ADVERTISEMENT

ചൈനയുടെ തെക്കു കിഴക്കൻ മേഖലയായ ജിജാംഗിലെ ഹാങ് ചൗഗ്രാമത്തിൽ നിന്നുള്ള മാ യുൻ എന്ന പയ്യൻ ഇന്ന് ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ ജാക്‌മാ ആയി മാറിയതിന്റെ പിന്നിൽ പ്രചോദിപ്പിക്കുന്ന ഒരു പോരാട്ടത്തിന്റെ കഥയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇ പ്ലാറ്റ്ഫോമുകളിൽ ഒന്നായ ആലിബാബ ഡോട്ട് കോമിന് ജന്മം നൽകി ഇന്നു കാണുന്ന ബഹുരാഷ്ട്ര കുത്തക ഭീമനാക്കി വളർത്തിയതിന്റെ പിന്നിൽ മാ യുൻ എന്ന ജാക്മയുടെ ജീവിതമുണ്ട്.

ചെറുപ്പം തൊട്ടേ സ്വപ്നങ്ങളുടെ തോഴനായിരുന്നു മാ യുൻ. ആഗ്രഹിച്ചത് നേടാൻ ഏതറ്റം വരെയും പോകും. ഇംഗ്ലീഷ് ഭാഷയിൽ കൂടി പ്രാവീണ്യം നേടിയാലെ തന്റെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്താനാകു എന്ന് അവനു ബോധ്യമായി. അതിനവൻ കണ്ട എളുപ്പമാർഗമാണ് ടൂറിസ്റ്റ് ഗൈഡ് ആവുക എന്നത്. അതിനു വേണ്ടി 27 കിലോമീറ്റർ വരെ സൈക്കിൾ ചവിട്ടുമായിരുന്നു. ഹാങ് ചൗ ഇൻ്റർനാഷണൽ ഹോട്ടലിൽ സന്ദർശകരോട് ഇംഗ്ലീഷിൽ സംഭാഷണം നടത്താനും അവസരങ്ങൾ കിട്ടി. വിദേശികളുമായി സൗഹൃദം സ്ഥാപിച്ച് പിന്നീട് അവരുമായി കത്തിടപാടുകൾ നടത്തിയാണ് ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തി കൊണ്ടിരുന്നത്. ടൂർ ഗൈഡായി പ്രവർത്തിക്കുന്ന വേളയിൽ ഒരു വിദേശിക്ക് അവന്റെ പേര് ഉച്ചരിക്കുന്നത് ബുദ്ധിമുട്ടായി. അയാൾ അവനെ ജാക്ക് എന്നു വിളിച്ചുതുടങ്ങി. ജാക്കിനൊപ്പം സ്വന്തം പേരിലെ മാ ചേർത്തു കൊണ്ട് ജാക്മ എന്ന ചരിത്ര പുരുഷനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടു.

