. 

bankaccount

ജോയിന്റ് അക്കൗണ്ട്

"ജോയിന്റ്" ആണെങ്കിൽ രണ്ടു പേരും ചേർന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. ചെക്കിൽ രണ്ടുപേരും ഒപ്പിടണം. ഇങ്ങനെ തീരുമാനിച്ചു കഴിഞ്ഞാൽ ഒരു കാരണവശാലും ഒരാൾ മാത്രം ഒപ്പിട്ട ചെക്ക് ബാങ്ക് പാസ്സാക്കില്ല. ഇടപാടുകാരിൽ ആരെങ്കിലും ഒരാൾ മരിച്ചാൽ അക്കാര്യം ഉടനെ ബാങ്കിൽ അറിയിക്കണം.  മരണ സർട്ടിഫിക്കറ്റ് ബാങ്കിൽ നൽകണം. അതിന് ശേഷം ഈ അക്കൗണ്ടിൽ ഇടപാടുകൾ നടത്തുവാൻ പാടില്ല.  മരിച്ച ഇടപാടുകാരന്റെ നിയമപരമായ അവകാശികളും (legal heirs) കൂടെ ചേർന്ന് അക്കൗണ്ട് അവസാനിപ്പിച്ച് അക്കൗണ്ടിലുള്ള തുക തിരിച്ചെടുക്കാവുന്നതാണ്. രണ്ടു പേരും അവകാശിയെ (നോമിനി) വെച്ചിട്ടുണ്ടെങ്കിൽ പോലും ഒരാൾ മരിച്ചാൽ നോമിനിക്ക് തുക ലഭിക്കില്ല.    രണ്ടു പേരുടെയും മരണ ശേഷമേ ജോയിന്റ് അക്കൗണ്ടിൽ ഉള്ള പണം നോമിനിക്ക് ലഭിക്കൂ. 

"ജോയിന്റ് ഓർ സർവൈവർ" ആണെങ്കിൽ, ആരെങ്കിലും ഒരാൾ മരിച്ചാൽ മറ്റേയാൾക്കു ഇടപാടുകൾ തുടരാവുന്നതാണ്. മരണ വിവരം ബാങ്കിനെ അറിയിക്കുകയൂം മരണ സർട്ടിഫിക്കറ്റ് ബാങ്കിൽ നൽകുകയും ചെയ്യണം. മരിച്ചയാളിന്റെ പേര് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യാം.

"ഈതർ ഓർ സർവൈവർ"  ആണെങ്കിൽ, രണ്ട് പേരിൽ ആരെങ്കിലും ഒരാൾക്ക് പണം പിൻവലിക്കാൻ കഴിയും.  രണ്ടു പേരിൽ ഒരാൾ മരിച്ചാൽ അക്കാര്യം ഉടനെ ബാങ്കിൽ അറിയിക്കണം.  മരണ സര്ടിഫിക്കറ്റും നൽകണം.  മരിച്ചയാളിന്റെ പേര് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്ത്, ജീവിച്ചിരിക്കുന്ന ആൾക്ക് അക്കൗണ്ട് തുടരാവുന്നതാണ്.  അല്ലെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കാം. പുതിയ അക്കൗണ്ട് , തനിച്ചോ മറ്റൊരാളുമായി ചേർന്നോ തുടങ്ങാം.  ഇവിടെയും നോമിനിക്ക് പണം ലഭിക്കില്ല.  നോമിനിയുടെ അവകാശം രണ്ടു പേരുടെയും മരണശേഷം മാത്രമാണ്.  ഇടപാടുകാരിൽ ഒരാളുടെ മരണശേഷം ജീവിച്ചിരിക്കുന്ന ഇടപാടുകാരന് വേണമെങ്കിൽ പഴയ നോമിനിയെ മാറ്റി പുതിയ നോമിനിയെ വെക്കാവുന്നതാണ്.

