ഭക്ഷ്യവിലയും, മൊത്ത വില സൂചികയും ഉയരത്തിലേക്ക്,പ്രതീക്ഷയ്ക്ക് മങ്ങൽ
Mail This Article
പലിശ നിരക്ക് വീണ്ടും കുറച്ച് വിപണിയിലേക്ക് പണമൊഴുക്ക് വര്‍ധിപ്പിച്ച് വിപണിയെ ചലിപ്പിക്കാം എന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ച് ഭക്ഷ്യ വില കുതിക്കുന്നു. ഇത് വിലക്കയറ്റം വർധിപ്പിക്കും.വ്യക്തികളുടെയും കുടുംബത്തിന്റെയും താളംതെറ്റിക്കും. സെപ്റ്റംബര്‍ മാസത്തില്‍ ഭക്ഷ്യ ഉത്പന്ന വിലക്കയറ്റം 8.17 ശതമാനം രേഖപ്പെടുത്തി. ഓഗസ്റ്റില്‍ ഇത് 3.84 ശതമാനമായിരുന്നു. പച്ചക്കറി വിലക്കയറ്റം 36.54 ശതമാനമാണ്. ഉരുളക്കിഴങ്ങ് വിലയില്‍ 107 ശതമനം വര്‍ധനയുണ്ട്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം മൊത്ത വിലസൂചികയിലും വര്‍ധന ഉണ്ടാക്കി. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 1.32 ശതമാനമായിട്ടാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.33 ശതമാനമായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ 0.16 ശതമാനമായിരുന്നു മൊത്തവില അടിസ്ഥാനമാക്കിയിട്ടുളള പണപ്പെരുപ്പ നിരക്ക്. ഇത് രാജ്യം പണപ്പെരുപ്പത്തിന്റെ സമ്മര്‍ദത്തിലേക്ക് പോകുന്നുവെന്ന സൂചന നല്‍കുന്നു.
നിര്‍മ്മാണ വസ്തുക്കളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 1.27 ശതമാനമായിരുന്നു ഇതെങ്കില്‍ സെപ്തംബറില്‍ 1.61 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ മേഖലയിലും നിര്‍മ്മാണ മേഖലയിലും വന്ന വിലക്കയറ്റമാണ് മൊത്ത വില സൂചികയില്‍ പ്രകടമാകുന്നത്. അതേ സമയം പണപ്പെരുപ്പം കൂടുന്നത് വിപണിയില്‍ കൂടുതല്‍ പണമെത്തിക്കാനുളള ആര്‍ ബി ഐ നടപടികളെ പിന്നോട്ടടിക്കും. ഗ്രാമീണ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ധിപ്പിക്കാന്‍ ബാങ്ക് വായ്പകളിലൂടെയും മറ്റും ശ്രമം നടക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ വിലക്കയറ്റ സമ്മര്‍ദത്തിലാകുന്നത് ഇതിന് ഭീഷണിയാണ്.