ഇനിയും വില്പനയ്ക്കുള്ളത് 7.2 ലക്ഷം ബി എസ് 4 വാഹനങ്ങള്‍, ഇതെന്ത് ചെയ്യും?
Mail This Article
രാജ്യത്ത് ബി എസ് 4 വാഹനങ്ങളുടെ റജിസ്‌ട്രേഷനുള്ള അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോള്‍ യാഡില്‍ സ്‌റ്റോക്കുള്ള ഇത്തരം വാഹനങ്ങള്‍ വിറ്റ് തീര്‍ക്കാനാവാതെ നിര്‍മാതാക്കള്‍. രാജ്യത്ത് ഇത്തരത്തില്‍ വിറ്റ് തീര്‍ക്കാനുള്ള വാഹനങ്ങളുടെ എണ്ണം 7,20,000 വരുമെന്ന് വാഹന ഡീലര്‍മാരുടെ സംഘടന വ്യക്തമാക്കുന്നു. മലിനീകരണം കുറഞ്ഞ ബി എസ് 6 മാനദണ്ഡത്തിലേക്ക്് മാറുന്നതിന്റെ ഫലമായി നിലവിലുള്ള ബി എസ് 4 വാഹനങ്ങള്‍ ഈ മാസം 31 നുള്ളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണമെന്നാണ് ചട്ടം.
തീരാൻ ഇനിയും ബാക്കി
കെട്ടിക്കിടക്കുന്ന സ്റ്റോക്കുകള്‍ വിറ്റ് തീര്‍ക്കുന്നതിന് വാഹനനിര്‍മ്മാതാക്കള്‍ വന്‍ ഇളവുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. വില കൂടിയ കാറുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ആനുകൂല്യം നല്‍കി വിറ്റിഴിച്ചിരുന്നുവെങ്കിലും നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ ഇനിയും ബാക്കിയാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് വില്പന പ്രതീക്ഷിച്ച മാതിരി നടക്കാതാവുകയായിരുന്നു. എന്നാല്‍ മാര്‍ച്ച് 31 അടുക്കുന്നതോടെ കൂടിയ ആനുകൂല്യം നല്‍കി വിറ്റഴിക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് കൊറോണയുടെ പിടിയില്‍ പെട്ട രാജ്യം അടച്ചിട്ടത്. ഇതോടെ ആശ്വാസ നടപടി തേടിയിരിക്കുകയാണ് വാഹന വിതരണക്കാരുടെ സംഘടന/യായ 26,000 ഡീലര്‍മാരുള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍.
കെട്ടിക്കിടക്കുന്ന പഴയ സ്റ്റോക്കില്‍ ഏഴ് ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. കാറുകളടക്കമുള്ള 12,000 യാത്രാ വാഹനങ്ങളും 8,000 വാണിജ്യ വാഹനങ്ങളും വില്‍ക്കപ്പെടാതെ കിടക്കുന്നവയില്‍ പെടും. എല്ലാ കമ്പനികളുടെയും ബി എസ് 6 മോഡല്‍ വാഹനങ്ങള്‍ കഴിഞ്ഞ ആറു മാസമായി വിപണിയില്‍ സജീവമാണ്.