ADVERTISEMENT

ചെലവുകള്‍ കുത്തനെ കൂടുകയും വരുമാനം കുറയുകയും ചെയ്യുമ്പോഴാണ് പലിശ നിരക്കോ, ചതിക്കുഴികളോ, വക വെയ്ക്കാതെ മിക്കവരും ഓണ്‍ലൈന്‍ വ്യക്തിഗത വായ്പകളില്‍ തല വെച്ചു കൊടുക്കുന്നത്. അത്യാവശ്യത്തിന് പണം വേണമെങ്കിൽ എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താമെന്ന ചിന്തയാണ് മിക്കവരെയും അലട്ടുന്നത്. അതുകൊണ്ടു പണത്തിന് അത്യാവശ്യം വരുമ്പോള്‍ തട്ടിപ്പുകാരെയാണെങ്കിലും ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ചെറിയ തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ഓണ്‍ലൈന്‍ വായ്പകളിലെ തട്ടിപ്പുകളെ തിരിച്ചറിയാന്‍ കഴിയും. 

തട്ടിപ്പുകള്‍ എങ്ങനെ തിരിച്ചറിയാം

loan-2-

∙വായ്പകള്‍ ഓഫര്‍ ചെയ്യുന്നവരുടെ നടപടി ക്രമങ്ങള്‍ പരിശോധിച്ചാല്‍ തട്ടിപ്പാണോയെന്ന് തിരിച്ചറിയാനാവും. വായ്പയ്ക്ക് വേണ്ടി വരുന്ന മുന്‍കൂര്‍ ഫീസ്, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ വായ്പ നല്‍കാമെന്ന ഉറപ്പ് നല്‍കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പിന്റെ ആദ്യ ലക്ഷണമായി കണക്കാക്കാം.

∙യാഥാര്‍ത്ഥ്യ ബോധമില്ലാത്ത പലിശനിരക്ക്, വായ്പ എടുപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങള്‍, വായ്പ വാഗ്ദാനം ചെയ്യുന്നവരുടെ സുതാര്യതക്കുറവ്, എന്നിവയൊക്കെ പരിശോധിച്ചാല്‍ തട്ടിപ്പിന്റെ മുന്നറിയിപ്പുകള്‍ ലഭിക്കും.

തട്ടിപ്പിന്റെ പൊതുവായ രീതി

മറ്റൊരു വ്യക്തി വായ്പ നല്‍കുന്നതായി അറിയിച്ച് പണം നല്‍കുമ്പോഴാണ്  വായ്പാ തട്ടിപ്പ് സംഭവിക്കുന്നത്. വായ്പയായി ചോദിച്ച പണം പല അക്കൗണ്ടുകളില്‍ നിന്നായി വന്നാലും തട്ടിപ്പ് സംഭവിച്ചതായി മനസ്സിലാക്കാം. ഇത്തരത്തില്‍ ലഭിക്കുന്ന വായ്പയ്ക്ക് പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ദിവസം കഴിയുംതോറും വലിയ തോതില്‍ പലിശ വര്‍ദ്ധിക്കും. നേരത്തെ വ്യക്തിഗതമായ വിവരങ്ങള്‍ വാങ്ങി ലോഗിന്‍ ചെയ്യിക്കുന്ന ആപ്പില്‍ ഇത് കൃത്യമായി കാണുകയും ചെയ്യാം. പണം ഉടന്‍ അടച്ചില്ലെങ്കില്‍ ഫോണിലൂടെ ഭീഷണിയും വായ്പയെടുത്തയാളുടെയും കുടുംബാംഗങ്ങളുടെയും ഡീപ്പ് ഫേക്ക് ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.