തോൽവി കൊണ്ട് ഭദ്രമാക്കിയ അടിത്തറ

എന്തു ചെയ്താലും തോൽക്കും എവിടെ ചെന്നാലും പിന്തള്ളപ്പെടും. അതിതീവ്രമായി ആഗ്രഹിച്ചു ചെയ്യുന്നതെല്ലാം പൊട്ടും. ഓരോ തവണ പരാജയപ്പെടുമ്പോഴും പത്തിരട്ടി ശക്തിയിൽ വീണ്ടും ശ്രമിക്കും. എന്നിട്ടും ഫലം തോൽവി തന്നെ. സ്കൂളിൽ പഠിക്കുമ്പോൾ പ്രൈമറി അപ്പർ പ്രൈമറി തലങ്ങളിൽ ഒന്നും രണ്ടും തവണയല്ല അഞ്ചു തവണ പൊട്ടി. എന്തായാലും ലക്ഷ്യം ഇംഗ്ലീഷിൽ ബിരുദമെടുക്കുക തന്നെ. ഹാങ് ചൗ ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അതിനായി അപേക്ഷിച്ചു. പ്രവേശന പരീക്ഷയെഴുതി. തോറ്റു. വീണ്ടും ഒന്നു കൂടി എഴുതി. അപ്പോഴും തോൽവി തന്നെ. പിൻമാറാൻ ജാക്‌മാ തയ്യാറായില്ല. മൂന്നാം തവണ എഴുതിയ പ്രവേശന പരീക്ഷയിൽ പ്രവേശനം കിട്ടി. അവിടെ നിന്നും ഇംഗ്ലീഷ് ബിരുദം നേടി. പഠിച്ചു കൊണ്ടിരിക്കുമ്പോഴേ പല ജോലിയ്ക്കും ശ്രമിച്ചു. ചൈനയിൽ കെ എഫ് സി വന്ന സമയം. ഇൻ്റർവ്യുവിന് ജാക്മയും പോയി. ജാക്‌മയൊഴികെ അപേക്ഷിച്ച 23 പേർക്കും ജോലി കിട്ടി .പിന്നീട് 3 കൂട്ടുകാരോടൊപ്പം പോലീസിൽ ചേരാൻ പോയി. കൂട്ടുകാർക്കെല്ലാം സിലക്ഷൻ കിട്ടി. പൊലീസിനു പറ്റിയ ശരീരമല്ലെന്ന് പറഞ്ഞാണ് ജാക്മയെ തഴഞ്ഞത്. ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കണമെന്ന വല്ലാത്ത ആഗ്രഹം ഉദിച്ചു. പത്തു തവണയാണ് അപേക്ഷിച്ചത്. ജാക്ക്മയുടെ വിദ്യാഭ്യാസ നിലവാരം താഴ്ന്നതായതിനാൽ ഓരോ തവണയും യൂണിവേഴ്സിറ്റി അവന്റെ അപേക്ഷ തള്ളുകയായിരുന്നു. ചൈനയിലെ ഒരു സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി കയറിയെങ്കിലും വൈകാതെ അതുപേക്ഷിച്ചു. കുറച്ചു നാൾ ചൈനയിലെ ഒരു ബിസിനസ് സ്കൂളിൽ പഠിച്ചു നോക്കി . 

വഴിതിരിവ്

1995 ൽ ചൈന വിട്ട് അമേരിക്കയിലേക്ക്‌ പോയതായിരുന്നു വഴിതിരിവ്. 32 വയസ്സായിരുന്നു അന്ന്. അമേരിക്ക ഒരു വല്ലാത്ത അനുഭവമാണ് ഉണ്ടാക്കിയത്. ചൈനയിൽ കാണാത്ത പലതും അവൻ അവിടെ കണ്ടു. കമ്പ്യൂട്ടർ അധിഷ്ഠിത കമ്പനികൾ ഉദയം ചെയ്യുന്ന കാലം. കൂട്ടുകാരൻ ഒരു കമ്പ്യൂട്ടർ അവനു നൽകി. ഇൻറർനെറ്റിന്റെ സാധ്യതകൾ പറഞ്ഞു കൊടുത്തു. അന്ന് ഗുഗിൾ തുടങ്ങിയിട്ടില്ല. സെർച്ച് എഞ്ചിൻ യാഹു ആയിരുന്നു. ജാക്‌മ പലതും സെർച്ച് ചെയ്തു. എല്ലാം കിട്ടി. സ്വന്തം രാജ്യമായ ചൈന സെർച്ച് ചെയതപ്പോൾ ഒന്നും വന്നില്ല. അതവനു അത്ഭുതമായി. അവൻ അന്നു തന്നെ ചൈനയ്ക്കു വേണ്ടി ഒരു വെബ് പോർട്ടൽ തുടങ്ങി. പോർട്ടലിൽ കൊടുത്ത ഇ മെയിൽ അഡ്രസ്സിൽ ചൈനയെ അറിയാൻ ആഗ്രഹിച്ചു കൊണ്ടു ലോകത്തിന്റെ പല ഭാഗത്തു നിന്നും കത്തുകൾ വന്നു. വ്യവസായങ്ങൾക്കു പേരുകേട്ട രാജ്യമായിട്ടും ചൈനയ്ക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ലെന്നും ജാക്‌മ മനസിലാക്കി. ഇൻ്റർനെറ്റിന്റെ അനന്ത സാധ്യത ഉപയോഗിച്ച് ചൈനയിൽ എന്തെങ്കിലും ചെയ്താൽ വിജയിക്കും എന്ന് അവന് തോന്നി. ദിവസങ്ങളോളം തല പുകഞ്ഞ് ആലോചിച്ചു. ചൈനയിൽ ഇൻറർനെറ്റ് വ്യാപകമാക്കണം. ഈ തീരുമാനവുമായി ആ വർഷം തന്നെ അവൻ ചൈനയിലേക്ക് തിരിച്ചു പോന്നു.

