ADVERTISEMENT

കടുത്ത നടുവേദനയെത്തുടർന്ന്  ഇനി ഒരിക്കലും നൃത്തം ചെയ്യരുതെന്ന് ഡോക്റ്റർമാർ വിധിയെഴുതിയതോടെ  നൃത്തത്തെ ഏറെ സ്നേഹിച്ചിരുന്ന ഹാരിമോൾ  സുംബയെ കൂട്ടുപിടിച്ചു  ജീവിതത്തിലേക്കും നൃത്തത്തിലേയ്ക്കും  തിരിച്ചെത്തി. അതോടെ  സൂംബ നൃത്തം ഹാരിമോൾക്ക് പാഷൻ മാത്രമല്ല  പ്രൊഫഷനും കൂടിയായി മാറുകയായിരുന്നു. കൊല്ലത്ത്  ഹാരീസ് ലൈഫ് സ്റ്റൈൽ സ്റ്റുഡിയോ എന്ന  സുംബാ ട്രെയിനിംഗ് സെന്റർ നടത്തുന്ന ഈ സംരംഭക  നല്ല തുക മാസവരുമാനം നേടുന്നു

തകർന്നടിഞ്ഞു  എന്ന് കരുതുന്നിടത്ത് നിന്നും  ഉയർത്തെഴുന്നേൽക്കാൻ കഴിഞ്ഞാൽ  ശേഷം, ജീവിതത്തിലെ  മികച്ച ദിനങ്ങളായിരിക്കും അവരെ കാത്തിരിക്കുന്നത്. ഇതിനുദാഹരണമാണ്  ഹാരിമോൾ ഷിബു. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സുംബാ ഫിറ്റ്നസ് ട്രെയ്‌നർമാരിൽ ഒരാളാണ് ഹാരിമോൾ. ജിമ്മും യോഗ സെന്ററുകളും മാത്രം ഫിറ്റ്നസിനായി കണ്ടു പരിശീലിച്ചവർക്ക്  സുംബയുടെ സാധ്യതകൾ പരിചയപ്പെടുത്തി  ജില്ലയിലെ ആദ്യ സുംബാ ഫിറ്റ്നസ് ട്രെയ്നറായി മാറി. ജീവിതത്തിൽ വെല്ലുവിളിയായ നടുവേദനയെ പൂർണമായും അകറ്റാൻ  സഹായിച്ച സുംബാ പിന്നീട്  വരുമാനമാർഗമായി മാറിയ കഥയിങ്ങനെ.

 ശാസ്ത്രീയനൃത്തം അഭ്യസിച്ചിരുന്ന ഹാരിമോൾ  നൃത്താധ്യാപനം  തന്നെയാണ്  പ്രൊഫഷനായി തെരെഞ്ഞെടുത്തതും. മണിക്കൂറുകൾ നീണ്ട  പരിശീലനവും അധ്യാപനവുമൊക്കെയായി ജീവിതം താളാത്മകമായി മുന്നോട്ട് പോകവേ  നടുവേദന  വില്ലനായി  കടന്നു വന്നു. ആദ്യം   കാര്യമാക്കിയില്ലെങ്കിലും  വേദന കലശലായി,  ഒട്ടും നൃത്തം ചെയ്യാനാകാതെ വന്നു.  വേദന കുറഞ്ഞെങ്കിലും  ഇനി ഒരിക്കലും നൃത്തം ചെയ്യരുതെന്നു ഡോക്ടർമാർ നിർദേശിച്ചു. അതോടെ ഏറെ പ്രിയപ്പെട്ട ചിലങ്കകൾ ഉപേക്ഷിക്കുകയല്ലാതെ മാർഗമുണ്ടായില്ല. 

സുംബ രക്ഷക്കായെത്തുന്നു 

 ഒരു മാറ്റത്തിനായാണ് ഹാരിമോൾ യുകെയിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. വർഷങ്ങളായി  ചെയ്യുന്ന നൃത്തം നിർത്തിയതോടെ  ശരീരത്തിൽ അതു പ്രതിഫലിച്ചു തുടങ്ങി. അതോടെയാണ് നടുവിന് ആയാസം നൽകാതെ  ബോഡി ഫിറ്റ്‌നസിനു എന്തു ചെയ്യും എന്ന അന്വേഷണം തുടങ്ങിയതും  അത് സുംബയിൽ എത്തിയതും. ഫിറ്റ്നസിനായുള്ള ഈ വ്യായാമം  പുതിയ അറിവായിരുന്നു. ആ കൗതുകത്തോടെ  ക്‌ളാസുകളിൽ പങ്കെടുത്തു. എല്ലാ മസിലുകൾക്കും പേശികൾക്കും വ്യായാമം നൽകുന്നതും  നൃത്ത ചുവടുകളിലൂടെ ചിട്ടപ്പെടുത്തിയ സുംബയുമായി ഹാരിമോൾ അതിവേഗം ഇണങ്ങി.  പേടി സ്വപ്നമായിരുന്നു നടുവേദനയ്ക്കും പൂർണ ശമനം നേടാനായി. അതോടെ  ഹാരിമോൾ സുംബയെ ഗൗരവമായിത്തന്നെ കണ്ടു. കൂടുതൽ ആധികാരികമായി പഠിച്ചു.

