ADVERTISEMENT

കഴിഞ്ഞ വാരത്തിലെ ചില സംഭവവികാസങ്ങൾ നിങ്ങളുടെ നിക്ഷേപ സമ്പാദ്യ തിരുമാനങ്ങളെ സ്വാധീനിക്കാൻ പോന്നതാണ്. അവയുടെ ലഘു വിശകലനമാണ് ചുവടെ. 

പലിശ നിരക്കില്‍ അടുത്തമാസവും മാറ്റത്തിന് സാധ്യതയില്ല

നാണ്യപ്പെരുപ്പ നിരക്കില്‍ കുറവ് വന്ന പശ്ചാത്തലത്തില്‍ അടുത്ത മാസം പുനര്‍ നിശ്ചയിക്കേണ്ട പലിശ നിരക്കില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാണ്യപ്പെരുപ്പനിരക്ക് കുറയുന്ന പശ്ചാത്തലത്തിലാണിത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീറ്റെയില്‍ പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായാണ് ഓഗസ്റ്റില്‍ കുറഞ്ഞത്. ജൂലൈയില്‍ ഇത് 7.4 ശതമാനമാണ്. പച്ചക്കറികളുടെയും ഭക്ഷ്യ എണ്ണയുടെയും വില കുറഞ്ഞതാണ് നാണ്യപ്പെരുപ്പ നിരക്ക് കുറയാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പലിശനിരക്ക് ഇപ്പോഴത്തെ നിലയില്‍ തന്നെ അടുത്ത നാല് മാസത്തേക്ക് തുടരാനുള്ള സാഹചര്യമാണ് ഇത് വ്യക്തമാക്കുന്നത്. പലിശ നിരക്കിലെ മാറ്റം പ്രതീക്ഷിച്ച് അതിനനുസരിച്ച് തീരുമാനം എടുക്കാന്‍ കാത്തിരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഉചിതമായിരിക്കും.

വല്ലാത്ത അഭിനിവേശം, ഡിജിറ്റല്‍ വായ്പ ജീവിതശൈലിയാക്കുന്നു യുവതലമുറ! Read more ...

വായ്പ ക്ലോസ് ചെയ്യും മുമ്പ് അറിഞ്ഞിരിക്കേണ്ടത്

ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ ക്ലോസ് ചെയ്താലും അത് രേഖകളില്‍ പ്രതിഫലിക്കാന്‍ വലിയ കാലതമസം നേരിടാറുണ്ടെന്ന ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ക്ലോഷര്‍ റിപ്പോര്‍ട്ട് നല്‍കാതിരിക്കുക. ഈടായി നല്‍കിയ വസ്തുക്കളുടെ ഡോക്യുമെന്‍റുകള്‍ മടക്കി നല്‍കാതിരിക്കുക, ക്രഡിറ്റ് സ്കോറിന് ദോഷകരമായി ബാധിക്കത്തക്ക വിധം കോസ് ചെയ്ത ലോണുകള്‍ പോലും ആക്ടീവായ നിലയില്‍ തുടരുക. ഇതിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

ആർ.ബി.ഐ തീരുമാനം ഇനി പറയുന്ന മാറ്റങ്ങളാണ് ഉണ്ടാക്കുക

1. വായ്പ അടച്ചുതീര്‍ന്നതിനോ ക്ലോസ് ചെയ്തതിനോ സെറ്റില്‍ ചെയ്തതിനോ ശേഷം 30 ദീവസത്തിനുള്ളില്‍ ഈടായി നല്‍കിയ വസ്തുക്കളുടെ ഡോക്യുമെന്‍റുകളെല്ലാം തിരികെ ഇടപാടുകാരന് ലഭിക്കും 

2.  ബാങ്കുകൾക്ക് മാത്രമല്ല എന്‍.ബി.എഫ്.സിയും ഹൗസിങ് ഫിനാന്‍സ് കമ്പനികളും  അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനികളും ഈ നര്‍ദേശം അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. 

3. 30 ദിവസത്തിനുള്ളില്‍ രേഖകള്‍ തിരികെ നല്‍കാന്‍ ബാങ്കിന് സാധിക്കുന്നില്ല എങ്കില്‍ അതിന്‍റെ കാരണം വായ്പ എടുത്തയാളെ രേഖാമൂലം അറിയിക്കണം. 