ചൈന സ്വകാര്യ ബിസിനസുകാരെ പ്രോൽസാഹിപ്പിക്കാറില്ല. എന്നാലും ചൈനീസ് പേജ് എന്ന പേരിൽ കമ്പനി തുടങ്ങാൻ നോക്കി. ശ്രമം വിജയിച്ചില്ല. പല പരീക്ഷണങ്ങളുമായി പിന്നെയും മൂന്നു നാലു വർഷങ്ങൾ കടന്നു പോയി. 1999ൽ ഭാര്യയേയും 18 കൂട്ടുകാരെയും കൂട്ടി ഒരു മീറ്റിങ് നടത്തി. ഒരു അപ്പാർട്ട്മെൻ്റ് വാടകയ്ക്ക് എടുത്തു ഒരു ഇ കൊമേഴ്സ് കമ്പനി റജിസ്റ്റർ ചെയ്യുക. ജനിച്ചു വളർന്ന ഗ്രാമത്തിൽ തന്നെ വേണം ഓഫീസ്. കാരണം അവിടെയാണെങ്കിൽ എല്ലാവരും തന്നെ തിരിച്ചറിയും. ഇനി അതിനൊരു പേര് കണ്ടെത്തണം. അത് പറയാൻ എളുപ്പമായിരിക്കണം. എല്ലാവരും ഓർക്കുന്നതാകണം. ലോകം മുഴുവനും അറിയുന്ന പേരാകണം

ആലിബാബയുടെ ഉദയം

സാൻഫ്രാൻസിസ്കോയിലെ ഒരു കോഫി ഷോപ്പിൽ ഇരിക്കുമ്പോഴാണ് ആലിബാബ എന്ന പേര് മനസിലേക്കെത്തിയത്. കോഫിയുമായി വന്ന വെയ്റ്റർ പെൺകുട്ടിയോട് ആലിബാബയെ കേട്ടിട്ടുണ്ടോ എന്നു ചോദിച്ചു. അവൾ മറുപടിയായി തുറക്കു സിസേം എന്നു പറഞ്ഞതും ജാക്ക്മാ ഉറപ്പിച്ചു അതേ ഇതു തന്നെ തന്റെ കമ്പനിയുടെ പേര്. എന്നിട്ടും പോരാതെ അയാൾ വഴിയിൽ കണ്ട 30 പേരോടു കൂടി ചോദിച്ചു. അതിൽ പല രാജ്യക്കാരുമുണ്ടായിരുന്നു. എല്ലാവർക്കും ആലിബാബയെ അറിയാം. അങ്ങനെ തിരിച്ചെത്തി ആലിബാബ ഡോട്ട് കോം എന്ന ഇ കൊമേഴ്സ് കമ്പനി റജിസ്റ്റർ ചെയ്തു. സ്വന്തം നാടായ ഹാങ് ചുവിൽ പ്രവർത്തനം തുടങ്ങി.

ആദ്യത്തെ മൂന്നു വർഷം ലാഭം വട്ടപൂജ്യമായിരുന്നു. അപ്പോഴേക്കും ജാക്‌മയുടെ ആശയം ലോകം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. പക്ഷേ ലാഭം മാത്രം വരുന്നില്ല.  

ടീം ലീഡറിന്റെ വിജയം

ജാക്‌മ ബോർഡ് മീറ്റിങ് കൂടി. സഹപ്രവർത്തകരോട് പറഞ്ഞു നമ്മൾ തോൽക്കാൻ പാടില്ല. ജയിക്കണം. ജയിച്ചാൽ ചൈനയിലെ 80 % യുവാക്കളും ജയിച്ചു എന്നാണർത്ഥം.  കൂട്ടായ ശ്രമത്തിന് വിജയം കണ്ടു തുടങ്ങി. കമ്പനി മെല്ലെ ലാഭത്തിലേക്കെത്തി. ചൈനീസ് യുവത തങ്ങളുടെ ബിസിനസ് ചൈനക്ക് പുറത്തേക്ക് വ്യാപിപ്പിക്കാൻ പറ്റിയ മാർഗം എന്നു മനസിലാക്കി. ചൈനക്ക് പുറത്തേക്കും അകത്തേക്കും ഉള്ള ഉഗ്രൻ ബിസിനസ്ചാൽ എന്ന് ആലിബാബയെ ലോകം തിരിച്ചറിയാൻ അധികകാലം വേണ്ടി വന്നില്ല. അമേരിക്കയിൽ വിൽക്കാതെ കെട്ടി കിടന്ന 300 ടൺ ചെറി പഴങ്ങൾ അമേരിക്കൻ സ്ഥാനപതി ഇടപെട്ട് ആലിബാബയിലൂടെ വിറ്റഴിച്ചത് രണ്ടു ദിവസം കൊണ്ടായിരുന്നു. ഇന്ന് പ്രതിദിനം 6 കോടി ഇടപാടുകൾ ആലിബാബയിലുടെ നടക്കുന്നു. 1.5 കോടി ജനങ്ങൾക്ക് ജോലി. 240 രാജ്യങ്ങളുമായി വ്യാപാര ബന്ധം.

