ചെറുകിട വ്യവസായങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ അര ലക്ഷം കോടി പരിഗണനയില്‍
Mail This Article
കോവിഡിനെ തുടർന്ന് തളർന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ പല വഴികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എങ്ങനെയെങ്കിലും ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുകയേ വഴിയുള്ളു. കുറച്ച് ക്ഷേമപെന്‍ഷനുകള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിച്ചെങ്കിലും ഏപ്രില്‍ മെയ് മാസത്തോടെ അത് വിപണിയില്‍ ഇറങ്ങി കഴിഞ്ഞു. വീണ്ടു വിപണി തളർന്നു. ഉത്തേജനം വീണ്ടെടുക്കാനുള്ള ഇനിയുള്ള നടപടികളിൽ പ്രധാനം എം എസ് എം ഇ മേഖലയ്ക്ക് പണം നല്‍കുക എന്നതാണ്. ഈ മേഖലയിലുള്ള സംരഭങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ ഒരു ലക്ഷം കോടി രൂപയുടെ പാക്കേജിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഒരു പരിധി വച്ച് അത്രയും എണ്ണം ജീവനക്കാരുള്ള ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ മൂന്ന് വര്‍ഷം വരെ സഹായിക്കുക എന്നതാണ് അണിയറയില്‍ ഒരുങ്ങുന്ന പദ്ധതി.
ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുന്നു
രാജ്യത്ത് ആറ് കോടിയോളം ചെറുകിട- ഇടത്തരം- സൂക്ഷ്മ വ്യവസായങ്ങളുണ്ട്. ഇതില്‍ തൊഴിലെടുക്കുന്നവര്‍ കോടികള്‍ വരും. നോട്ട് നിരോധനം, ജി എസ് ടി, സാമ്പത്തിക മാന്ദ്യം ഇപ്പോള്‍ കോവിഡ് ഇങ്ങനെയെല്ലാമായി നടുവൊടിഞ്ഞ അവസ്ഥയിലാണ് ഈ മേഖല. ഇതിനായി മൂന്ന് ലക്ഷത്തില്‍ പരം കോടിയുടെ ഉത്തേജക പാക്കേജ് അനുവദിച്ചെങ്കിലും ലക്ഷക്കണക്കിന് സ്ഥാപനങ്ങള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്.വലിയ ശമ്പളവും മറ്റ് ചെലവുകളും സഹിച്ച് ഉത്പാദനം തുടര്‍ന്നാലും ഇവ വാങ്ങാന്‍ ആളില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഇവയുടെ വിപണിയുടെ സിംഹഭാഗവും സെമി അര്‍ബന്‍-ഗ്രാമീണ മേഖലകളുമാണ്. അതുകൊണ്ട് എം എസ് എം ഇ കളെ പ്രവര്‍ത്തന നിരതമാക്കുകയാണ് നിലവിലെ ഡിമാന്റ് വര്‍ധനയ്ക്ക് പ്രധാനം എന്നാണ് വിദഗ്ധര്‍ നേരത്തെ തന്നെ പറയുന്നത്. വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് തിരിച്ചറിയുന്നുവെന്നാണ് ഇത്തരം പാക്കേജ് പരിഗണക്കുന്നുവെന്നത് നല്‍കുന്ന സൂചന.
English Summery: Steps to Revive Economy