പക്ഷേ  നാട്ടിൽ മടങ്ങിയെത്തിയപ്പോൾ എക്സൈസ് തുടരാൻ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്താനായില്ല.  അതോടെയാണ്  തൊഴിലെന്ന രീതിയിൽ ഇതിന്റെ സാധ്യതകളെക്കുറിച്ച്  വിലയിരുത്തിയത്.  വിദേശത്ത് നിന്നും  പഠിച്ചതുമായി തട്ടിച്ചു നോക്കുമ്പോൾ, ഇവിടെ പല സ്ഥാപനങ്ങളും സുംബയുടെ യഥാർത്ഥ തിയറിയിൽ അധിഷ്ഠിതമായല്ല പരിശീലനം നൽകുന്നത് എന്നു തിരിച്ചറിഞ്ഞു. വണ്ണം കുറയ്ക്കാനായി  നൃത്തം ചെയ്യുന്നത് പോലെ  ഒരു പരിശീലനമാണ് ഇവിടെ നൽകുന്നത്. ശാസ്ത്രീയ രീതിയിലല്ലാതെ ഇങ്ങനെ  സുംബാ ചെയ്യുന്നത് ഭാവിയിൽ  പ്രശ്നങ്ങൾക്ക് ഇടയാക്കും എന്ന് ഹാരിമോൾ മനസിലാക്കി. 

ഹാരീസ് ലൈഫ് ‌സ്റ്റൈൽ സ്റ്റുഡിയോ 

 അങ്ങനെയാണ്   2018 ൽ  ഹാരീസ് ലൈഫ് ‌സ്റ്റൈൽ സ്റ്റുഡിയോ  ആരംഭിക്കുന്നത്. സുംബയുടെ  എല്ലാ വശങ്ങളും ശാസ്ത്രീയമായി പഠിക്കുകയും പരിശീലനത്തിനായി അംഗീകാരം നേടുകയും ചെയ്തശേഷമാണ് ഇന്റർനാഷണൽ സർട്ടിഫൈഡ് സുംബ ട്രെയ്നറായ ഹാരിമോൾ  സ്റ്റുഡിയോ ആരംഭിച്ചത്.

 സുംബയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നാമമാത്രമായ ഫീസ്   ഈടാക്കിയായിരുന്നു തുടക്കം. രണ്ടു വർഷങ്ങൾക്കിപ്പുറം ജില്ലയിലെ മുൻനിര സുംബാ പരിശീലന കേന്ദ്രങ്ങളിൽ ഒന്നായി  ഇതുമാറിയിരിക്കുന്നു. 

' നടുവേദനയാണ് എന്റെ പ്രൊഫഷൻ മാറ്റിമറിച്ചത്.  സുംബ സ്ത്രീകൾ അനുഭവിക്കുന്ന പലവിധ ശാരീരിക പ്രശ്നങ്ങൾക്കും പരിഹാരമാണ്.  എന്നാൽ  വ്യക്തമായ ധാരണ  ഇല്ലാതെ കേവലം നൃത്ത ചുവടുകളായി മാത്രമാണ് പലരും സുംബയെ കാണുന്നത്. അങ്ങനെയുള്ളവരോട് ഞങ്ങളുടെ ഒരൊറ്റ ക്‌ളാസ് അറ്റൻഡ് ചെയ്ത നോക്കാനാണ്  പറയുന്നത്. ആദ്യത്തെ ക്‌ളാസ് പൂർണമായും സൗജന്യമാണ്. ഇത്തരത്തിൽ ആദ്യത്തെ ക്‌ളാസ് അറ്റൻഡ് ചെയ്യാൻ വന്നവർ എല്ലാം തന്നെ  ഞങ്ങളുടെ സ്ഥിരം അംഗങ്ങളായി മാറി.മുട്ടുവേദന, നടുവേദന, പേശീവലിവ് തുടങ്ങിയ  പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് സുംബാ'' ഹാരിമോൾ ഷിബു പറയുന്നു.

ഓൺലൈൻ പരിശീലനവും 

നിലവിൽ  കൊല്ലത്തും മയ്യനാടും കൊട്ടാരക്കരയും ഉള്ള ഹാരീസ് ലൈഫ് ‌സ്റ്റൈൽ സ്റ്റുഡിയോകളിൽ മൂന്നു ബാച്ചുകളിലായാണ് പരിശീലനം.  ഇതിനു പുറമെ കേരളത്തിന്റെ പലഭാഗങ്ങളിലും സുംബാ പരിശീലനം, സുംബാ ബോധവൽക്കരണ ക്‌ളാസുകൾ എന്നിവയും  നൽകുന്നു. കൊറോണ  വ്യാപിച്ചതോടെ  ഓൺലൈനിൽ സുംബാ പഠിക്കാൻ എത്തുന്നവരുടെ  എണ്ണം വർധിച്ചു. അതോടെ  ഇപ്പോൾ ഓൺലൈൻ ക്‌ളാസുകളിലും സജീവമാണ് ഹാരിമോൾ. നിലവിൽ സ്ത്രീകൾക്കായി മാത്രമാണ് ക്‌ളാസുകൾ .