ആലിബാബയുടെ വളർച്ച, ജാക്മയുടേയും

21 വർഷം മുമ്പ് ചൈനയിൽ തുടങ്ങിയ ആലിബാബ ഗ്രൂപ്പിൽ നിന്നും ആലിപേ ഉൾപെടെ നിരവധി കമ്പനികൾ ഉണ്ടായി. 240 രാജ്യങ്ങളിൽ പടർന്നു പന്തലിച്ച കമ്പനി ഓഹരി വിപണിയിൽ കടന്നു. 2007 ൽ ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനി 2012 ൽ ഡി ലിസ്റ്റ് ചെയ്തു. 2014ൽ വീണ്ടും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഐപിഒ. ലോകം കണ്ട ഏറ്റവും വലിയ ഐപിഒയിൽ 25 ബില്യൻ യുഎസ് ഡോളർ. 231 ബില്യൻ ഡോളറുമായി ഫോബ്സ് ഗ്ലോബൽ 2000ന്റെ 2020 ലിസ്റ്റിൽ ലോകത്തെ 31 മത്തെ വലിയ പബ്ലിക് കമ്പനിയായി സ്ഥാനം പിടിച്ചു. 2018ൽ 500 ബില്യൻ ഡോളർ മറികടന്ന രണ്ടാമത്തെ വലിയ ഏഷ്യൻ കമ്പനിയായി. 2020ൽ ബ്രാൻഡ് മൂല്യത്തിൽ ലോകത്തെ ആറാമത്തെ വലിയതായി.

അംഗീകാരത്തിന്റെ നിറവിൽ

2001 ൽ ലോക സാമ്പത്തിക ഫോറത്തിന്റെ യങ് ഗ്ലോബൽ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ അംഗീകാരവും പുരസ്കാരങ്ങളും ജാക്ക് മായെ തേടിയെത്തി. ലോകത്തിലെ 50 ലീഡർമാരിൽ രണ്ടാം സ്ഥാനം, ലോകം കണ്ട മികച്ച വാഗ്മി, ഗ്ലോബൽ അംബാസഡർ ഫോർ ചൈനീസ് ബിസിനസ്, സ്റ്റാർട്ടപ്പ് ബിസിനസുകാരുടെ ദൈവം അങ്ങനെ എത്രയെത്ര ആദരവുകൾ.

ചാരിറ്റി ഇല്ലാതെ ജീവിതമില്ല

ചെറുപ്പം മുതലേ മറ്റുള്ളവരെ സഹായിക്കുന്നതിൽ വല്ലാത്ത ഇഷ്ടമായിരുന്നു. 2018ൽ ആലിബാബയിൽ നിന്നും വിരമിച്ചു. വിദ്യാഭ്യാസം, പരിസ്ഥിതി, ചാരിറ്റി മേഖലകളിൽ മുഴുവൻ സമയം ചെലവഴിക്കാനായിരുന്നു അത്. ചൈന, ആഫ്രിക്ക, മധ്യപൂർവദേശങ്ങൾ ഇവിടമെല്ലാം ജാക്മയുടെ നന്മകൾ എത്തിക്കൊണ്ടേയിരിക്കുന്നു. 2019 ൽ ഫോബ്സ് ഹീറോ ഓഫ് ചാരിറ്റി ലിസ്റ്റിൽ ജാക്മയുടെ പേരും പതിഞ്ഞു. ജാക്ക് മയുടെ പത്നിയുടെ പേര് ജാങ് യിങ് .അവർക്ക് രണ്ടു മക്കളാണ്.

English Summary : Inspiring Success Story of Jack Ma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com