പണം നല്‍കാതെയും തട്ടിപ്പ്

ചിലപ്പോള്‍ വായ്പകള്‍, വാഗ്ദാനം മാത്രമായി ഒതുങ്ങുകയും പണം ലഭിക്കാതെ വരികയും ചെയ്യും. എന്നാല്‍ ആവശ്യപ്പെടാത്ത വായ്പയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത കോളുകള്‍, ഇ മെയിലുകള്‍ മറ്റു സന്ദേശങ്ങള്‍ ലഭിച്ചാലും അതൊരു തട്ടിപ്പു തന്നെയാണെന്ന് മനസ്സിലാക്കണം. കൂടാതെ, അസാധാരണമാംവിധം കുറഞ്ഞ പലിശനിരക്കോ, വായ്പയെടുക്കുന്നയാളുടെ വരുമാനത്തെ പരിഗണിക്കാതെ വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന തുകകളെല്ലാം തട്ടിപ്പിന്റെ സാദ്ധ്യതകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. തിടുക്കത്തില്‍ അപേക്ഷിക്കാനോ വേഗത്തില്‍ തീരുമാനമെടുക്കാനോ സമ്മര്‍ദ്ദം ചെലുത്തുന്നതും തട്ടിപ്പിന്റെ പൊതുരീതിയാണ്.

loan-5-

ഒറിജിനലിനെ വെല്ലുന്ന രേഖകള്‍

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് നടത്തുന്നവര്‍ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം കൃത്യമായ വിലാസങ്ങളും ഒറിജിനലിനെ വെല്ലുന്ന വെബ്‌സൈറ്റുകളും മറ്റു ആധികാരിക രേഖകളുമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ മുതല്‍ വിവിധ സര്‍ക്കാരുകളുടെ അംഗീകാരമുണ്ടെന്ന സാക്ഷ്യപത്രങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിട്ടുമുണ്ടാകും. ഇവയൊക്കെ കണ്ടാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരാണെന്ന് സാധാരണക്കാര്‍ സംശയിക്കുകയില്ല. മാത്രമല്ല, പണത്തിന് അത്യാവശ്യമുള്ളവര്‍ ഈ രേഖകള്‍ കാണുന്നതോടെ പൂര്‍ണമായി വിശ്വസിക്കുകയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. 

തട്ടിപ്പുകാരാണെന്ന് തിരിച്ചറിഞ്ഞാല്‍?

ഓണ്‍ലൈന്‍ വായ്പാ സംഘവുമായുള്ള ആശയവിനിമയം ഉടനെ നിര്‍ത്തുക. അതോടൊപ്പം ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങള്‍ പരിരക്ഷിക്കപ്പെടുകയും വേണം. വായ്പയുമായി ബന്ധപ്പെട്ടവരുടെ കോളുകള്‍, ഇമെയിലുകള്‍ മറ്റു സന്ദേശങ്ങള്‍ എന്നിവയോട് പ്രതികരിക്കരുത്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പണം അയക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. വ്യക്തിഗത വിവരങ്ങള്‍ കൈമാറിയാല്‍ ഒരു പക്ഷേ ഇടപാടുകാര്‍ അറിയാതെ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും മറ്റു പ്രതിസന്ധികള്‍ ഉണ്ടാകാനും സാദ്ധ്യതകളുണ്ട്.

നിയമത്തിന്റെ വഴി

സാമ്പത്തിക തട്ടിപ്പ് നേരിടേണ്ടി വന്നാല്‍ രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലുമായി ബന്ധപ്പെടണം. ഇതോടൊപ്പം,  ഓണ്‍ലൈനായി പരാതി നല്‍കുകയും വേണം. തട്ടിപ്പിന്റെ ശൈലിയെ കുറിച്ച് സമഗ്രമായ വിശദാംശങ്ങള്‍ നല്‍കുകയും തെളിവുകള്‍ കൂടെ നല്‍കുകയും വേണം. 155260 എന്ന നമ്പറിലൂടെ ദേശീയ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാനാവും. 1930 എന്ന നമ്പറിലൂടെ കേരള പോലീസിന്റെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനുമായും ബന്ധപ്പെടാം. എന്നിരുന്നാലും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ച് കേസ് റജിസ്റ്റര്‍ ചെയ്യണം.

English Summary:

How to Identify Loan Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com