"ഫോർമർ ഓർ സർവൈവർ" ആണെങ്കിൽ, അക്കൗണ്ടിൽ ആദ്യം പേരുള്ള ആൾക്കാണ് ഇടപാടുകൾ നടത്താനുള്ള അധികാരം.  ആദ്യം പേരുള്ള ആളെ പ്രാഥമിക ഇടപാടുകാരൻ (primary account holder) എന്നാണ് പറയുന്നത്.  പ്രാഥമിക ഇടപാടുകാരൻ ജീവിച്ചിരിക്കുന്ന സമയം മറ്റേയാൾക്ക് അക്കൗണ്ടിൽ ഇടപാടുകൾ നടത്തുവാൻ കഴിയില്ല.  പ്രാഥമിക ഇടപാടുകാരന്റെ മരണശേഷം അടുത്തയാൾക്കു "ഈതർ ഓർ സർവൈവർ" രീതിയിൽ പറഞ്ഞത് പോലെ സ്വന്തം പേരിൽ ഇടപാടുകൾ നടത്തുകയോ, അക്കൗണ്ട് അവസാനിപ്പിക്കുകയോ ചെയ്യാം.  പുതിയ അക്കൗണ്ട് തുടങ്ങുകയോ പുതിയ നോമിനിയെ വെക്കുകയോ ചെയ്യാം.  

"ലാറ്റെർ ഓർ സർവൈവർ" ആണെകിൽ, അക്കൗണ്ടിൽ രണ്ടാമത് പേരുള്ള ആൾക്കാണ് ഇടപാടുകൾ നടത്തുവാനുള്ള അധികാരം ഉണ്ടായിരിക്കുക.  മറ്റുള്ള കാര്യങ്ങളെല്ലാം "ഫോർമേർ ഓർ സർവൈവർ" എന്ന രീതിയിൽ തന്നെ ആണ്.  

രണ്ടിലധികം പേരുടെ അക്കൗണ്ട് 

രണ്ടിലധികം പേരാണ് അക്കൗണ്ട് തുടങ്ങുന്നതെങ്കിൽ "ജോയിന്റ്"  ആയി ഇടപാടുകൾ നടത്താവുന്നതാണ്. അങ്ങനെയെങ്കിൽ ചെക്കിൽ എല്ലാ ഇടപാടുകാരും ഒപ്പിട്ടാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ, അക്കാര്യം ബാങ്കിൽ അറിയിക്കുകയും, ഇടപാടുകൾ നിർത്തിവെക്കുകയും വേണം. "ജോയിന്റ്" അക്കൗണ്ടിൽ പറഞ്ഞതുപോലെ മരിച്ച ഇടപാടുകാരന്റെ നിയമപരമായ അവകാശികളും (legal heirs) കൂടെ ചേർന്ന് അക്കൗണ്ട് അവസാനിപ്പിച്ച് അക്കൗണ്ടിലുള്ള തുക തിരിച്ചെടുക്കാവുന്നതാണ്.

എല്ലാ ഇടപാടുകാരുടെയും മരണശേഷം മാത്രമേ നോമിനിക്ക് പണത്തിന് അവകാശമുള്ളൂ. രണ്ടിലധികം പേര് ചേർന്നുള്ള അക്കൗണ്ടിൽ "എനിവൺ ഓർ സർവൈവർ" (anyone or survivor) എന്ന രീതിയിലും ഇടപാടുകൾ നടത്താവുന്നതാണ്. ഇങ്ങനെയെങ്കിൽ ഇടപാടുകാരിൽ ആർക്കു വേണമെങ്കിലും ഒറ്റയ്ക്ക് അക്കൗണ്ടിൽ ഇടപാടുകൾ നടത്താം. പണം പിൻവലിക്കാം. ഇടപാടുകാരിൽ ആരെങ്കിലും ഒരാൾ മരിച്ചാൽ അക്കാര്യം ബാങ്കിൽ അറിയിച്ച്, ആ പേര് അക്കൗണ്ടിൽ നിന്ന് നീക്കാം ചെയ്യാം. അക്കൗണ്ട് ശേഷിക്കുന്ന ഇടപാടുകാർക്ക് തുടരാവുന്നതാണ്.  പഴയ നോമിനിയെ മാറ്റണമെങ്കിൽ മാറ്റാം. പുതിയ നോമിനിയെ വയ്ക്കാം.  

English Summary : Know More About Joint Bank Accounts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com