''ഇപ്പോൾ  സുംബാ പോപ്പുലർ ആയി വരുന്നത്  ഒരു പോസിറ്റിവ് സൈൻ ആണ്. പല സ്ഥലങ്ങളിൽ നിന്നും  ഫോൺകോളുകൾ വരാറുണ്ട്. സുംബാ പരിശീലിപ്പിക്കുന്നതിനൊപ്പം  കേരളത്തിൽ സുംബയെ കൂടുതൽ പരിചയപ്പെടുത്താൻ  ഇവന്റുകൾ ,  കാമ്പയിനുകൾ എന്നിവ ചെയ്യാൻ ആഗ്രഹമുണ്ട്. 

എന്ത്കൊണ്ട് സുംബാ ?

സുംബാ ശരീരത്തെ കൂടുതൽ ഫ്ലെക്സിബിൾ ആക്കുന്നു. രക്തയോട്ടം വർധിപ്പിക്കുന്നു, അതിനാൽ  മുട്ടുവേദന, നടുവേദന,പേശീവലിവ് തുടങ്ങിയവയ്ക്ക്  പരിഹാരമാണ്.  രക്തയോട്ടം വർധിക്കുന്നതിനാൽ  ശരീര സൗന്ദര്യത്തിലും പ്രതിഫലിക്കും. ശരീരത്തിന്റെ ആകൃതി നിലനിർത്താനും ഫിറ്റ്നസ് ഉറപ്പാക്കാനും സഹായിക്കും. മറ്റ് വ്യായാമരീതികളിൽ നിന്നും വ്യത്യസ്തമായി ഏറെ ആസ്വദിച്ചു ചെയ്യാനാകും  എന്നതാണ്  സുംബയുടെ ജനപ്രീതി വർധിപ്പിക്കുന്നത്. സ്ട്രെസ് കുറയ്ക്കുന്നതിനും സുംബ സഹായിക്കും.

വ്യക്തികളുടെ പ്രായവും, ആവശ്യങ്ങളും  കണക്കിലെടുത്ത്  സുംബാ കിഡ്സ്, സുംബാ അഡൾട്ട്, സുംബാ സ്ട്രോങ്ങ് നേഷൻ , സുംബാ ഗോൾഡ് എന്നിങ്ങനെ വിവിധ കോഴ്‌സുകളുണ്ട്.  സുംബാ കിഡ്സ് നാലു മുതൽ 14  വയസുവരെയുള്ള   കുട്ടികൾക്കാണ്. പ്രായപൂർത്തിയായവർക്കുള്ളതാണ് സുംബാ അഡൽറ്റ്. പക്ഷേ അമിതവണ്ണം  ഉള്ള കൗമാരക്കാർക്കും ഇതിലാണ്  പരിശീലനം നൽകുക.  സുംബാ സ്ട്രോങ്ങ്നേഷൻ ഹൈ ഇൻ്റൻസിറ്റി  വർക്കൗണ്ട് വിത്ത് മ്യൂസിക് ആണ്.  മസിൽ കണ്ടീഷനിങ്, ബോഡി വെയ്റ്റ്, ഫ്ളെക്സിബിളിറ്റി എന്നിവയ്ക്കെല്ലാം ഇ?ു നല്ലതാണ്. 50 നു മേൽ  പ്രായമുള്ള, കാർഡിയാക് പ്രശ്നങ്ങൾ ഇല്ലാത്തവർക്ക്  സുംബാ ഗോൾഡിൽ  പരിശീലനം നൽകും

മയ്യനാട് പോലൊരു ഉൾനാടൻ പ്രദേശം സുംബാ ആരാധകരുടെ കേന്ദ്രമായി മാറ്റാൻ ഹാരിമോൾക്ക് കഴിഞ്ഞു.  ഓരോ വ്യക്തികൾക്കും സുംബാ സമ്മാനിച്ച ശാരീരിക, മാനസിക മാറ്റങ്ങൾ തന്നെയാണ് പരിശീലനത്തിനയി എത്തുന്നവരുടെ എണ്ണം വർധിപ്പിക്കുന്നത്. ഭാവിയിൽ കൂടുതൽ പരിശീലന പരിപാടികളുമായി ഈ രംഗത്ത് സജീവമാകാനാണ് ഹാരിമോൾ ആഗ്രഹിക്കുന്നത്.  

Mob no: +91 6235939090, Email harrymol85@yahoo.co.uk.

English Summary :Zumba is Passion and Profession for this Woman Entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com