4 ബാങ്കിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചകാരണമാണ് വൈകുന്നതെങ്കില്‍ വൈകുന്ന ഓരോ ദിവസത്തേക്കും 5000 രൂപ വീതം പിഴയും നല്‍കും 

5. ബാങ്കിനെ ഏല്‍പ്പിച്ച രേഖകള്‍ക്ക് കേടുപാട് സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പകരം ഡ്യൂപ്ലിക്കേറ്റ് വാങ്ങാനുള്ള നടപടികളില്‍ വായ്പ എടുത്തയാളെ സഹായിക്കുകയും അതിന് ആവശ്യമായി വരുന്ന ചിലവ് ബാങ്ക് വഹിക്കും. മാത്രമല്ല നഷ്ടപരിഹാരവും ലഭിക്കും

6. അക്കൗണ്ട് ഏത് ബാങ്ക് ശാഖയിലാണോ സര്‍വീസ് ചെയ്തിരുന്നത് ആ ബാങ്കില്‍ നിന്നോ രേഖകള്‍ ലഭ്യമായ മറ്റേതെങ്കിലും ശാഖയില്‍ നിന്നോ ഡോക്യുമെന്‍റുകള്‍ സ്വീകരിക്കാന്‍ വായ്പ എടുത്തയാള്‍ക്ക് ഇനി മുതല്‍ അവകാശവുമുണ്ട്. 

7. വായ്പ എടുത്തയാള്‍ മരണപ്പെട്ടാല്‍ നിയമപരമായ അനന്തര അവകാശിക്ക് അത് ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ ആവിഷ്കരിച്ച് കൃത്യമായി പാലിക്കുകയും ഇക്കാര്യങ്ങള്‍ ബാങ്കിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരത്തിലുള്ള വീഴ്ചകള്‍ പരിഹരിക്കാനുള്ള ആര്‍ ബി ഐ നിര്‍ദേശം എല്ലാ വായ്പാ ഇടപാടുകാരും ശ്രദ്ധിക്കുകയും ഇക്കാര്യം ബാങ്കുകളോട് ആവശ്യപ്പെടുകയും വേണം.

സേവനങ്ങൾ കൂടുതലും ഓണ്‍ലൈനിൽ

ബാങ്കിങ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്  സേവനം തേടുന്നവരില്‍ 87 ശതമാനവും ഓണ്‍ലൈന്‍ സഹായമാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ പഠനം. ഇത്തരം സേവനങ്ങളും ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിലെ തീരുമാനം എടുക്കാന്‍ മൂന്നിലൊന്ന് ആളുകളും ഓണ്‍ലൈന്‍ ചാനലുകളെയാണ് ആശ്രയിക്കുന്നതെന്ന് ഗൂഗിള്‍ പഠനം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ സേവനം തേടുന്നവരില്‍ 40 ശതമാനവും സേര്‍ച്ച് ചെയ്ത് കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ 31 ശതമാനം പേരും ഓണ്‍ലൈന്‍ വീഡിയോകളുടെ സഹായമാണ് തേടുന്നത്. ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യ്പ്പെടുന്നത് ക്രഡിറ്റ് കാര്‍ഡ്, ഹോം ലോണ്‍സ്, കാര്‍ ലോണ്‍സ് എന്നിവയാണ്. ഇതോടെ ഇത്തരം ഓണ്‍ലൈന്‍ ടൂളുകളുടെ പ്രചാരവും വര്‍ധിക്കുകയാണ്.  ഇവയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും അളക്കാനും വിലയിരുത്താനും തല്‍ക്കാലം മനദണ്ഡങ്ങളൊന്നുമില്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ ഇത്തരം സേവനങ്ങള്‍ ജാഗ്രതയോടെ വേണം ഉപയോഗിക്കേണ്ടത്.

ധനകാര്യ സേവന ദാതാക്കളുമായി വാണിജ്യ ബന്ധമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ ഉപഭോക്താക്കളെ വഴിതെറ്റിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

English Summary : These Financial Developments will Impact You

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com